5.12.16

പതനം




ഊണുമേശയില്‍ നിന്നും വലിച്ചെറിയപ്പെട്ട സ്റ്റീല്‍ പാത്രത്തിന്റെ കലമ്പല്‍ കേട്ടാണ് രവീന്ദ്രന്‍ ഞെട്ടിയുണര്‍ന്നത്. ഉറങ്ങുകയായിരുന്നില്ല, വെറും മയക്കം. പ്രിയമില്ലാത്ത പ്രാതലിനെ ചൊല്ലിയാണ്  മകന്റെ രോക്ഷപ്രകടനം. അസഭ്യ വര്‍ഷം എന്നും അമ്മയുടെ നേര്‍ക്ക്. പുറത്ത് ബൈക്കുകളുടെ പട..പട ശബ്ദം കേട്ടപ്പോള്‍ കൊടുങ്കാറ്റിന്റെ വേഗത്തില്‍ അവന്‍ ഇറങ്ങിപ്പോയി. വീട് ശാന്തം. 


അച്ഛന്റെ കണ്‍വെട്ടത്ത് മകന്‍ തങ്ങാറില്ല. രണ്ടു ദിവസമായിക്കാണും അയാള്‍ അവനെ നന്നായൊന്നു കണ്ടിട്ട്. ഈ കൌമാരക്കാര്‍ക്കെല്ലാം എന്താണ് പിണഞ്ഞത്? അവര്‍ക്ക് ലോകത്തോടു തന്നെ വെറുപ്പായിരിക്കുന്നു. ക്ഷുഭിത യൌവനങ്ങളാണ് എക്കാലവും മാറ്റത്തിന്റെ ധ്വനി മുഴക്കിയിട്ടുള്ളതെന്നു ഘോഷിക്കാറുള്ള തന്നെയും വേഗം വാര്‍ദ്ധക്യം ബാധിച്ചുവോ എന്നോര്‍ത്ത് രവി അത്ഭുതപ്പെട്ടു. അന്ന്‍ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു തങ്ങളുടെ കലഹമൊക്കെ. കലാലയ കാലത്തെ സുഖകരമായ ചില സ്മരണകള്‍ ഒരു കുളിര്‍കാറ്റിനൊപ്പം അയാളെ തഴുകി കടന്നുപോയി.


  ചെമ്മണ്‍ വഴിയിലൂടെ പാഞ്ഞുപോയ മോട്ടോര്‍ ബൈക്കുകള്‍ ഉയര്‍ത്തിയ ആരവവും പുകപടലങ്ങളും തങ്ങിയെങ്കിലും അവ അകലേക്ക്‌ പൊട്ടുപോലെ മാഞ്ഞുപോകുന്നതും നോക്കി നില്‍ക്കുകയാണ് സുമ. വീട്ടിലുള്ളവരുടെ ചങ്കിടിപ്പുകള്‍ കേള്‍ക്കാന്‍ ഈ കുട്ടികള്‍ക്ക് ആകാത്തതെന്തുകൊണ്ടാണ്? ചെകിടടപ്പിക്കുന്ന ആ ശബ്ദം കേള്‍ക്കുമ്പോഴൊക്കെ കുഴിമാടത്തിനരികില്‍ നിന്ന്‍ഏങ്ങലടിക്കുന്ന ഒരമ്മയുടെ രൂപമാണ് മനസ്സില്‍. അന്ന് ബൈക്കോടിച്ചിരുന്ന കൂട്ടുകാരന്‍ പോയെങ്കിലും മരണമുഖത്തു നിന്ന് രക്ഷപെട്ടത് തന്റെ മകനാണ്. ഇന്ന് അവന്‍ കോപപ്പെടുമ്പോള്‍ ആ മുഖത്ത് ബാക്കിയായ മുറിപ്പാടുകള്‍ തീര്‍ക്കുന്ന ക്രൂരഭാവത്തില്‍ അവള്‍ വിറക്കും. ഇത്രയൊക്കെയായിട്ടും ബൈക്ക് വാങ്ങിക്കൊടുക്കാത്തതിലാണ് അവന്റെ പക മുഴുവനും. അച്ഛനു കമ്പനിയില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുള്ള തുകയുടെ കാര്യം പറഞ്ഞാണ് അവനെ സമാധാനിപ്പിക്കുക. ഒരുപക്ഷേ ആ പ്രതീക്ഷ കൂടിയില്ലായിരുന്നെങ്കില്‍ ഇവന്‍ പണ്ടേ വീടുവിട്ടു പോയേനെ എന്ന് സുമ സംശയിക്കാറുണ്ട്. എന്തു പറഞ്ഞു മനസ്സിലാക്കും ഇന്നത്തെ കുട്ടികളെ?


 അവനെ ഒന്നുപദേശിച്ചു കൂടേ..?സുമയുടെ ചോദ്യം മിക്കവാറും രവി കേട്ടില്ലന്ന് നടിക്കും. പ്രായമേറുന്തോറും കുട്ടികള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. മാതാപിതാക്കളുടെ സവിശേഷ ഗുണങ്ങള്‍ ചിലര്‍ പകര്‍ത്താറുമുണ്ട്.  ഏതായാലും ഒരു കൌമാരക്കാരനെ ആകര്‍ഷിക്കുന്ന ഹീറോയിക് പരിവേഷമോന്നും ഇന്ന് തനിക്കില്ലന്ന്‍ രവിക്കറിയാം. അവന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനുള്ള ശേഷിയുമില്ല. ഓരോരുത്തരുടെയും നിസ്സഹായതകളാവാം ജീവിതത്തോടു തന്നെയുള്ള നിസ്സംഗതയായി പരിണമിക്കുന്നത്. പണ്ട് കുട്ടികളുടെ ആഗ്രഹങ്ങള്‍ പരിമിതങ്ങളായിരുന്നു. അവര്‍ക്ക് പണം കിട്ടാനുള്ള വഴികളും കുറവായിരുന്നു. ഇന്ന്‍ വണ്ടിയില്‍ പെട്രോള്‍ നിറക്കാനും, പ്രിയപ്പെട്ട വസ്ത്രം വാങ്ങാനും, ഇഷ്ടമുള്ള ഹോട്ടല്‍ ഭക്ഷണം കഴിക്കാനുമുള്ള വക അവര്‍ തന്നെ സംഘടിപ്പിക്കുന്നു. നാട്ടിലെ സദ്യവട്ടങ്ങള്‍ മുഴുവന്‍ കാറ്ററിംഗ് സര്‍വീസുകാര്‍ ഏറ്റെടുത്തപ്പോള്‍ കുട്ടിവിളമ്പുകാര്‍ക്കും ഭക്ഷണവും കൂലിയും സുലഭം. എങ്കിലും കിട്ടുന്നതിനേക്കാള്‍ എത്രയോ അധികമാണ് പുതുതലമുറ ചിലവൊഴിക്കുന്നത്!  


വൈകുന്നേരങ്ങളില്‍ അയല്‍പക്കത്തെ കുട്ടികള്‍ വരുന്നതാണ് രവീന്ദ്രന് ഒരാശ്വാസം. അവര്‍ക്ക് അയാള്‍ രവിമാഷാണ്. മുറിവിട്ടു പുറത്തിറങ്ങാത്ത ഒരാള്‍ ഈ ലോക കാര്യങ്ങളെല്ലാം കൃത്യമായി അറിയുന്നതില്‍ രക്ഷിതാക്കള്‍ക്കും അത്ഭുതം. കണക്കും ഇംഗ്ലീഷുമാണ് ട്യൂഷനെങ്കിലും സന്ദര്‍ഭോചിതമായി കവിതയും സാഹിത്യവുമൊക്കെ ക്ലാസ്സില്‍ ഇടകലരും. 


തേയ്ക്കാത്ത ചുവരോട് ചേര്‍ന്നിരിക്കുന്ന ആ പഴഞ്ചന്‍ ടി.വിയാണ് അയാളുടെ കണ്ണും കാതും. ബോംബയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഒരു വേനല്‍ അവധിക്ക് ജയന്തി ജനതാ എക്സ്പ്രസ്സില്‍ അയാള്‍ക്കൊപ്പം നാട്ടിലെത്തിയതാണ് ആ വസ്തു. കാല്പപഴക്കം അതിലെ നിറങ്ങളെ അവ്യക്തമാക്കിയതോ പുഴയിലെ ഓളം വെട്ടലുകള്‍ പോലെ ചിത്രങ്ങളെ ചാഞ്ചാടിക്കുന്നതോ ഒന്നും അയാളുടെ കാഴ്ചയെ ആലോസരപ്പെടുത്തിയില്ല. ഒരു മജീഷ്യനില്‍ നിന്ന് ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന  വിസ്മയങ്ങളെ സാകൂതം വീക്ഷിക്കുന്ന കുട്ടിയെപ്പോലെ രവീന്ദ്രന്റെ ഇരുകണ്ണുകളും ആ ഇരുപത്തൊന്നിഞ്ചു ചതുരത്തില്‍ തറഞ്ഞു നിന്നു. സത്യത്തില്‍ ആ വീട്ടിലെ ഉപയോഗശൂന്യമായ രണ്ടു വസ്തുക്കളില്‍ ഒന്ന് മാത്രമായിരുന്നു ടിവി.  മറ്റേത് അയാള്‍ തന്നെയായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി പരസഹായം കൂടാതെ ചലിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ അയാള്‍ കട്ടിലില്‍ പറ്റിക്കിടക്കുകയായിരുന്നു. 


കമ്പനിയിലെ സ്ഥിരോത്സാഹിയായൊരു ഫോര്‍മാനായിരുന്നു അയാള്‍. ഏറെക്കാലത്തെ ആശുപത്രി വാസത്തിനൊടുവില്‍ ഇനി എണീറ്റു നടക്കാനാവില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് അയാള്‍ നാട്ടിലേക്ക് മടങ്ങിയത്. പായലും പുല്ലും പടര്‍ന്ന അടിത്തറ കെട്ടിനുമേല്‍ ചുവരുകള്‍ ഉയര്‍ന്നത് കമ്പനി നല്‍കിയ നഷ്ടപരിഹാര തുകകൊണ്ടും. എട്ടു വയസ്സുകാരനായ മകനൊപ്പം മഴയും വെയിലുമേല്‍ക്കാത്തൊരു കൂരക്കു താഴെ രവീന്ദ്രനു  സ്വസ്ഥമായി വസിക്കാന്‍ ഇടമൊരുക്കുക എന്നതു മാത്രമായിരുന്നു അന്ന് സുമയുടെ ആധി. ഇഷ്ടികയുടെ ചുവപ്പും തറയുടെ പരുപരുപ്പും  ജനല്‍പാളികളില്‍ തറച്ച പോളിത്തീന്‍ ഷീറ്റും പരിഷ്ക്കാരങ്ങള്‍ക്ക്‌ വിധേയമാകാതെ നരച്ചും പൊട്ടിപ്പൊളിഞ്ഞും കാലത്തെ അടയാളപ്പെടുത്തി. 


അപ്രതീക്ഷിതമായാണ് രവീന്ദ്രന്റെ പൂര്‍വകാല സുഹൃത്തുക്കള്‍ ഒരുമിച്ചെത്തി അയാള്‍ക്ക് വലിയൊരു സര്‍പ്രൈസ് സമ്മാനിച്ചത്. നാട്ടിലെത്തുന്ന അവസരത്തില്‍ അവരില്‍ ചിലരൊക്കെ അയാളെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. വിക്ടോറിയ ടെര്‍മിനല്‍സിന്റെ പ്ലാറ്റ്ഫോമില്‍ തീവണ്ടി പുകച്ചുതള്ളിയ കഥാപാത്രങ്ങളെപ്പോലെ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട് നിന്നതും ബാച്ചിലര്‍ റൂമിന്റെ വീര്‍പ്പുമുട്ടലില്‍ നിന്ന് വിടുതല്‍ തേടി വിലകുറഞ്ഞ മദ്യത്തിന്റെ ലഹരിയില്‍ ഉഴറിനടന്നതും നിലാവിലൂടെ അരിച്ചിറങ്ങിയ ഗസലിന്റെ ശീലുകളുമൊക്കെ ആ കൂടിക്കാഴ്ചകളില്‍ അവര്‍ അയവിറക്കും. ആദ്യമൊക്കെ കൂട്ടുകാര്‍ക്കു മുന്‍പില്‍ രവീന്ദ്രന്‍ വിതുമ്പിപ്പോകുമായിരുന്നു.  പിന്നെ പിന്നെ, ആ ഓര്‍മ്മകളുടെ വള്ളിയില്‍ പിടിച്ചായി നടത്തം.  ഉഷ്ണകാലത്ത് വെന്തും വിയര്‍ത്തും വിണ്ടുകീറുന്ന ചര്‍മ്മം സമ്മാനിക്കുന്ന ശാരീരിക പീഡകള്‍ക്കിടയിലും അല്പായുസ്സുക്കളായ വേദന സംഹാരികള്‍ നല്‍കുന്ന ചെറു മയക്കത്തിനിടെയിലും അയാള്‍ക്കു മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ മെഹബൂബും മുഹമ്മദ്‌ റാഫിയും പാടിക്കൊണ്ടിരുന്നു.  


കാറില്‍ നിന്നിറക്കിയ വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടി കൂട്ടുകാര്‍ ചുമന്നു കൊണ്ടുവന്നു. പാക്കിംഗ് നീക്കി പുതിയ LCD ടി.വിക്കായി മുറിക്കുള്ളില്‍ ഇടമൊരുങ്ങി. ആ നിമിഷത്തില്‍ എന്താണ് രവീന്ദ്രനില്‍ നിറഞ്ഞു നിന്നതെന്ന് കൃത്യമായി ഗണിക്കുക സാധ്യമല്ല, ആശ്ചര്യമോ പരിഭ്രമമോ? അത്ര ആഡംബരമുള്ള ഒരു വസ്തു തന്റെ ചുറ്റുപാടിന് ഇണങ്ങില്ലെന്ന വിചാരം അയാളെ ആത്മസംഘര്‍ഷത്തിലാഴ്ത്തി. എന്നാല്‍ ആ മനുഷ്യന്റെ ജീവിതത്തെ അല്പമെങ്കിലും ഉല്ലാസപ്രദമാക്കുന്ന ഘടകം ടി.വി മാത്രമാണെന്ന് സുഹൃത്തുക്കള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. ഏറെ നാളുകള്‍ക്കുശേഷം, അന്നു വൈകുന്നേരം വീട്ടുജോലിയുടെ ഭാരം ലഘൂകരിച്ച് ഭാര്യയും തന്റെ അടുത്തിരുന്നപ്പോള്‍  കൂട്ടുകാരുടെ സമ്മാനം അമൂല്യമാണെന്ന സത്യം രവീന്ദ്രന്‍ തിരിച്ചറിഞ്ഞു.  


പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ കൌതുകത്തോടെ അയാളുടെ വിരലുകള്‍ റിമോട്ടില്‍ ഓടിക്കളിച്ചു. ഇപ്പോള്‍ കാഴ്ചകള്‍ക്ക് മിഴിവേറയാണ്‌. നിറമുള്ള കലാപങ്ങള്‍, നിറമുള്ള യുദ്ധ രംഗങ്ങള്‍... യാഥാര്‍ഥ്യം അടുത്തുനിന്ന് വീക്ഷിക്കുംപോലെ വ്യക്തമാര്‍ന്ന ചിത്രങ്ങള്‍! അപ്പോള്‍  ഊണുമുറിയില്‍ നിന്നും പാത്രങ്ങള്‍ വീണുചിതറുന്ന ശബ്ദം കേട്ടു. രാത്രിയുടെ സ്വച്ഛതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് മകനെത്തിയിരിക്കുന്നു! പരുഷമായ വാക്കുകള്‍ ഉയര്‍ന്നു കേള്‍ക്കാം. സുമയും വിട്ടുകൊടുക്കുന്നില്ല. കൊടുംകാറ്റിന്റെ ആരവം ഇതാ അയാളുടെ മുറിയുടെ പടിക്കലും എത്തിയിരിക്കുന്നു. അരുത്! എന്ന്‍ അലമുറയിട്ടുകൊണ്ട് സുമ മകനെ കടന്നു പിടിച്ചിട്ടുണ്ട്. ഷെല്ലാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ചിതറിത്തെറിച്ച മനുഷ്യഭാഗങ്ങളിലേക്ക് കണ്ണുംനട്ടിരിക്കുകയായിരുന്നു രവീന്ദ്രന്‍. രക്തംപുരണ്ട ഒരു പാവക്കുട്ടിയെ ചവിട്ടിയരച്ച് കടന്നുപോകുന്ന പട്ടാള ബൂട്ടിന്റെ ക്ലോസപ്പിലേക്ക് അതേ ഘനുള്ള ഒരു കാലുയര്‍ന്ന വരുന്നത് അയാള്‍ കണ്ടു. ഒറ്റ ചവിട്ടിന് LCD ടി.വിയുടെ സ്ക്രീന്‍ തകര്‍ത്ത് മകന്‍ അച്ഛനെ പകയോടെ നോക്കി. നെറ്റിയിലൂടെ പടര്‍ന്നു കിടന്ന മുടിയിഴകള്‍ക്കിടയിലൂടെ കത്തിജ്വലിക്കുന്ന അവന്റെ കണ്ണുകള്‍ ലഹരിയുടെ ഏതോ കയങ്ങളില്‍ മുങ്ങിക്കിടക്കുകയായിരുന്നു. 


എട്ടാം നിലയുടെ ഉയരത്തില്‍ നിന്ന് സ്കഫോള്‍ഡിങ്ങുകള്‍ക്കിടയിലൂടെ ഊര്‍ന്ന്, ഇരുമ്പ് തകിടുകളില്‍ തട്ടിത്തെറിച്ച് താഴേക്ക് നിപതിച്ച നിമിഷാര്‍ദ്ധത്തില്‍ അനുഭവപ്പെട്ടൊരു ശൂന്യത, ഒരു തൂവലോളം ഭാരമില്ലായ്മ, ഭൂമിയോടു പറ്റിക്കിടക്കുന്ന കൃമിയുടെ നിസ്സാരത, ഒക്കെ അയാള്‍ ഒരിക്കല്‍ക്കൂടി അനുഭവിച്ചു. നട്ടെല്ലിന്റെ കശേരുക്കള്‍ ഒടിയുന്ന ചെറിയ ശബ്ദത്തിന്‌ കാതോര്‍ത്ത് കിടക്കുമ്പോള്‍ ചോരയുടെ നനവ് പടരുന്നതറിയാല്‍ അയാളുടെ വിറയാര്‍ന്ന വിരലുകള്‍ കിടക്കയില്‍ പരതിക്കൊണ്ടേയിരുന്നു.  


(തസ്രാക്ക്.കോമില്‍ പ്രസിദ്ധീകരിച്ചത്) 

 

25.8.16

ചേറ്റു മണമുള്ള പുഞ്ചപ്പാടം കഥകൾ : പുസ്തക പരിചയം

ചേറ്റു മണമുള്ള പുഞ്ചപ്പാടം കഥകൾ  

നഷ്ടമായ് തീർന്നതെന്തോക്കെ,നാവിൻ തുമ്പി-
ലിറ്റിയ പൊൻതുള്ളി ,തേൻതുള്ളി, പാൽത്തുള്ളി
 
ഇത്തിരി പ്പൂവിൻ വിശുദ്ധി ,ബാല്യത്തിന്റെ
 
പുഷ്പ വനത്തിലെ മുള്ളിൻ മധുരിമ.....
............... ........... ........... ............ .......... ............
നഷ്ടമായ് തീർന്നതെന്തൊക്കെ,യരയാലില 
നൃത്തമാടുന്നതിൻ താള പ്പകര്ച്ചകൾ.....
............... ........... ........... ............ .......... ............
നഷ്ടമായ് തീർന്നതെന്തൊക്കെ ,നിൻ കാലുകൾ
പിച്ച വെച്ചാടിയ പൂമുഖം ,അമ്മയോ-
ടൊട്ടിക്കിടന്ന വടക്കെപ്പുര ,യാട്ടുകട്ടിൽ
............... ........... ........... ............ .......... ............
(ശ്രീകുമാരൻ തമ്പി)

                                            നാട്ടിൻപുറം അതിവേഗം നഗരമായി മാറുന്ന കാഴ്ചകളാണ് നിത്യേന കാണുന്നത്. നാടിൻറെ പച്ചപ്പുകൾക്കൊപ്പം നന്മകളും പൊലിമകളും നമുക്ക് നഷ്ടമാവുന്നു. നാം അനുഭവിച്ച കുട്ടിക്കാലം പുതിയ തലമുറക്ക് വാക്കുകളുടെ വര്‍ണ്ണനകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നായി മാറുന്നു. പുഴകളും പുഞ്ചവയലുകളും പച്ചപ്പും എന്നേ മാഞ്ഞു തുടങ്ങി.

"നഷ്ടമായതെന്തൊക്കെ....  എന്ന് കവി ശ്രീകുമാരൻ തമ്പി വിലപിക്കുമ്പോൾ, പോയ കാലത്തേക്ക് ഇനി തിരികെയില്ലന്ന സത്യം നാം അറിയുന്നു. കൊച്ചു നാട്ടിൻപുറത്തെ ചെറിയ മനുഷ്യരുടെ കുസൃതികളും തമാശകളും ചിരിയായി ആസ്വദിക്കാന്‍ കഴിയാത്ത വിധം നമ്മുടെ മനസ്സ് ഇടുങ്ങി പോയിരിക്കുന്നു. പക്ഷെ, നമുക്ക് ചിരി കൂടി നഷ്ടമാവരുത്. അതിനുള്ള ശ്രമമാണ് ജോസ്‌ലെറ്റ് ജോസഫ് "പുഞ്ചപ്പാടം കഥകളി"ലൂടെ നടത്തിയിരിക്കുന്നത്. നാട്ടിൻ പുറത്തിന്റെ വിശുദ്ധിയും നർമ്മവും ഇഴ ചേരുന്നതാണ് ഈ കഥകളൊക്കെ. ഇതിലെ കഥാപാത്രങ്ങൾ നമുക്ക് അപരിചിതരല്ല. അവരില്‍ ചിലരെയെങ്കിലും ജീവിതത്തിന്റെ ഏതോ ഇടനാഴിയിൽ നാം സന്ധിച്ചിരിക്കാം. 

                                     ഫലിതം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓർമ്മയിലെത്തുക ചാപ്ലിന്റെ മുഖമാണ്. മലയാളത്തിൽ കുഞ്ചൻ നമ്പ്യാരും ബഷീറും ഈ വീ കൃഷ്ണ പിള്ളയും ഒക്കെ ഹാസ്യത്തിലൂടെ ആശയങ്ങൾ പ്രകടിപ്പിച്ചവരാണ്. പിൽക്കാലത്ത് അതെ പാത പിന്തുടര്‍ന്ന പലരും പരാജയപ്പെട്ടത് ശുദ്ധ ഹാസ്യത്തിന്റെ പ്രതിഭാവിലാസമില്ലാത്തതിനാലാണ്. ഇവിടെ കഥാകാരൻ തന്നെ സ്വയം പരിഹാസ കഥാപാത്രമാവുമ്പോൾ, ആരെയും നോവിക്കാതെ തെളിമയുള്ള ഹാസ്യം വിളമ്പാനാവുന്നത് നാമറിയുന്നു. ഒരാളുടെ നോവിൽ നിന്നും മറ്റൊരാൾക്ക് ലഭ്യമാവുന്ന, സാഡിസം ഒളിപ്പിച്ച ഫലിതമല്ല ഇവിടെ നമുക്ക് ലഭിക്കുക. അത് കൊണ്ടു തന്നെ ആയാസമില്ലാതെ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്നതും ആഹ്ലാദദായകവുമാണ് പുഞ്ചപ്പാടം കഥകളുടെ വായന. ഒരു കുട്ടനാട്ടുകാരന്റെ നാട്ടുവര്‍ത്തമാനങ്ങള്‍ പോലെ ക്രിത്രിമത്വം തൊട്ടു തീണ്ടാത്ത വായന സമ്മാനിക്കാന്‍ കഥാകൃത്ത് പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു.

                                          ഭാഷ, ആശയം, പാത്രസൃഷ്ടി ഇവയൊക്കെയാണ് കഥകളെ വിലയിരുത്തുമ്പോള്‍ പ്രധാന്യമര്‍ഹിക്കുന്ന ഘടകങ്ങൾ. പുഞ്ചപ്പാടത്തെ കഥാപാത്രങ്ങള്‍ക്കായി ജോസ്ലറ്റിന് എങ്ങും അലയേണ്ടി വന്നിട്ടില്ല. താനും തനിക്കു ചുറ്റുമുള്ളവരും അവരുടെ സ്വതസിദ്ധമായ ഭാഷയും. എല്ലാ കഥകളിലും നർമ്മത്തില്‍ ഊന്നി ആശയത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒട്ടുമിക്ക കഥകളിലും കഥാകൃത്ത് വിജയിക്കുന്നു. ചിലത് പിടികൊടുക്കാതെയും നില്‍ക്കുന്നു. പുസ്തകത്തിന്റെ കവറും  കഥകളോടൊപ്പം ചേർത്തിട്ടുള്ള ചിത്രങ്ങളും മനോഹരമാണ്. പേജ് നിറയുന്ന വലിപ്പം ചിത്രങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഏറെ നന്നായേനെ എന്ന്‍ തോന്നി. അക്ഷരപ്പിശകുകളില്ലാത്ത കെട്ടിലും മട്ടിലും ഭംഗിയായി പുസ്തകമൊരുക്കാന്‍ പ്രസാധകരായ കറന്റു ബുക്ക്സിന് സാധിച്ചിട്ടുണ്ട്. 

                          കഥയില്ലാക്കഥകൾ എന്ന് കഥാകൃത്ത് തന്നെ ആമുഖത്തില്‍ വിശേഷിപ്പിക്കുന്ന പതിനേഴു കഥകൾ. വ്യത്യസ്തമായ പശ്ചാത്തലമുള്ള ഓരോ കഥയുടെയും പേരുകളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ കഥാവസാനം മറനീക്കി പുറത്തു വരും. ആരെയും വെറുതെ വിടുന്നില്ല. വിശുദ്ധ ഔസേപ്പിനെ പോലും! പ്രൊഫഷണലി ആശാരിയായ മൂപ്പരില്‍ തുടങ്ങി, നാട്ടിലെ തച്ചന്മാരുടെത്‌ മരാന്വേഷണ പരീക്ഷണങ്ങൾ ആണെന്നും കഥാകൃത്ത് നിരീക്ഷിക്കുന്നു. ജോലികളുടെ ഔട്സോഴ്സിങ് അതിന്റെ ഇമ്പാക്ട് ഇതൊക്കെ നർമത്തിലൂടെ യുക്തിസഹജമായി പരാമർശിക്കുന്നു. കുറുപ്പ് മാഷും നാണപ്പനും കുറെ ഏറെ നേരം നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്നു. നാട്ടിലെ തട്ട് പൊളിപ്പൻ ഓണാഘോഷത്തിന്റെ ഗംഭീര  ഇല്ലുസ്ട്രേഷൻ ഇതിലുണ്ട്. പുതു തലമുറയ്ക്ക് ധൈര്യമായി വായിക്കാൻ എടുക്കാം.  

                                           ചട്ടയിട്ട അമ്മച്ചിമാര്‍ ചട്ടിയില്‍ ഒട്ടിപ്പിടിച്ച പാത്രത്തോട് മല്‍പ്പിടുത്തം നടത്തുന്നു, പത്താം ക്ലാസ് പൊട്ടി റൌണ്ട് ക്ലോക്ക് വട്ടം ചുറ്റി നിൽക്കുന്നു,  എന്നത് പോലെ നിരവധി ഉജ്ജ്വല പ്രയോഗങ്ങൾ വായനയില്‍ കണ്ണിലുടക്കും. നൊസ്റ്റാൾജിയയിൽ ഐസിട്ട് അടിക്കാന്‍ കൂട്ടുകാർക്കായി പരതുന്ന മത്തായിയുടെ ചിത്രം ഇന്നിന്റെ ബാക്കിപത്രമായി മുൻപിൽ തെളിയും.

                                              പോളി ടെക്നിക്കിക്ക് പഠന കാലത്തെ ഓര്‍ക്കാപ്പുറത്തൊരു ഫ്രീ കിക്ക് ആ ഫുട്ബോള്‍ മൈതാനത്തിൽ നമ്മെ കുറെ നേരം പിടിച്ചിരുത്തും. ജോലികഴിഞ്ഞുള്ള പാര്‍ട്ട് ടൈം-തവള പിടുത്തം, വർഗീസ് അച്ഛന് വരിക്കപ്ലാവുമായുള്ള ബന്ധം, പച്ചമരമായ ചാണ്ടിച്ചൻ തന്റെ ഡെസ്ടിനി കണ്ടെത്തുന്നത്,  കാലിത്തൊഴുത്തും താജ്മഹലും എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നീ സംഗതികളൊക്കെ അറിയുവാന്‍ പുഞ്ചപ്പാടം കഥകള്‍ വായിക്കുക തന്നെ വേണം.

ഫസ്റ്റ് നൈറ്റ് എന്ന വിഷയം നിരവധി ഹാസ്യ കഥകൾക്ക് വിഷയമായതെങ്കിലും ഇതില്‍ ജോസ്ലറ്റിന്റെ സ്വതസിദ്ധമായ മാര്‍ക്ക് പതിഞ്ഞിരിക്കുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയുള്ള ആദ്യ കാര്‍ യാത്ര, കോഞ്ഞാട്ടയായ കോയയുടെ ഹണിമൂൺ,  മണ്ട ചീഞ്ഞ കേര കർഷകന്‍,  രക്ത ദാനത്തിലെ മഹാപരാധം, സത്യക്രിസ്ത്യാനിക്കു നേരിടേണ്ടി വരുന്ന സാത്താന്റെ പരീക്ഷണങ്ങള്‍ ഒക്കെ നാം വഴിയേ അറിയും. അത്യന്തം രസകരമായ ഒരു കുട്ടനാടന് സവാരിയാണ്‌ ആദ്യാവസാനം ഈ പുസ്തകം നമുക്കായ് ഒരുക്കിവെക്കുന്നത്.   കഥകളെ ആകെയൊന്ന് വീക്ഷിക്കുക മാത്രമാണ് ഇവിടെ. 



പുസ്തകം: പുഞ്ചപ്പാടം കഥകള്‍ - ജോസ് ലറ്റ് ജോസഫ്

പ്രസാധകര്‍: ഡി സി -കറന്റു ബുക്ക്സ്, കോട്ടയം, 
പേജുകൾ: 96 
വില: 80 രൂപ .


19.6.16

വായനയുടെ തിരുശേഷിപ്പുകള്‍


പുസ്തകപ്രപഞ്ചത്തില്‍ അഭിരുചികളുടെ കാന്തികവലയത്തില്‍ ഭ്രമണം ചെയ്യുകയാണ് ഓരോ വായനക്കാരനും. വൈയക്തികമായ ആകര്‍ഷണ വികര്‍ഷണങ്ങള്‍ക്കൊടുവില്‍ വായനാവീഥിയില്‍ എത്തിപ്പെടുന്നത് നാമമാത്രമായ പുസ്തകങ്ങള്‍ മാത്രം. അവിചാരിതമായി വായിക്കപ്പെടുന്ന ചിലത് മറ്റൊന്നിലേക്ക് വഴികാട്ടാറുണ്ട്. 

മുരളി തുമ്മാരുകുടിയുടെ ‘കാഴ്ചപ്പാടുകള്‍’ വായിക്കവേ കണ്ണിലുടക്കിയ ഒന്ന്‍ പാരീസിലെ ലൂവ്റെ മ്യൂസിയത്തെക്കുറിച്ചുള്ള വിവരണമാണ്. അമൂല്യങ്ങളായ അനേകം കലാസൃഷ്ടികളുടെ കലവറ. സന്ദര്‍ശക ബാഹുല്യത്തില്‍ ലോകത്ത് ഒന്നാംസ്ഥാനം. മൊത്തം നടന്നു കാണണമെങ്കില്‍ ആഴ്ചകളോ മാസങ്ങളോ വേണ്ടിവന്നേക്കാം. ലൂവറിനോടുള്ള താത്പര്യമാണ് ഡാന്‍ബ്രൌണിനെ ‘ഡാവഞ്ചി കോഡി’ ന്റെ രചനയിലേക്ക് നയിച്ചത് എന്ന പ്രതിപാദ്യമാണ് നോവല്‍ വായിക്കാന്‍ പ്രേരണയായത്. 

ഡാവഞ്ചി ചിത്രങ്ങളുടെ നിഗൂഢതകള്‍ വിശകലനം ചെയ്ത്, മഗ്ദലന മറിയത്തെ ബൈബിളിന്റെ കാണാപ്പുറങ്ങളിലൂടെ വെളിവാക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഒരുപറ്റം ക്രിയാത്മക ബുദ്ധിജീവികള്‍ എഴുതപ്പെട്ട വിശ്വാസ സംഹിതകളെ മുഖവിലയ്ക്കെടുക്കാതിരിക്കുകയും ക്രൈസ്തവസഭ അടിച്ചേല്‍പ്പിക്കുന്നതിനപ്പുറമുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍ വരുംതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടണം എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിവിധ കാലഘട്ടങ്ങളില്‍ ‘പ്രിയറി ഓഫ് സീനായ്’എന്ന ഈ രഹസ്യ സംഘത്തില്‍ പ്രതിഭാശാലികളായ ഡാവഞ്ചിയും വികടര്‍ ഹ്യൂഗോയും ഐസക്ക് ന്യൂട്ടണുമൊക്കെ അംഗങ്ങളായിരുന്നുവെന്നും രഹസ്യങ്ങള്‍ അടങ്ങുന്ന പെട്ടി ‘വിശുദ്ധ കാസ’ എന്ന പേരില്‍ ഭൂഗര്‍ഭ അറയിലെവിടെയോ അടക്കം ചെയ്തിട്ടുണ്ടെന്നും സമര്‍ത്ഥിക്കുന്നു. ‘വിശുദ്ധ കാസ’ മഗ്ദലന മറിയത്തെ പ്രതിനിധാനം ചെയ്യുന്നു. 


സഭയുടെ രക്തരൂക്ഷിതമായ പൂര്‍വകാലം, ഒപൂസ് ദേയി എന്ന യാഥാസ്ഥിതിക സംഘടന, വര്‍ത്തിക്കാന്‍-സ്വിസ്സ് ബാങ്കുകള്‍, പ്രിയറി ഓഫ് സീനായ് തുടങ്ങിയവ സഭക്കുള്ളിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും എക്കാലത്തും താത്പര്യമുള്ള വിഷയങ്ങളായിരുന്നു. യേശുവിന്റെ ബ്രഹ്മചര്യത്തില്‍ ഊന്നിയാണ് വിശ്വാസങ്ങളുടെ അടിത്തറ സഭ കെട്ടിപ്പൊക്കിയിരിക്കുന്നത്. ഡാന്‍ബ്രൌണിന്റെ വിലക്കപ്പെട്ട കനി ഭക്ഷിക്കരുതെന്ന്‍ വര്‍ത്തിക്കാന്‍ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും വിവാദവും ലൂവറിന്റെ പ്രശസ്തിയും പുസ്തകവില്പനയില്‍ തുണയായി. 

പൈങ്കിളി സാഹിത്യത്തിന്റെ നിലവാരമേ പുസ്തകത്തിനുള്ളൂ എന്ന വിമര്‍ശനങ്ങള്‍ക്കിടയിലും ചരിത്രത്തിന്റെ ചുവടുപിടിച്ച് ചിത്രങ്ങളുടെ രഹസ്യാത്മകതയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ ഡാന്‍ബ്രൌണിനാകുന്നുണ്ട്. കഥ മെനഞ്ഞെടുക്കാനുള്ള വൈഭവവും വിവര സമാഹരണത്തിനായി നടത്തിയ പരിശ്രമങ്ങളും കണ്ടില്ലന്ന് നടിക്കാനാവില്ലെങ്കിലും അവസാന ഭാഗങ്ങള്‍ ബാലിശമായ പരിസമാപ്തിയിലേക്കാണ്‌ ചെന്നെത്തുന്നത്. വേര്‍പിരിഞ്ഞുപോയ ഇരട്ടക്കുട്ടികളെ വര്‍ഷങ്ങള്‍ക്ക് ശേഷം മറുക് നോക്കി കണ്ടെത്തുന്ന പഴയ സിനിമകളെ അത് ഓര്‍മ്മിപ്പിച്ചു. ഡാവഞ്ചി കോഡ് സിനിമയാക്കിയപ്പോള്‍ ആശയം പൂര്‍ണ്ണമായി സംവദിക്കപ്പെട്ടില്ലെങ്കില്‍ കൂടിയും മേല്‍പ്പറഞ്ഞ ഭാഗങ്ങള്‍ ഒഴിവാക്കി പക്വതയോടെ കൈകാര്യം ചെയ്യാന്‍ സംവിധായകന് ശ്രദ്ധിച്ചിട്ടുണ്ട്. 

താന്‍ അന്വേഷിച്ച നിധി എവിടെയെന്ന് നോവലിലെ നായകന്‍ റോബര്‍ട്ട് ലാങ്ങ്ടന്‍ ഒടുവില്‍ കണ്ടെത്തുന്നുണ്ട്. അതുപോലെ പുസ്തകം ദിശകാട്ടിയ വഴിയിയേ സഞ്ചരിച്ചപ്പോള്‍ യഥാര്‍ത്ഥ നിധി കണ്ടെത്താനായി എന്നതാണ് എന്റെ വായനയുടെ സാഫല്യം. 

പള്ളികളുടെ ചുവരിലും കമാനങ്ങളിലും കൊത്തി വെച്ചിരിക്കുന്ന കോഡുകളെക്കുറിച്ച് വിവരിക്കുമ്പോള്‍ വികടര്‍ ഹ്യൂഗോയുടെ ‘നോട്ടര്‍ഡാമിലെ കൂനന്‍’ എന്ന കൃതിയിലും ഈ വാദഗതിയെ സാധൂകരിക്കുന്ന വസ്തുതകള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് നോവലിസ്റ്റ് പറയുന്നു. തന്മൂലം ഞാന്‍ ‘നോട്ടര്‍ ഡാമിലെ കൂനെനെ’ പിന്തുടര്‍ന്നു. ഡാന്‍ബ്രൌണിന്റെ ഡാവഞ്ചി കോഡും പൌളോ കൊയ്ലോയുടെ ആള്‍ക്കമിസ്റ്റും ഒക്കെ മുളപൊട്ടിയത് വിക്ടര്‍ ഹ്യൂഗോ പാകിയ വിത്തില്‍ നിന്നാണോ എന്ന സംശയം അപ്പോള്‍ ബലപ്പെട്ടു. ബെസ്റ്റ് സെല്ലറുകളായ മേല്‍പ്പറഞ്ഞ രണ്ട് പുസ്തകങ്ങളെക്കാളും എത്രയോ ഉയരത്തിലാണ് ഹ്യൂഗോയുടെ കൃതി നില്‍ക്കുന്നത്. 

നോട്ടര്‍ഡാം പള്ളിയിലെ അന്തേവാസിയായ വിരൂപനായ കൂനന്‍ കൊസിമോദോ, ശെമ്മാച്ചന്റെ ആജ്ഞാനുവര്‍ത്തിയായ അയാളില്‍ നിന്നാവുമോ കര്‍ദിനാള്‍ അരിംഗറോസായുടെ വാത്സല്യപുത്രനായ ക്രിമിനല്‍ സൈലാസിനെ ഡാന്‍ബ്രൌണ്‍ സൃഷ്ടിച്ചെടുത്തത്? 

ദേവാലയത്തില്‍ തന്റെ കാല്‍ച്ചുവട്ടില്‍ ഒളിഞ്ഞു കിടക്കുന്ന നിധികളുടെ മൂല്യമറിയാത്തവനെന്നു കൂനനെപ്പറ്റി ഹ്യൂഗോ കുറിച്ചപ്പോഴല്ലേ ആള്‍ക്കമിസ്റ്റിലെ സാന്റിയാഗോ ഉറക്കമുണര്‍ന്നു നടന്നു തുടങ്ങിയത്? 

അമല്‍ നീരദിന്റെ ‘ഇയ്യോബിന്റെ പുസ്തക’ത്തില്‍ കാളയുമായി നടക്കുന്ന സുന്ദരി മാര്‍ത്ത, ആടിനെ സഹയാത്രികയാക്കിയ ഹ്യൂഗോയുടെ മന്ത്രവാദിനി സുന്ദരി എസ്മരാള്‍ഡ ആവില്ലേ? 

അമ്മയുടെ നെഞ്ചിലെ മുറിപ്പാടായ രണ്ടു കുഞ്ഞു ചെരിപ്പുകള്‍.... അത് ഏതൊക്കെ ദേശങ്ങളില്‍ എത്രയെത്ര ആശയങ്ങളായി പുനരാവിഷ്കരിക്കപ്പെട്ടിരിക്കാം. For sale: baby shoes, never worn എന്നെഴുതിയ ഹെമിംഗ് വേയിലൂടെ, മജീദ് മജദിയുടെ ‘ചില്‍ഡ്രണ്‍ ഓഫ് ഹെവനിലൂടെ.’ 

(ഡാവഞ്ചികോഡില്‍ ഷൂസുകള്‍ക്ക് പകരം ഒരേ മാതൃകയിലുള്ള രണ്ടു പെട്ടികളെ ആശ്രയിക്കേണ്ടി വരുന്നുണ്ട് വീണ്ടും ഡാന്‍ബ്രൌണിന്. ) 


‘ഫ്രാന്‍സിസ് ഇട്ടിക്കോര’യെന്ന നോവലിനെ മലയാളത്തിലെ ഡാവഞ്ചിക്കോഡ് എന്ന് ചിലര്‍ വാഴ്ത്തുമ്പോള്‍ നോട്ടര്‍ഡാം ദേവാലയം പോലെ, ലൂവ്റെ മ്യൂസിയം പോലെ, കാലത്തെ പ്രതിനിധീകരിക്കുന്ന ഒരു സ്മാരകം പശ്ചാത്തലത്തില്‍ നിലനിര്‍ത്തുവാന്‍ ടി.ഡി രാമകൃഷ്ണന് സാധിച്ചുവോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. വിക്ടര്‍ ഹ്യോഗോയുടെ ‘നോട്ടര്‍ ഡാമിലെ കൂനന്‍’ കാലഘട്ടത്തെ ഒപ്പിയെടുക്കുന്നത് എപ്രകാരമാണെന്നറിയുമ്പോള്‍ മാത്രമേ ആ കൃതിയുടെ മഹത്വം വെളിവാകുകയുള്ളൂ. 

കലയുടെ ആവിഷ്ക്കാരം പൂര്‍ണ്ണമായും ശില്പങ്ങളിലൂടെ മാത്രം സാധ്യമായിരുന്ന കാലം. അന്നത്തെ പള്ളികളും കൊട്ടാരങ്ങളും ഗോത്തിക്ക് ശില്പകലയുടെ ഉദാത്ത മാതൃകകളായിരുന്നു. ശില്‍പഭംഗിയില്ലാത്ത പുതിയ നിര്‍മ്മാണ രീതി ആവിര്‍ഭവിച്ചതോടെ പഴയമയുടെ സ്മാരകങ്ങള്‍ അന്യം നിന്നുപോകുന്ന സ്ഥിതിവിശേഷമുണ്ടായി. അച്ചടിയുടെ വരവോടെ ചിന്തകളെ ബദ്ധപ്പാടില്ലാതെ കടലാസിലേക്ക് പകര്‍ത്താനായതിനാല്‍ വരുംകാലങ്ങളില്‍ പുസ്തകങ്ങള്‍ക്ക് പകരമായി ശില്‍പം ആശയത്തെ പ്രതിനിധാനം ചെയ്യില്ലെന്നും ആകൃതിയിലൂടെ ആശയത്തെ സാക്ഷാത്ക്കരിക്കാന്‍ ഒരു കാട്ടിലെ മരങ്ങള്‍ മുഴുവനോ ഒരു മലയിലെ കല്ലു മുഴുവനോ നശിപ്പിക്കേണ്ടി വരുന്ന അവസ്ഥ ഇനി ഉണ്ടാവില്ലെന്നും ഹ്യൂഗോ പറഞ്ഞു. 

പഴയ നിര്‍മ്മിതികളെ സ്മാരകങ്ങളായി സംരക്ഷിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് നോട്ടര്‍ഡാം പള്ളിയെ കേന്ദ്ര ബിന്ദുവാക്കി പതിനാലാം നൂറ്റണ്ടിലെ പാരീസ് നഗരത്തെ പുനസൃഷ്ടിക്കുകയായിരുന്നു വിക്ടര്‍ ഹ്യൂഗോ. പള്ളിയും കൊട്ടാരവും, പട്ടാളവും പട്ടക്കാരും, ന്യായാധിപരും പ്രഭുക്കളും, രാജാവും പരിവാരങ്ങളും, അക്രമിയും തെരുവു തെണ്ടികളും, മദ്യശാലയും കഴുമരവും, മതദ്രോഹ വിചാരകരും പ്രതികളും ഒക്കെയുള്ള പാരീസ്...... പള്ളികള്‍ക്കും കൊട്ടാരങ്ങള്‍ക്കും അടിയില്‍ നിര്‍മ്മിക്കപ്പെട്ട നിലവറകള്‍, കാരഗ്രഹങ്ങള്‍, വാതിലുകളിലെ കൊത്തുപണികള്‍, ചുവരിലെ ചിത്രപ്പണികള്‍, കമാനങ്ങളിലെ ലിഖിതങ്ങള്‍, ആള്‍ രൂപങ്ങള്‍...എല്ല്ലാമെല്ലാം ചരിത്രത്തിന്റെ പശിമ ചേര്‍ത്ത് കുഴച്ച് ദൃഡമാക്കിയ പ്രതലത്തില്‍ കോറിയിട്ടൂ. 


വികടര്‍ ഹ്യൂഗോയെ പോലെയുള്ള പലരുടെ പ്രയത്നവും ദീര്‍ഘവീക്ഷവും കൊണ്ടാണ് പാരീസ് ഇന്നും പൌരാണികതയുടെ പ്രതീകമായി നിലകൊള്ളുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കൊട്ടാരമായിരുന്ന ലൂവ്റെ കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കപ്പെട്ടു. മിത്തറാങ്ങിനെപ്പോലെയുള്ള ഭരണാധികാരികള്‍ പഴമക്ക് മുന്‍പില്‍ ഗ്ലാസുകൊണ്ട് പിരമിഡ് തീര്‍ത്തപ്പോള്‍ കടുത്ത പ്രതിഷേധങ്ങളുണ്ടായി. ആ ഏച്ചുകെട്ടലിലും ചരിത്രത്തോട്‌ ചേര്‍ത്തുവെയ്ക്കാവുന്ന പ്രതീകങ്ങള്‍ കണ്ടെത്താന്‍ ഡാന്‍ബ്രൌണിനെപ്പോലെയുള്ള ആധുനിക എഴുത്തുകാര്‍ പരിശ്രമിച്ചു. 

രഹസ്യ കോഡുകള്‍ തേടിയുള്ള യാത്രയാണല്ലോ നോവലിനെ ത്രസിപ്പിച്ചു നിര്‍ത്തുന്നത്. കാലഹരണപ്പെട്ടതെന്ന് തോന്നുമെങ്കിലും ചിഹ്നശാസ്ത്രവും ഗൂഡാലേഖനവിദ്യയും എക്കാലവും നിത്യജീവിതത്തിന്റെ ഭാഗങ്ങള്‍ തന്നെയായിരുന്നു. വിവരങ്ങളുടെ സുരക്ഷിതത്ത്വത്തിനായി ഒരുക്കുന്ന (എ.ടി.എം, ക്രെഡിറ്റ്കാര്‍ഡ്, ഐ.ഡി കാര്‍ഡുകള്‍) മൈക്രോചിപ്പുകളുടെ തത്വവും പഴമക്കാരുടെ ബുദ്ധിയെ പിന്തുടര്‍ന്നു വന്നതുതന്നെ. ഉമ്പെര്‍ട്ടോ എക്കോ പറയുന്നു; ‘ഫൂക്കോസ് പെന്‍ഡുലം’ എന്ന നോവലില്‍ താന്‍ വികസിപ്പിച്ചെടുത്ത ഒരു കഥാപാത്രം മാത്രമാണ് ഡാന്‍ബ്രൌണ്‍ എന്ന്‍! ഡാവഞ്ചി കോഡിന് ഉമ്പെര്‍ട്ടോയുടെ കൃതിയോട് അത്രകണ്ട് സാമ്യമുണ്ടെന്നതില്‍ വായനക്കാര്‍ക്കും തര്‍ക്കമില്ല. കണ്ടെത്തലുകളെന്നോ, തുടര്‍ച്ചയെന്നോ, പ്രചോദനനമെന്നോ വിശേഷിപ്പിക്കാനാവാത്തവണ്ണം ആശയങ്ങളും നിര്‍മ്മിതിയും അന്യോന്യം കെട്ടുപിണഞ്ഞു കിടക്കുന്നു. പണ്ടുമുതല്‍ ഉണ്ടായിരുന്നവയുടെ പരിണാമമല്ലാതെ പുതുതായൊന്നും പ്രപഞ്ചത്തില്‍ സംഭവിക്കുന്നില്ലന്ന വീക്ഷണം തന്നെയാണ് കലയിലുമെന്ന് വിവക്ഷിക്കാം. 

(പ്രസാധകന്‍ മാസിക- ജൂണ്‍ 2016)
അക്ഷരങ്ങളുടെ വിടവില്‍ ഒരു ചങ്ങലയുടെ കണ്ണി തുറന്നുകിടക്കുന്നത് കാണുക, പാഴ്വേലയെന്നറിഞ്ഞുകൊണ്ടു തന്നെ അവ കൂട്ടിയിണക്കാന്‍ പരിശ്രമിക്കുക. ഇത്തരം ഭ്രമാത്മക ലോകങ്ങളിലൂടെ അലഞ്ഞുനടക്കുകയാണല്ലോ ഒരു വായനക്കാരന്റെ സ്വാതന്ത്ര്യവും സാഫല്യവും. 



12.6.16

ഒരു തുള്ളി


മാധ്യമം- ചെപ്പ്(11.06.2016)


മഞ്ഞുമലയുടെ തുഞ്ചത്തു തങ്ങിനില്‍ക്കുന്ന മേഘശകലങ്ങള്‍ക്കിടയിലൂടെയും  നീലാകാശം തളര്‍ന്നുറങ്ങുന്ന നിശ്ചല തടാകങ്ങള്‍ക്ക് മുകളിലൂടെയും അവ ചിറകടിച്ച് പറന്നുപോയി. യാത്രകള്‍.....ഒരിക്കലും തീരാത്ത യാത്രകള്‍.
വിണ്ണിനെ പ്രകമ്പനം കൊള്ളിക്കുന്നൊരു ഇരമ്പല്‍ കേട്ടു. വെള്ളിമേഘങ്ങളുടെ നെഞ്ചു തുളച്ച് ഒരുസൂപ്പര്‍ സോണിക് വിമാനം പാഞ്ഞുപോയി. പകപ്പോടെ പെണ്‍കിളി പറഞ്ഞു. ഇന്നു നമ്മുടേതല്ല ആകാശം.
വിമാനം വരച്ചിട്ട വെണ്‍രേഖകള്‍ കൌതുകത്തോടെ നോക്കി അവന്‍ പറഞ്ഞു. വരൂ.. നമുക്ക് താഴ്ന്നു പറക്കാം.
കേട്ടറിഞ്ഞ കഥകളും കണ്ടറിഞ്ഞ പ്രകൃതിയും യാത്രയിലുടെനീളം അവനെ വാചാലനാക്കും. മഞ്ഞുറഞ്ഞ താഴ്വാരങ്ങള്‍ കാണുമ്പോള്‍ പറയും, മലകള്‍ അലിഞ്ഞില്ലാതായതാണ് ഇവിടം. അനന്തമായ മണല്‍പ്പരപ്പിനു മുകളിലെത്തുമ്പോള്‍ കാട്ടിത്തരും, കടല്‍ വറ്റിപ്പോയത് ഇവിടെയാണ്.
ഒക്കെയും കളവാണെന്നു പറഞ്ഞ് അവള്‍ കളിയാക്കും. കൊക്കുരുമിയും കിന്നരിച്ചും കാതങ്ങള്‍ താണ്ടുന്നത് അറിയില്ല.  നീണ്ട യാത്രകള്‍ മതിയാക്കി അവന്റെ തണലില്‍ പറ്റിച്ചേര്‍ന്നിരുന്ന് മുട്ടകള്‍ വിരിയിക്കുന്നതിനെക്കുറിച്ചാണ് അവള്‍ക്ക് പറയാനുള്ളതത്രയും. നമ്മുടെ കുഞ്ഞുങ്ങള്‍....!
ഓരോ പറക്കയുടെയും തുടക്കത്തില്‍ അവന്‍ വ്യാമോഹിപ്പിക്കും. ഈ യാത്രയുടെ അവസാനം.
പിണങ്ങിയാലും വഴക്കടിച്ചാലും കൂടെപ്പോകാതിരിക്കാനാവില്ല അവള്‍ക്ക്. ഒരായുസ്സ് മുഴുവന്‍ നിര്‍ത്താതെ പറക്കാനുള്ള കരുത്തുണ്ട് അവന്റെ വാക്കുകള്‍ക്ക്. കടലിനു മീതേ ചിറകു വിരിക്കുമ്പോള്‍ എന്തൊരാനന്ദമാണെന്നോ! നിനക്കറിയുമോ നമ്മെപ്പോലെ ലോകത്തെ ഇത്രമേല്‍ കണ്ടറിഞ്ഞിട്ടുള്ളവര്‍ ആരുമില്ല.
ഒക്കെയും സത്യമാണ്. പക്ഷേ എന്തിനാണീ സാഹസമെന്നു തോന്നും ചിലപ്പോള്‍! എന്നും കാഴ്ചകള്‍ക്ക് പുതുമയുണ്ട്. ഓരോ ഇടവും അടുത്ത ദേശാടനത്തില്‍ തിരിച്ചറിയാനാവാത്തവിധം മാറിപ്പോകുന്നു. അതേ സമുദ്രത്തില്‍ കാണാം തകര്‍ന്നടിഞ്ഞ ബോട്ടുകള്‍.... ചീര്‍ത്തു പൊങ്ങിയ മൃതശരീരങ്ങള്‍... ഒഴുകിപ്പരക്കുന്ന എണ്ണപ്പാടകള്‍. അതേ കരയില്‍ കാണാതാവുന്നു കൊടുമുടികള്‍... വനങ്ങള്‍... നഗരങ്ങള്‍...
വന്‍കടല്‍ താണ്ടിക്കടന്നപ്പോള്‍ അല്പം വിശ്രമിക്കണമെന്നു തോന്നി പെണ്‍കിളിക്ക്.
കുറച്ചു ദൂരം കൂടി..... അന്തിനേരമാകട്ടെ.അവന്‍ പിന്‍തിരിപ്പിച്ചു.
ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ നിന്നുയരുന്ന പൊടിക്കാറ്റ് അവരുടെ ചിറകുകളെ തളര്‍ത്തി. അങ്ങിങ്ങ് കഴുത്തൊടിഞ്ഞു നില്ക്കുന്ന കരിഞ്ഞുണങ്ങിയ കൊമ്പുകള്‍ മാത്രം. തണലുള്ളൊരു ചില്ലപോലുമില്ല ചേക്കേറാന്‍.
തലയ്ക്കു മുകളില്‍ ഒരു നിഴലനക്കം കണ്ടു. എല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് ഉയരത്തില്‍ നില്‍ക്കുന്നു പക്ഷിരാജന്‍.  വന്‍ ചിറകിന്റെ തണല്‍.
ക്ഷണനേരത്തില്‍ പാഞ്ഞു വന്നു  ഒരു തീഗോളം! പെണ്‍കിളി ചിറകു വെട്ടിയൊഴിഞ്ഞു. ആണ്‍കിളി കരിഞ്ഞ മാംസകഷ്ണങ്ങളായി ചിതറിത്തെറിച്ചു.
വര്‍ഷംപോലെ പെയ്യുന്നു വെടിയുണ്ടകള്‍. വേരറ്റ മരത്തിന്റെ പോതില്‍ ഒളിച്ച പെണ്‍കിളി മുകളില്‍ ചിറകു വിരിച്ചുനില്‍ക്കുന്ന പരുന്തിനെ കണ്ടു. അല്ല, വെടിയുതിര്‍ക്കുന്ന പരുന്താകൃതിയെ! നാളത്തെ കിളികളുടെ കഥയിലെ ഡ്രോണ്‍ പക്ഷിയെ.
വെടിയൊച്ചകള്‍ അകന്നപ്പോള്‍ അടുത്തെവിടെയോ ഒരു മനുഷ്യജീവിയുടെ കരച്ചില്‍ കേട്ടു. വെടിയേറ്റു തുളഞ്ഞ ശരീരം. ചോര മാത്രം. അയാള്‍ക്ക് രക്ഷയേകാതെ പോയ യന്ത്രത്തോക്ക് അകലെ മാറിക്കിടക്കുന്നു.
വെള്ളം...വെള്ളം....ജീവന്റെ അവസാന നിശ്വാസങ്ങള്‍.
ഈ മരുഭൂമിയില്‍ ഒരുതുള്ളി ജലമെവിടെ? പക്ഷി ചുറ്റും നോക്കി.. പ്രാണന്റെ പിടച്ചിലില്‍ അയാളുടെ കണ്‍കോണില്‍ നിന്നടരുന്ന തുള്ളികളില്‍ പക്ഷിയുടെ നോട്ടം തറച്ചു. കണ്ണീരിന്‍ ദാഹജലം!
ചലനമറ്റ ആ ശരീരത്തില്‍ വന്നിരുന്ന പക്ഷി തന്റെ ചെറുചുണ്ടാല്‍ അയാളുടെ തുറന്ന വായിലേക്ക് കണ്ണീര് പകര്‍ന്നു നല്കാനുള്ള ശ്രമം നടത്തി. പൊടുന്നനെ വന്യമായൊരു ശക്തിയാലെന്നവണ്ണം അയാള്‍ പക്ഷിയെ കടന്നുപിടിച്ചു. വിരലുകളുടെ നീരാളിപ്പിടുത്തത്തില്‍  അമര്‍ത്തിപ്പിഴിഞ്ഞ് ചുടുചോര വായിലേക്ക് ഇറ്റിച്ച് ദാഹമകറ്റി നിശ്ചലനായി.   


v   
Related Posts Plugin for WordPress, Blogger...