31.7.12

ഹാന്റില്‍ വിത്ത്‌ കെയര്‍!

ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്; ഇത്തവണയും ഉത്തരമില്ല! ഇന്നേ ദിവസം ഏതാണ്ട് പത്താമത്തെ പരിശ്രമമാണ്. രവിയേട്ടന്‍ മനസ്സില്‍ ഇനി അവനെ പറയാത്ത തെറിയൊന്നും ബാക്കിയില്ല.

വൈകുന്നേരം റൂമിലേയ്ക്ക് ദേഷ്യത്തിനൊപ്പം വണ്ടി പായിക്കുമ്പോള്‍, ആക്സിലേട്ടറില്‍ കാല് വെച്ചപ്പോഴൊക്കെ സംശയങ്ങളുടെയും ബ്രേക്കില്‍ ചവിട്ടിയപ്പോഴൊക്കെ "ഏയ്‌ അവനങ്ങനെ ചെയ്യില്ല" എന്ന ശുഭാപ്തി വിശ്വാസത്തിന്‍റെയും അസന്തുലിതത അയാളില്‍ തങ്ങിനിന്നിരുന്നു. എക്സിക്യൂട്ടിവ് ബാച്ചിലര്‍ തസ്തികയില്‍ റൂമില്‍ ഒരു മലയാളിയെ വെച്ചത് വാടകയുടെ ഭാരം ഭാഗിക്കുവാന്‍ മാത്രമല്ല, വിരസമായ വൈകുന്നേരങ്ങളെയും അവധി ദിവസമായ വെള്ളിയാഴ്ചകളെയും തള്ളിനീക്കാന്‍ ഒരു കൂട്ടിനു കൂടിയാണ്.

"തോമാ" എന്ന് താന്‍ വിളിക്കുന്ന തരുണ്‍ മാത്യൂ കുരിശിങ്കലിനെ കഴിഞ്ഞ പതിനാല് മാസമായി തനിക്കറിയാം. കുറഞ്ഞ ശമ്പളക്കാരനാണെങ്കിലും, ഒരുമാസത്തെ വാടക കുടിശികയാണെങ്കിലും പെട്ടൊന്നൊരു ദിവസം വല്ലോം മോഷ്ടിച്ചുകൊണ്ട് മുങ്ങുവാന്‍ തക്ക നികൃഷ്ടനല്ല. എങ്കിലും ഇതു ഗള്‍ഫാണ്! പലരുടെ അനുഭവങ്ങളും വായിച്ചും കേട്ടുമറിഞ്ഞ കഥകളും ഉള്ളിലൊരു തിരപോലെ തല്ലിയാര്‍ത്തുകൊണ്ട് അലോസരപ്പെടുത്തുന്നു. ട്രാഫിക്ക് സിഗ്നലിലെ ചുവപ്പ് വെളിച്ചം വഴിമാറാന്‍ കാത്തുകിടക്കുന്ന ഇടവേളകളില്‍ സെല്‍ഫോണിന്‍റെ പച്ച ബട്ടണില്‍ വിരലമര്‍ത്തി അക്ഷമനായ രവിയേട്ടന്‍ തുടര്‍ച്ചയായി  പരാജയപ്പെട്ടുകൊണ്ടേയിരുന്നു. പല അത്യാവശ്യ സന്ദര്‍ഭങ്ങളിലും ഫോണില്‍ വിളിക്കുമ്പോള്‍ പ്രതികരിക്കാതിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അസഹനീയമാണ്. തോമയെ ഇന്നു കാലത്തെ മുതലേ ഇടതടവില്ലാതെ വിളിക്കാന്‍ അതുപോലെ സുപ്രധാനമായ ഒരു സംഗതിയുണ്ട്.

ഒഴിവാക്കാനാവാത്ത ക്ലൈന്റ് മീറ്റിങ്ങിന്‌ അബുദാബിയിലേയ്ക്ക് രാവിലെ പോകുന്നവഴിയാണ് രവിയേട്ടന്‍ അക്കാര്യമോര്‍ത്തത്. കറന്‍റ്‌ ബില്ല് അടയ്ക്കേണ്ട അവസാന തീയതി ഇന്നലെ കഴിഞ്ഞിരിക്കുന്നു! നാളെ വെള്ളിയാഴ്ച; അവധി ദിവസമാണ്. ഈ അമ്പതു ഡിഗ്രി ചൂടില്‍ എ.സി ഇല്ലാതെ ഒരു പകല്‍ കഴിച്ചുകൂട്ടുക ആലോചിക്കാന്‍കൂടി വയ്യ. പുലര്‍ച്ചെ ആറുമണിക്ക് റൂമില്‍ നിന്നും ഇറങ്ങുമ്പോഴും തോമ സുഖ സുഷുപ്തിയിലാണ്. അലംഭാവമല്ല, മറിച്ച് ഉറങ്ങിക്കിടക്കുന്നവനെ ഉണര്‍ത്തേണ്ട, വഴിയെ പറയാം എന്ന ശുദ്ധഗതിയാണ് കാര്യങ്ങള്‍ ഈവിധമെത്തിച്ചത്. പ്രായത്തിന്റെ മൂപ്പും റൂമിന്‍റെ അര്‍ബാബു സ്ഥാനവും രവിയേട്ടനാണെങ്കിലും അവരുടെ സുഹൃത്ബന്ധത്തില്‍ പോറലോ സ്വാതന്ത്ര്യത്തില്‍ വിള്ളലോ ഇന്നലെവരെ ഉണ്ടായിട്ടില്ല.

നല്ലപ്രായം പിന്നിട്ടിട്ടും മക്കളില്ലാതെ പോയത് തോമയോടുള്ള  അദ്ദേഹത്തിന്‍റെ വാത്സല്യം കൂട്ടിയിട്ടേയുള്ളൂ. അവനു ഡ്രൈവിംഗ് ലൈസന്‍സ്‌ എടുക്കുവാനും, ലാപ്ടോപ്പ് വാങ്ങുവാനും മുന്‍കൈ എടുത്തു ധനസഹായം നല്‍കിയതും രവിയേട്ടന്‍ തന്നെയാണ്. പ്രസ്തുത വായ്പ തവണകളായി തന്നുതീര്‍ന്നിട്ടും അധിക കാലമായില്ല. എന്നിട്ടും മലബാറിയുടെ ജന്മസിദ്ധമായ നന്ദില്ലായ്ക കാണിച്ചുവോ? തമാശ, രാക്ഷ്ട്രീയ വാഗ്വാദങ്ങള്‍ എന്നിവയൊഴിച്ചാല്‍ ചെസ്സ് കളി, പുസ്തക പ്രേമം എന്നീ രണ്ടു കാര്യത്തിലേ അവര്‍ തമ്മില്‍ യോജിക്കാതിരുന്നിട്ടുള്ളൂ. അക്ഷരങ്ങളുടെയും ബുദ്ധിയുടെയും തലത്തിലേയ്ക്ക് തോമയെ കൈപിടിച്ച് നയിക്കുവാനുള്ള രവിയേട്ടന്‍റെ ശ്രമം പലപ്പോഴും പാളിപ്പോയിട്ടുണ്ട്. ബാത്ത്‌റൂമിലിരുന്നുള്ള അര്‍ബാബിന്റെ അസമയത്തെ പുസ്തകവായന മൂലം മിക്കവാറും പുറത്തു കാത്തുനിന്ന് ഞെളിപിരികൊണ്ടിട്ടുള്ളതിനാല്‍ പുസ്തകം, പത്രം ഇവ കാണുന്നതേ കക്ഷിക്ക് അലര്‍ജിയായി തീര്‍ന്നു. എങ്കിലും ആള് ഉറങ്ങുന്ന തക്കംനോക്കി ടോയിലെറ്റിന്റെ വാതില്‍ ചെകിട് പൊട്ടുമാറുച്ചത്തില്‍ വലിച്ചടച്ച് നിദ്രാഭംഗം വരുത്തി തോമ പ്രതികാരം ചെയ്യാറുണ്ട് എന്നത് വാസ്തവമാണ്.

വൈകുന്നേരം ഏഴുമണി. റൂമിലെത്തി ലൈറ്റ്‌ സ്വിച്ച് ഓണ്‍ ചെയ്തപ്പോഴേ രവിയേട്ടന് കാര്യം ബോധ്യമായി. ഭയപ്പെട്ടതു തന്നെ; കറന്‍റ് ഡിസ്കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു! ഇരുട്ടില്‍ പരതി അടുക്കളയുടെ വരിപ്പില്‍ നിന്നും സിഗരറ്റ് ലൈറ്റര്‍ കണ്ടെത്തി തിരിതെളിച്ചു. അരണ്ട വെളിച്ചത്തില്‍ കിടപ്പുമുറിലേയ്ക്ക് നടക്കുന്നതിനിടെ എന്തോ കാലില്‍ തടഞ്ഞു. ലോഹത്തകിട് തറയിലുരയുന്ന ശബ്ദം! കുനിഞ്ഞു ശ്രദ്ധിച്ചപ്പോള്‍ കണ്ടു, അതൊരു വാതിലിന്‍റെ കൈപിടിയാണ്. ബാത്ത്ര്‍ൂം ഡോറിലെയ്ക്ക് കണ്ണോടിച്ചു; വീണുകിടക്കുന്നത് അതിന്‍റെ ഹാന്‍ഡിലാണ്‌...!,. ലാപ്ടോപ്പ് ഓണ്‍ ചെയ്തു സ്ക്രീനിന്‍റെ മങ്ങിയ വെളിച്ചത്തില്‍ താല്‍ക്കാലികമായി കൈപിടി തിരികെ പിടിപ്പിച്ചു വാതില്‍ പതിയെ തുറന്നതും ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കണ്ടു! തറയിലെ ടയില്സില്‍ മുഖമമര്‍ത്തി ഒരു ശവം! അത് തോമയാണ്!!

അപ്രതീക്ഷിത കാഴ്ചകണ്ട് രവിയെട്ടന്‍ ആകെ വിയര്‍ത്തു, നെഞ്ച് ശക്തിയായി മിടിച്ചു! രക്തക്കറകളോ ആഘാതമേറ്റ മറ്റു പാടുകളോ ഒന്നും ശരീരത്തില്‍ പ്രത്യക്ഷമായ്‌ കാണാനില്ല. വാതില്‍ തുറക്കാനാവാതെ ബാത്ത്റൂമിനുള്ളില്‍ കുടുങ്ങിപ്പോയി ശ്വാസം മുട്ടിയതാകുമോ? ഇല്ല; അതിനു സാധ്യതയില്ല, പ്രവര്‍ത്തന രഹിതമെങ്കിലും ഏക്സോസ്റ്റിന്‍റെ ദ്വാരത്തിലൂടെ വായു അകത്തെത്തുന്നുണ്ട്. ബക്കറ്റിലേക്ക് ഇറ്റു വീണുകൊണ്ടിരിക്കുന്ന വെള്ളത്തില്‍ ഒരു കൈ മുക്കി ആ നിര്‍ജീവ വദനത്തില്‍ ഒന്ന് തളിച്ചു.

ഒരു സ്വിച്ചിട്ട മാതിരി ചാടിയെണീറ്റ ശവം; " നായിന്‍റെ മോനേ....%$^&%#. ഒരു നൂറു തവണ ഡോര്‍ ഹാന്‍ഡില്‍ മാറ്റി വെയ്ക്കണം എന്ന് ഞാന്‍ പറഞ്ഞതാ.....അര്‍ബാബ് ആണുപോലും അര്‍ബാബ് ഫൂ.!!" എന്ന് ആട്ടിക്കൊണ്ട് വാതില്‍ തള്ളിത്തുറന്ന് വെളിയിലേയ്ക്ക് പാഞ്ഞു!!! രവിയേട്ടന്‍റെ കാതുകള്‍ മന്ദീഭവിച്ചു പോയെങ്കിലും കണ്ണുകള്‍ മുന്നൂറ്റി പതിനാറ്‌ താളുകള്‍ മറിഞ്ഞ് നിലത്ത് മലര്‍ക്കെ തുറന്നുകിടന്ന ഒരു പുസ്തകത്തില്‍ തറഞ്ഞുനിന്നു. ദേസ്തെവിസ്കിയുടെ "കുറ്റവും ശിക്ഷയും"!!!


                       ******
അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം മിസ്റര്‍ തരുണ്‍ മാത്യൂ കുരിശിങ്കലിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ രവിയെട്ടന്‍ അയാളുടെ പുതിയ വീട്ടിലെ അത്യാധുനിക സൌകര്യങ്ങളടങ്ങിയ മാസ്റ്റര്‍ബെഡ്‌റൂമിന്‍റെ വിശാലമായ ബാത്ത്റൂം ഭിത്തിയില്‍ നിറഞ്ഞിരിക്കുന്ന ബുക്ക്‌ ഷെല്‍ഫും സ്വര്‍ണ്ണവര്‍ണ്ണമുള്ള ഹെവിഡ്യൂട്ടി ഇറ്റാലിയന്‍ ഡോര്‍ ഹാന്റിലും നോക്കി ആത്മസംതൃപ്തിയും അഭിമാനവും തുടിച്ച മുഖത്തോടെ എന്നോട് പങ്കുവെച്ച പൂര്‍വകാല സ്മരണകളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരേടാണ് ഈ കഥ. 
                  ******


ആരോ വിളിക്കുന്നു........
"രവിയെട്ടാ വരന്‍ ദക്ഷിണയുമായി കാത്തുനില്‍ക്കുന്നു."! 

23.7.12

Paris

Boats

Country Home


Stream dale homes


Venease


Snow Valley


Fishing Boats


Gate


Farm House


Village


Related Posts Plugin for WordPress, Blogger...