11.9.12

സ്വപ്ന സഞ്ചാരികള്‍

അഞ്ചുമണി കഴിഞ്ഞു പത്തുമിനിറ്റ്. വാച്ചില്‍ നിന്നും തിടുക്കത്തില്‍ വിടുവിച്ചെടുത്ത് കണ്ണുകള്‍ കൂടുതല്‍ സൂക്ഷ്മതയോടെ ഞാനെന്‍റെ നേരമ്പോക്കിലേക്ക് തിരിച്ചുവച്ചു. 

താഴെ ഇന്‍റര്‍ലോക്ക് പതിച്ച പാത വക്കിലൂടെ ഉല്ലാസപൂര്‍വ്വം മൊബൈലില്‍ സല്ലപിച്ചു നീങ്ങുന്ന ചെറുപ്പക്കാരന്‍ ഇന്നും കൃത്യ സമയത്തുതന്നെ! 


എല്ലാ പ്രവര്‍ത്തി ദിവസവും ഇഴഞ്ഞുനീങ്ങുന്ന വൈകുന്നേരങ്ങളില്‍  എട്ടാം നിലയിലെ ഓഫീസ്‌ കസേരയുടെ മടുപ്പിക്കുന്ന ചൂട്‌ വലിച്ചെറിഞ്ഞ്‌, ആവിപറക്കുന്ന ഒരു കപ്പ് ടര്‍ക്കിഷ് കാപ്പിയുടെയും ചുണ്ടോടു ചേര്‍ന്നെരിഞ്ഞു തീരുന്ന മാള്‍ബറോ സിഗരറ്റിന്‍റെയും ചവര്‍പ്പ് ഒരുപോലെ ആസ്വദിച്ച്‌, ബാല്‍ക്കണിയെ പൊതിഞ്ഞു സംരക്ഷിച്ചിരിക്കുന്ന ചില്ലു ജാലകത്തിലൂടെ താഴെ ഒഴുകുന്ന നിരത്തുകളെ നിരീക്ഷിക്കുക എന്‍റെ ഇഷ്ടവിനോദമാണ്. അലാറമില്ലാത്ത, പ്രോഗ്രാമിംഗ് ചെയ്യാത്ത എന്നിലെ യാന്ത്രികത ആ കൃത്യത്തില്‍ ഇന്നേവരെ വിലോപം വരുത്തിയിട്ടില്ല. പ്രസ്തുത ദിനചര്യയുടെ നാഴികകള്‍ക്ക് പോലും തെല്ലും മാറ്റമില്ല എന്നതാണ് അത്യത്ഭുതം!!

മനുഷ്യന്റെ പ്രവര്‍ത്തികളും മനോവിചാരങ്ങളും ഈശ്വരന്‍!. മുകളില്‍ നിന്ന് വീക്ഷിക്കുന്നു എന്ന്‍ കേട്ടറിഞ്ഞ നാള്‍മുതല്‍ തുടങ്ങിയതാണ് ഉയരത്തില്‍ നിന്നുള്ള എന്‍റെയീ ഭൌമനിരീക്ഷണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വ്യോമ പാതക്ക് അരികിലായി അടുക്കിവെച്ചിരിക്കുന്ന ചത്വരളെല്ലാം ഉയര പരിധി നിഷ്കര്‍ഷിക്കപ്പെട്ടവയാകയാല്‍ വിദൂരതയിലേക്ക് നീളുന്ന നിരത്തും പായുന്ന വണ്ടികളും ഇടമുറിയാതെ ഓഫീസ്‌ കെട്ടിടത്തില്‍നിന്ന് ദൃശ്യമാണ്. മറ്റു നഗരങ്ങളില്‍നിന്നും വിഭിന്നമായ ഉഷ്ണ പ്രകൃതിയുള്ളതുകൊണ്ടാവാം മരുഭൂമിയുടെ ഭാവമാറ്റങ്ങളോട് സൗഹൃദം പുലര്‍ത്താനാവാതെ നിരത്തുകളില്‍ കാല്‍നടക്കാര്‍ വിരളമാണ്. വിരസമായ എന്‍റെ താവളത്തില്‍നിന്നു വീക്ഷിക്കുമ്പോള്‍ വീണുകിട്ടുന്ന അപൂര്‍വം മനുഷ്യര്‍ക്കിടയില്‍ നിന്നും ഞാന്‍ തിരഞ്ഞുപിടിച്ചതാണ് ഇരുപത്തെട്ടിനടുത്തു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനെ! 

ഇത് ഒരു രോഗമാണോ അതോ സിദ്ധിയാണോ എന്നൊന്നും ആലോചിച്ചു ഞാന്‍ തലപുകയാറില്ല. താഴെ കടന്നുപോകുന്ന വഴിയാത്രികരുടെ മനോവിചാരങ്ങളും മൊബൈല്‍ സന്ദേശങ്ങളും അന്തരീക്ഷത്തില്‍ ഈയാംപാറ്റകളെ പോലെ പാറിനടക്കുന്നു.  ഏകാന്ത സഞ്ചാരികളുടെ മുഖഭാവം നോക്കി വായിക്കുക എനിക്കേറ്റം ഇഷ്ടമുള്ള സംഗതിയാണ്. വിരഹ വേദനയുള്ളവര്‍, വ്യാധികളെക്കുറിച്ച് ആധിയുള്ളവര്‍, സാമ്പത്തിക പരാധീനതയുടെ ഭീതിയിലകപ്പെട്ടവര്‍, പൂര്‍ത്തിയാക്കാനാവാതെ ശേഷിച്ച ജോലി ഭാരത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍.. തുടങ്ങി പലരുമുണ്ട്. അവരുടെ ചിന്തകള്‍ പ്രാണികളെപ്പോലെ തലക്കു ചുറ്റും വട്ടമിട്ടു പറക്കുന്നത് എനിക്കു കാണാം. എന്നിലെ "ദീര്‍ഘദൃഷ്ടി" ചൂഴ്ന്നിറങ്ങി കഴിഞ്ഞ കുറേക്കാലമായി തോന്നലുകളുടെ ലബോറട്ടറിയില്‍ പരീക്ഷണവിധേയനായ ഈ ചെറുപ്പക്കാരനെക്കുറിച്ചുള്ള അനാലിസിസ്‌  ഞാന്‍ നിങ്ങളോട് പങ്കുവെയ്ക്കാം.


അഞ്ചുമണിക്കായി അക്ഷമനായി കാത്തിരുന്ന്‌, വാതിലുകള്‍ തള്ളിത്തുറന്ന്‌ പുറത്തേക്ക് പ്രസരിപ്പോടെ നടന്നടുക്കുന്ന അയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് ഒരു പെണ്കുട്ടിയോടാണ് എന്നത് തീര്‍ച്ച. കഴിഞ്ഞ ഒരാഴച്ചകൊണ്ട് അയാളില്‍ വന്ന പ്രകടമായ മാറ്റവും അതുതന്നെയാണ്. രണ്ടു വാരം മുന്‍പുള്ള മുഴുവന്‍ പ്രവര്‍ത്തി ദിനങ്ങളിലും നിരത്തില്‍നിന്ന് അയാള്‍ അപ്രത്യക്ഷനായത് നാട്ടില്‍ പോയിരുന്നതിനാലാവാം. അവിടെയുള്ള ഏതോ പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം നടക്കുകയോ പ്രേമബന്ധത്തില്‍ അകപ്പെടുകയോ ചെയ്തിരിക്കണം. മാന്യമായി വസ്ത്രധാരണം ചെയ്ത ചെറുപ്പകാരന്റെ പ്രായവും പക്വമായ പെരുമാറ്റവും മുഖഭാവവുമെല്ലാം വെറും ഒരാഴ്ച പ്രായമായ പ്രണയപരവശനായ കാമുകനേക്കാള്‍ പ്രതിശ്രുത വധുവിനോട് പ്രതിപക്ഷ ബഹുമാനത്തോടെ സല്ലപിക്കുന്ന വരനോട് താദാത്മ്യപ്പെട്ടിരുന്നു. ഈയൊരു ജീവിതാവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് ഇനി മുന്നോട്ട് ഊഹിക്കുവാന്‍ എന്‍റെ അനാലിസിസിന്‍റെ ആവശ്യമില്ല. 

ജരാനരകളോട് സന്ധിചെയ്ത ഈ നാല്പതുകളിലും പന്ത്രണ്ടു വര്ഷം പിന്നോക്കം നടന്ന്‌ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന എന്നിലെ പ്രതിശ്രുത വരനെ ഞാന്‍ മറന്നിട്ടില്ല. പ്രേമം എന്ന വാക്കിനോട് സമൂഹത്തിന് അന്നുമിന്നും പിന്തിരിപ്പന്‍ മനോഭാവമാണെങ്കിലും വിവാഹത്തിനു തൊട്ടുമുന്പെങ്കിലും കടുത്ത പ്രണയവിരോധികളും കഠിനഹൃദയരും   ഇണക്ക് അനുയോജ്യമായ അച്ചിലേക്ക് മെഴുകുപോലെ വാര്‍ന്നൊഴുകി രൂപാന്തരപ്പെടുന്നന്നത് സുഖമുള്ളൊരു കാഴ്ചയാണ്. 

എങ്കിലും വിവാഹാനന്തര പ്രണയത്തേക്കാള്‍ തീഷ്ണതയും ജിജ്ഞാസയും കമിതാക്കള്‍ക്കാണോ? അത് ഒരു ഗര്‍ഭിണിയുടെ പ്രതീക്ഷാവഹമായ കാത്തിരിപ്പിനോടും അതിനുശേഷമുള്ള ജീവിതാവസ്ഥയോടും തുലനം ചെയ്യുംപോലെയാണ്‌..!,!

ആ ചെറുപ്പക്കാരനെ വിട്ട് അല്‍പനേരം ഞാന്‍ നിങ്ങളിലേക്ക് ചൂഴ്ന്നിറങ്ങട്ടെ സുഹൃത്തേ.......?

ഒരു സുന്ദരസുദിനത്തില്‍ പ്രിയപ്പെട്ടൊരു കൂട്ട് കണ്ടെത്തിയതോടെ നിങ്ങളിലെയും ക്രിയാത്മകത ഉണര്‍ന്നില്ലേ?

വിഷാദം വലിച്ചെറിഞ്ഞ് തെളിമയാര്‍ന്ന തുറിച്ച കണ്ണുകളോടെ ഇതുവരെ കാണാത്ത ലോകത്തിന്‍റെ സൌന്ദര്യം നിങ്ങള്‍ ഉറ്റുനോക്കിയില്ലേ? 

ഒരു പെണ്‍കുട്ടിയുടെ കാല്‍കീഴില്‍ മുട്ടുകുത്തി നമ്രശിരസ്കനായി കയ്യില്‍ നീട്ടിപ്പിടിച്ച ചുവന്ന റോസാപ്പൂവ് നല്കുമ്പോള്‍ യുവാവേ, ഇന്നലെവരെ കൂടെയുണ്ടായിരുന്ന നിന്‍റെ "നീയെന്ന ഭാവം" ഊര്‍ന്നുവീണത് എവിടെയാണ്? 

വിഷാദത്തിന്റെയും ഏകാന്തതയുടെയും മൂകമായ തടവറകളിലിരുന്നവര്‍ മണിക്കൂറുകള്‍ നിമിഷാര്‍ദ്ധങ്ങളാക്കി എന്തിനെപ്പറ്റിയാണ് ഇത്ര വാചാലരാകുന്നത്‌? 

കലയും കാമവും ഉള്‍പടെ അറിഞ്ഞതും അറിയാത്തതുമായ ആഗോള വിഷയങ്ങളില്‍ സംവദിച്ചു തീര്‍ക്കാന്‍ ഇനി ഏത് ബാക്കിയുണ്ട്? 

ഓഫീസില്‍നിന്ന്‌ തിടുക്കത്തില്‍ പുറത്തേക്കിറങ്ങാന്‍, മറ്റുള്ളവരില്‍ നിന്നകന്ന്‍  സ്വകാര്യതയിലേക്ക് ഊളയിടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്താണ്?

ഉറക്കമുണരുമ്പോള്‍ മുതല്‍ ഇരവോളം പറഞ്ഞു പഴകിയിട്ടും വിട്ടുപോകാതിരിക്കാന്‍ ഫോണില്‍ തലപ്പത്ത് വീണ്ടും കടിച്ചു തൂങ്ങിക്കിടക്കുന്ന നിങ്ങളിലെ സംസാരപ്രിയം എന്നാണു തുടങ്ങിയത്? 

ജീവിതത്തെയും ഭാവിയെയും കുടുംബത്തെയും കുട്ടികളെയും കുറിച്ച് എന്തൊക്കെ നിറമാര്‍ന്ന സ്വപ്നങ്ങളാണ് നിങ്ങള്‍ നെയ്തുകൂട്ടിയത്?

പ്രണയം അങ്ങനെയാണ്!! പെയ്തൊഴിയാത്ത മഴയില്‍ കുടചൂടി ചുറ്റുമുള്ളതൊന്നും ഗൌനിക്കാതെ കുളിരിന്‍റെ കൈപിടിച്ച് നടന്നുപോകുന്നവരെപ്പോലെ............................  

എന്‍റെ ദൃഷ്ടികള്‍ അപ്പോഴും ഋജുവായൊരു രേഖപോലെ ആ ചെറുപ്പക്കാരനെ പിന്തുടര്‍ന്നിരുന്നു. നാലുവരിപ്പാതയുടെ സിഗ്നലില്‍ റോഡിനു കുറുകെ കൊറിയിട്ടിരിക്കുന്ന സീബ്രാലൈനിനു മദ്ധ്യത്തില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് പരിസരം മറന്ന്‌ അയാള്‍ എങ്ങോട്ടാണ് പോകുന്നത്!!? 



ഏയ്‌!, സുഹൃത്തേ.....കാല്‍നട യാത്രക്കാര്‍ക്കുള്ള സിഗ്നല്‍ ഇപ്പോള്‍ ചുവപ്പാണ് വേഗം!! വേഗം!! ഒരല്പം ശ്രദ്ധിക്കൂ........നിങ്ങളുടെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ കോര്‍ത്ത ചരടിന്‍റെ ഒരറ്റം അങ്ങ് അകലെയാണ്.

"പാഞ്ഞടുക്കുന്നു പതിനായിരം അക്ഷൌഹിണിപ്പട അവര്‍ എന്‍നേര്‍ക്ക്‌ അമ്പുകള്‍ തൊടുക്കുന്നു" കവിതയിലെ വരികള്‍ മുന്‍പെങ്ങോ കണ്ടൊരു ഹോളിവുഡ് ചിത്രത്തിലെ അവസാനരംഗം പോലെ കണ്മുന്‍പില്‍ കാണുകയാണോ?!! 

പച്ചവെളിച്ചം തെളിഞ്ഞ സിഗ്നലില്‍നിന്നും അണപൊട്ടിയ വെള്ളംപോലെ ഒഴുകി വരുന്ന വാഹനങ്ങള്‍!,! ഈശ്വരാ!!!!!

മൂന്നു കരണം മറിഞ്ഞ് മേല്‍പോട്ടുയര്‍ന്ന എന്തോ ഒന്ന് മുഖമടിച്ചു റോഡിലേക്ക്‌ വീഴുന്നത് കണ്ടു ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ചു! വിരലുകള്‍ക്കിടയിലിരുന്ന് എരിഞ്ഞുതീര്‍ന്ന സിഗരറ്റിന്റെ ചൂട് അറിയാനാവാത്തവിധം ഉള്ളം പൊള്ളിയിരുന്നു!! 

കാതുകളില്‍ നിര്‍ത്താത്ത ഹോണടി ശബ്ദം ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.........          

Related Posts Plugin for WordPress, Blogger...