26.10.11

ഭൂതാവിഷ്ടര്‍




ഞാന്‍ ഒരു സഞ്ചാരിയാണ്‌, ഭൂഗോളം മുഴുവനും ചുറ്റിനടന്നു കണ്ടിട്ടുണ്ട്. ചെളിയും മണ്ണും കാടും കടലും കടന്ന് മരുഭൂമിയിലൂടെ, ആകാശത്തിന്‍റെ അനന്ത വിഹായുസിലൂടെ, ലോകത്തിന്റെ ഒരു കോണില്‍ നിന്നും അടുത്തിടത്തേക്ക് നിത്യവും വിഹരിക്കുന്നു. സന്ദേശങ്ങള്‍ വഹിക്കാന്‍ എനിക്കിഷ്ടമാണ്, എല്ലാ ഉള്ളറകളിളും ഒരിക്കലെങ്കിലും ഞാന്‍ എത്തിനോക്കിയിട്ടുണ്ട്. ഞാനറിയാത്ത രഹസ്യങ്ങള്‍ ഒന്നും തന്നെയില്ല, എന്നെ അറിയില്ലേ?.......ഞാന്‍........ കാറ്റ്! 


എനിക്കും ഇഷ്ടങ്ങളുണ്ട്. ചില സ്ഥലങ്ങള്‍! ഞാന്‍ ഏറിയ സമയം തങ്ങുന്ന നാടുകളൊക്കെ സ്വര്‍ഗ്ഗംപോലെ സുന്ദരമാണ്. അവിടെയൊക്കെ മനുഷ്യരും, പക്ഷിമൃഗാദികളും, പൂവും പുല്ലും വയലും പുഴയുമുണ്ട്. എന്നെ പല  പേരിട്ടു വിളിച്ചവര്‍ അതിനെ "ദൈവത്തിന്റെ സ്വന്തം നാടെന്ന് "വിളിക്കുന്നു!


ആ പേരിനു കാരണഭൂതന്‍ ശരിക്കും ഞാനല്ലേ?
മടി പിടിച്ച മഴമേഘങ്ങളെ ഉന്തിത്തള്ളി മലയോളം  കൊണ്ടുചെന്നെത്തിക്കുന്നത് ഞാനല്ലേ?. എന്‍റെ തോളില്‍ തൂങ്ങിയല്ലേ  മഴത്തുള്ളികള്‍ സഹ്യന്റെ മാറിലെ പച്ചപ്പിലേക്കൂര്‍ന്നിറങ്ങുന്നത്? നാട്ടിലുടനീളമുള്ള  ഹരിതാഭ ശീതളിമ എന്‍റെ തലോടലില്‍ നിന്നുടലെടുത്തതല്ലേ? 


വികാരങ്ങളോക്കെതന്നെയാണ് വിവിധ ഭാവത്തില്‍ ഞാന്‍ പ്രകടിപ്പിക്കാര്, എന്‍റെ  സ്നേഹത്തെ നിങ്ങള്‍ മന്ദമാരുതനെന്നും, ദേഷ്യത്തെ കൊടുങ്കാറ്റെന്നും വിളിക്കുന്നു.  "മൈമുവെന്നും,  കത്രീനയെന്നും"  ദേശങ്ങള്‍ക്കുതകും വിധം അവര്‍ എനിക്കു പേരിടുന്നു. "വായു" ഭഗവാനെങ്കിലും, അവ മിക്കതും സ്ത്രീ നാമങ്ങള്‍. അതെനിക്കിഷ്ടം തന്നെയാണ് കാരണം പ്രകൃതിയില്‍ എന്‍റെ സഹചാരികള്‍ മിക്കതും മഹതികളാണ്. ഭൂമി ദേവി, വനദേവത, മത്സ്യകന്യക............അങ്ങനെ പലതും. 


ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള എന്‍റെ  പ്രയാണത്തില്‍ കണ്ണിലുടക്കിയവ പലതും ഞാന്‍ ഓടിയെത്തും മുന്പു സംഭവിച്ചു കഴിഞ്ഞവയായിരിക്കും. നിത്യേന യാത്രയില്‍ ഞാന്‍ കണ്ടതൊക്കെയും ഉച്ചത്തില്‍ വിളിച്ചു പറയാന്‍ എനിക്കു കഴിയാറില്ല. പകരമൊരു മര്‍മ്മരമായോ, മണമായോ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കും. അങ്ങനെ എന്‍റെ കണ്ണു കണ്ടതിലേറയും ഇവിടുത്തെ സ്ത്രീകളുടെ വേദനകളായിരുന്നു. ഏറ്റവുമധികമായി ഞാന്‍ തങ്ങുന്ന, എന്‍റെ സ്വകാര്യ അഹങ്കാരമായ "ദൈവത്തിന്റെ സ്വന്തം നാട്."
 "സ്ത്രീ" എന്നവാക്കിനെപ്പോലും വികൃതമാക്കിയ, വിവേചിച്ചറിയാന്‍ പാടില്ലാത്ത നാട്!


കല്‍ക്കരി മാറി കറന്‍ന്ടില്‍  ഓടിയിട്ടും, എന്നെ കീറിമുറിച്ചു പാഞ്ഞിട്ടും എന്‍റെ കാഴ്ച്ച മറയ്ക്കാനോ വേഗതിനോപ്പമെത്താനോ കഴിയാത്ത തീവണ്ടികളില്‍നിന്നും സ്ത്രീത്വം നശിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ വലിച്ചെറിയപ്പെട്ടത്‌ ഞാന്‍ കണ്ടു. വണ്ടിക്കുള്ളിലും പുറത്തും ഒറ്റക്കയ്യന്മാരെ മാത്രമല്ല കോട്ടും ടയ്യും കേട്ടിയവരെയും ഖദറിട്ടവരെയും ദ്രംഷ്ടങ്ങള്‍ കാട്ടി ചിരിക്കുന്ന ഡോക്ടര്‍മാരെയും കണ്ടു. എല്ലാം കാമവെറിപൂണ്ടവര്‍.......... വിധിയുടെ ബലിമൃഗങ്ങളുറങ്ങുന്ന ആശുപത്രിവളപ്പില്‍ യമ ദൂതുമായി വി.ഐ .പി മാരെയും വേട്ടക്കാരുടെ കൂടെ അവരുടെ മക്കളെയും കണ്ടിട്ടുണ്ട്. എന്റെ കാഴ്ച കെടുത്താനാവാത്ത കൂരിരുട്ടിലും കിണറിന്റെ ആഴങ്ങളില്‍ ശുഭ്രവസ്തം ധരിച്ചു മൃത്യുവിന്‍ നിദ്രയിലഭയംതേടിയ സന്യാസിനിയെ കണ്ടു.


ലോകത്തിന്‍റെ മറ്റൊരുകോണിലും രണ്ടും മൂന്നും വയസുള്ള പിഞ്ചു ബാലികകള്‍ പീഡിപ്പിക്കപ്പെട്ടത് ഞാന്‍ കണ്ടില്ല. മറ്റെല്ലായിടത്തും പകലും, രാത്രിയുടെ എല്ലാ യാമങ്ങളിലും പൊതു നിരത്തിലൂടെ നിര്‍ഭയരായി സ്ത്രീകള്‍ ജോലിക്ക് പോകുന്നതും തിരികെ വരുന്നതും ഞാന്‍ കണ്ടുകൊണ്ടേയിരിക്കുന്നു. ഇവിടെയാകട്ടെ സൂര്യന്‍ മറഞ്ഞാല്‍, എഴുമണിക്കുശേഷം മനുഷ്യനോ മൃഗമോ ആയ ഒരു പെണ്‍തരിയെയും പുറത്തു കാണുന്നില്ല. നിര്‍ഭാഗ്യകരമായി വൈകി വഴി നടക്കുന്നവര്‍ അപ്രത്യക്ഷരാവുകയോ കുറുനരികളാല്‍ വലയം ചെയ്യപ്പെട്ട് ആക്രമിക്കപ്പെടുകയോ അപമാനിതരാവുകയോ ചെയ്യുന്നു. കൈലിയുടുത്ത, കോട്ടും ടയ്യുമിട്ട, ഖദറിട്ട കുറുനരികള്........! ഒറ്റയ്ക്കേതു പെണ്‍ വര്‍ഗ്ഗ ജീവി എതിരേവന്നാലും അറിയാതസഭ്യം വായില്‍വന്നുപോകുന്ന പുരുഷ പ്രജകളില്‍ പകല്‍മാന്യന്മാരെയും കണ്ടു.


മറ്റു  പല നാട്ടിലും എന്‍റെ ചിറകുകളുടെ വേഗതയില്‍ കുത്തഴിഞ്ഞു പാറിനടന്ന കുട്ടികളുടെ പുസ്തകത്താളുകളില്‍  ലൈംഗിക വിദ്യാഭ്യാസ പാഠഭാഗം ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ "ലൈഗികം" എന്ന വാക്കേ ആരോചകമാണ്. കുട്ടികളില്‍ നിന്നെല്ലാമവര്‍ ഒളിക്കുന്നു. കുഞ്ഞു സംശയങ്ങള്‍ ശകാരങ്ങലാലോ കണ്ണു പോത്തലുകളാലോ നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുന്നു. അവ വളര്‍ന്നു വലിയ ചോദ്യങ്ങളും ആകാംഷമൂത്തതിര്‍വരമ്പ് ഭേദിച്ചവര്‍ ചോദ്യചിഹ്നങ്ങളുമാകുന്നു.


അവിടുത്തെ കുഞ്ഞുങ്ങളും അച്ഛന്മ്മാരും അമ്മമാരും ഒന്നിച്ചു കളിച്ച്‌, ഒരേ കടലില്‍ കുളിച്ച് ഒരു കിടക്കയില്‍ കേട്ടിപ്പിടിച്ചുറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ കുട്ടികളെയും ഭാര്യയെയും ഇരുകരങ്ങളില്‍ ചേര്‍ത്തുനിര്‍ത്തി കവിളില്‍ മുത്തം നല്‍കാന്‍ പോലും അച്ഛന്മാരും തിരിച്ച് അമ്മമാരും ലജ്ജിക്കുന്നു.


അവിടെ യുവതീ യുവാക്കളും, കൌമാരക്കാരും വഴിയോരങ്ങളില്‍ കൈകോര്‍ത്തു ഒന്നിച്ചുനടന്ന് ഒരേ സീറ്റില്‍ യാത്രചെയ്തതും ഞാന്‍ കണ്ടു. എന്നാല്‍ ഇവിടെ എതിര്‍ലിഗത്തിലുള്ളവര്‍ കാണുന്നതും ഒന്നിച്ചിടപെടുന്നതും ചെറുപ്പംമുതലേ വിലക്കപ്പെടുന്നു.


ലോകത്തിന്റെ  മിക്ക കോണുകളിലും സ്ത്രീകളെ ധൈര്യശാലികളായും പുരുഷന്‍മാരാല്‍ ബഹുമാനിക്കുന്നപ്പെടുന്നവരായും കണ്ടു. സമസ്ത മേഖലകളിലും സമത്വമുള്ളതായും എനിക്കു തോന്നി. എന്തേ ഇവിടം മാത്രം ഇങ്ങനെ?


ഇന്ന് ആഗോളതാപനമെന്ന് ആരൊക്കെയോ ആര്‍ത്തുവിളിച്ചിട്ടും പതിവിലും വേഗത്തില്‍ വീശി ഞാനെന്‍റെ പ്രിയ നാടിന്‍റെ വിയര്‍പ്പകറ്റിക്കൊണ്ടിരിക്കുന്നു. സൂര്യന്‍ തെല്ലു ഗര്‍വിച്ചു നിന്നിട്ടും തളരാതെ ഞാന്‍ സഹ്യന്‍റെ കൊടുമുടിയിലേയ്ക്ക് കാര്മുകിലിനെയും കൂട്ടുപിടിച്ചു പറക്കുന്നു. നിനക്കായി......കൂടുതല്‍ മഴയ്ക്കായി. 
എന്നെങ്കിലും നിങ്ങളെന്റെ കൂടെ വരുമെങ്കില്‍ ഈ കാഴ്ച്ചകളോക്കെയും ഞാന്‍ കാട്ടിത്തരാം.



ഇന്നു നിന്‍റെ കൈപിടിച്ചു പിച്ചവെയ്ക്കുന്ന പെണ്‍കുഞ്ഞിനെ കാണുമ്പോള്‍; നൈരാശ്യമായ ഈ കൂരിരുട്ടിനപ്പുറം അകെലെയോരു ചെറുവെളിച്ചം ഞാന്‍ കാണുന്നു. 
കാലചക്രത്തിലെന്നോ പഠനമോ ജോലിയോ കഴിഞ്ഞുള്ള ഇവളുടെ വരവും കാത്ത്, ഉമ്മറത്തെ ചാരുകസേരയില്‍ സ്വസ്ഥമായി നിവര്‍ന്നു കിടന്ന്  എന്റെ തണുത്ത തലോടലാസ്വദിക്കുന്ന നിന്നോടു പുതിയ വാര്‍ത്തകള്‍ ചൊല്ലാനും, സ്ത്രീകള്‍ സ്വൈര്യമായി പാതിരാവിലും നിരത്തുകളില്‍ നീങ്ങുന്ന "ദൈവത്തിന്റെയീ സ്വന്തം നാടിനു" കൂട്ടുമായി ഞാനുണ്ടാവും.

24.10.11

ഞാന്‍ കടവുള്‍.

ശുഭ്ര കാഷായ വേഷധാരികള്‍,
താടി വെച്ചവര്‍, തലമുടി നീട്ടിയവര്‍,
തലയും മുഖവും മുണ്ഡനം ചെയ്തവര്‍..,
ഒരു പറ്റം കൊറ്റിപോല്‍ ഒന്നായ്‌ പറന്ന്,
ഞാന്‍ നടന്നാല്‍ ഇരുന്നാല്‍ എനിക്കൊപ്പം!!

ചിലര്‍ കണ്ണീരോഴുക്കുന്നു,
കാല്‍ തൊട്ടുവണങ്ങുന്നു, കഴുകുന്നു,
അമൃതായി ആവോളം മോന്തിക്കുടിക്കുന്നു. 
ചൂടായെന്‍ ശിരസില്‍ അഭിഷേകപ്പെരുമഴ നടത്തുന്നു! എങ്ങും ആബാലവൃദ്ധം! 
ആപാദചൂഡംഎനിക്കാരാധന!!

എനിക്ക് അപ്രാപ്യമായവ തുലോം തുശ്ചം. അങ്കം മുറുക്കും മുന്‍പ് ആചാര്യര്‍ തേടിവരുന്നു. 

കലാ രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ ലിംഗ വ്യത്യാസമെന്യേ ബഹുജനപ്രവാഹം. കണ്‍കണ്ടിടത്തെല്ലാ മുക്കിലും മൂലയിലും, പെട്ടിക്കടയിലും പേഴ്സിലും 
എന്‍റെ വിവിധ ഭാവവര്‍ണ്ണ ചിത്രങ്ങള്‍!.,

പണത്തിനോ പഞ്ഞം? 

ഇല്ല! കുമിഞ്ഞുകൂടുന്ന പണം. 
ഒരു മനുഷ്യായുസ് അഭിലഷിക്കുന്നത് ഇതില്‍ കൂടുതലെന്ത്? 

മനസിലായില്ലേ എന്നെ?  ഇത്രയേറെ കേട്ടിട്ടും? "ഞാന്‍ കടവുള്‍!!!""!! അതായതു ദൈവം..........മനുഷ്യ ദൈവം!

മുന്‍പത്തെ കഥ ഞാന്‍ പറയാം.......
പക്ഷെ മൂന്നാമതൊരാള്‍ അറിയരുത്!

മൂന്നുനേരം വിശപ്പ്‌ മാറാന്‍ എന്തും ചെയ്യാന്‍ ഞാന്‍ ഒരുക്കമായിരുന്നു. ഒന്നുമില്ലാത്തവന്റെ വെറുപ്പ്‌, വേദന, അപകര്‍ഷതാബോധം. നന്നേ ചെറുപ്പത്തില്‍ വേലചെയ്തു വലഞ്ഞപ്പോള്‍ , വെള്ളം കുടിച്ചു വിശപ്പ്‌ മറാത്തപ്പോള്‍, ബോധം നഷ്ടപ്പെട്ടു വീണുപോയപ്പോള്‍, വികല്‍പ്പം വിളിച്ചു പറഞ്ഞ വാക്കുകളൊക്കെ വിവരക്കേടുകള്‍.!,! ആളുകള്‍ പറഞ്ഞ് ആദ്യം ഭ്രാന്തായി പിന്നെ വെളിപാടായി വളച്ചോടിക്കപ്പെട്ടവ. കൂട്ടത്തില്‍ വിദ്വാനെന്നു ഞെളിഞ്ഞ ഒരു വിഡ്ഢി അതില്‍ ദൈവന്ജ്യാനവും തത്വന്ജ്യാനവും കണ്ടു . എന്‍റെ മൌനം വിജ്ഞാനിയുടെ വീക്ഷണമായി, പതിയെ ഞാന്‍ ദൈവത്തിന്റെ ഭാഷയുടെ വിവര്‍ത്തകനായി, ക്രമേണ ദൈവ അവതാരവുമായി!!

ദക്ഷിണയുമായി ആളുകള്‍ വന്നപ്പോള്‍ ആദ്യമായി എന്‍റെ വിശപ്പ്‌ മാറി. വീണുകിട്ടിയ അവസരം വിട്ടുകളയുന്നതെങ്ങനെ? ഉച്ചിയുടെ ഉപരിമണ്ഡലത്തില്‍ ബള്‍ബുകള്‍ മിന്നിത്തെളിഞ്ഞു. പൂച്ച, പാല്, സന്യാസി.......
അത് പഴയകഥ. ആരതോര്‍ക്കാന്‍?

എങ്കിലും വഴിത്തിരിവായത് അതൊന്നുമല്ല . ചില യുവാക്കള്‍!!,!തത്വഞാനികള്‍, വിവിധ വിഷയങ്ങളില്‍ ഡോകടറേറ്റ്‌ ഉള്ളവര്‍, പേരുകേട്ട കമ്പനിയുടെ തലപ്പത്തിരുന്നവര്‍, മാര്‍ക്കറ്റിംഗ് ബുദ്ധിരാക്ഷസന്മാര്‍, ഇവെന്റ്റ്‌ മാനേജിംഗ് കേമന്മാര്‍...............,..........അങ്ങനെ നീളുന്നു ആ നിര!അവര്‍ എന്‍റെ ശിഷ്യരാകാന്‍ വന്നപ്പോള്‍ എന്നിലെ സ്വാമിക്കുള്ളിലെ എട്ടാം ക്ലാസുകാരനു ആദ്യമായി ലജ്ജ തോന്നി. തലയില്‍ തോട്ടനുഗ്രഹിച്ചു. അപകര്‍ഷതാബോധമാവണം എന്നെ വേഗം അവരിലേക്കടുപ്പിച്ചത്. അല്ല! ഒരു കാന്തം പോലെ ഞാന്‍ ആകര്‍ഷിക്കപ്പെട്ടു എന്നതാണ് സത്യം!പിന്നെ പതിയെ അവരെന്നെ പലതും പഠിപ്പിച്ചു. പുതിയ വേഷം, ഭാഷ, രൂപം, നടത്തം, പ്രസംഗങ്ങള്‍....!,! എന്നിലെ നടനെ എനിക്കുമുന്പേ കണ്ടെത്തിയത് അവരാണ്.കാലക്രമേണ കാര്യങ്ങള്‍ ബോധ്യമായി. "ആടിനെ പട്ടിയാക്കുക"! പണ്ട് കഥയായി ഇന്ന് കാര്യമായി. വെറുമൊരു വൈക്കോല്‍ തുരുമ്പിനെ ഒരു സിനിമ താരമോ കായിക താരമോ നടിക്കുന്ന പരസ്യത്തിലൂടെ ഏറ്റവും മൂല്യമുള്ള കച്ചവടച്ചരക്കാക്കി, ഒരു പുതിയ "ബ്രാന്‍ഡ്‌" ആക്കി മാറ്റുന്ന വന്‍കിട കോര്‍പറേറ്റ് കുബുദ്ധി! എന്നിലേക്കുള്ള ആളുകളുടെ ആകര്ഷണത്തെ ആശ്രമ സാമൂഹത്തിനപ്പുറം വിശാലമായി കണ്ടതൊക്കയും എനിക്കില്ലാത്ത അവരുടെ ബുദ്ധിയാണ്.പിന്നെയൊരു കുതിപ്പായിരുന്നു. ആല്‍ത്തറയില്‍ നിന്നും ആശ്രമത്തിലേക്ക്, വിശപ്പില്‍നിന്നും വിഭവസമൃദ്ധിയിലേക്ക്, വിവരിക്കാനാവുന്നതിലുമപ്പുറമുള്ള വളര്‍ച്ച! ഇന്നു ലോകത്തെമ്പാടും ആരാധകര്‍, ഭക്തര്‍.!,! എന്റെ നാമധേയത്തിലില്ലാത്ത സമുച്ചയവും പ്രസ്ഥാനവുമില്ല, യാത്രചെയ്യാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍.!,!എന്തിനാണ് ഇതൊക്കെ ഞാന്‍ വൃഥാ പുലമ്പുന്നത്?............എന്നെപ്പോലെയാകാന്‍, വിയര്‍പ്പ് പൊടിയാതെ  പള്ള നിറക്കാന്‍ പാടുപെട്ട് ഇറങ്ങിപ്പുറപ്പെട്ട പല വിദ്വാന്മാരും ചേരുംപടി ചേരുംവിധം ബാലിക-സ്ത്രീ, നീലച്ചിത്രം-വിവാഹതട്ടിപ്, കോടതി-ജയില്‍, തുടങ്ങി ഇന്ന് എങ്ങുമെങ്ങും എത്താതെ നില്‍ക്കുന്നു. നാളെ ഈ കടമ്പകളൊക്കെ കടന്ന്‍ അവര്‍ വരുമ്പോള്‍, നിങ്ങള്‍ക്കെന്‍റെ ഈ അനുഭവകഥ ഗുണപ്പെട്ടെക്കാം. എങ്കിലും ഓര്‍മ്മിക്കാനായി ചിലത്......എല്ലാവരും എന്നില്‍ അഭയം തേടുമ്പോഴും എനിക്കു സുഖമാണോ എന്നറിയേണ്ടേ? പറയാം.......ആത്മീയാചാര്യനു വേദനയോ അല്ലേ?എന്‍റെ ശിഷ്യന്മാര്‍,........അല്ല, ആ വാക്ക് ചേരില്ല........"ഉപചാപക വൃന്ദം"! അര്‍ജുനന്‍ ശിഖണ്ഡിയെ എന്നപോലെ എന്നെ മുന്‍നിര്‍ത്തി അവരാണ് എല്ലാം നേടിയത്. അവരെന്നെ "ബ്രാന്‍ഡ്‌" ചെയ്തു കൊടിശ്വരരായി. വാനോളം വളര്‍ന്നത്‌കൊണ്ട്‌ ഞാന്‍ എന്ത് നേടി?ഇന്നു ഞാന്‍ ഒരു കുട്ടിയുടെ കയ്യാല്‍ നിയന്ത്രിക്കപ്പെട്ട പട്ടം പോലയോ അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്‌ട്രപതി പോലെയോ ആണ്. അവര്‍ എഴുതിത്തരുന്നതേ ഞാന്‍ പറയാറുള്ളൂ, അവര്‍ പറയുന്നതെ ഞാന്‍ ചെയ്യാറുള്ളൂ. എന്നിലെ എന്നെ പുറത്തു കാട്ടാനാവാത്തവിധം അവരെന്നെ ലോകത്തിനു മുന്‍പില്‍ തുറന്നുവച്ചിരിക്കുന്നു.
എങ്കിലും അതൊന്നുമല്ല എന്‍റെ ദുഃഖം. അത് മറ്റാരോടു പറയാന്‍................?സര്‍വ്വത്യാഗി, ഇഷ്ടങ്ങളെല്ലാം ഉള്ളിലൊതുക്കി, എല്ലാമുണ്ടായിട്ടും ഒന്നും അനുഭവിക്കാന്‍ യോഗമില്ലത്തവന്‍!,. അവരുടെ മുടിഞ്ഞ സമയക്രമീകരണം. തിരക്കുകള്‍,.........  എന്‍റെ ഉറക്കം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പ്രിയപ്പെട്ട മാംസാഹാരത്തിന്റെ മണമടിക്കുമ്പോള്‍ ഇന്ന് നഷ്ടബോധത്താല്‍ കണ്ണുകള്‍ നിറയും, സന്യാസി സസ്യഭുക്കാകണമെന്ന് ആരാണ് പറഞ്ഞത്? സ്വര്‍ണമായും, പണമായും കാണിക്ക നിറയുമ്പോള്‍ സര്‍വ്വത്യാഗിക്ക് ബാങ്ക് അക്കൗണ്ട്‌ ആകാന്‍ പാടില്ല എന്നത് എവിടുത്തെ നിയമം?
കവി കടമനിട്ട എന്നെക്കണ്ട് എഴുതിയ വരികള്‍ എട്ടുദിക്കും പൊട്ടുമാറ് ഉച്ചത്തില്‍ വിളിച്ചു കൂവണമെന്നുണ്ട്!"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്?"
ഇല്ല.........പറ്റില്ല! ഞാനിന്നു മറ്റുള്ളവരുടെ വേദന മാറ്റുന്ന സിദ്ധനാണ്, പലര്‍ക്കും കണ്കണ്ട ദൈവമാണ്.
സത്യത്തില്‍ ഇവരൊക്കെ എന്നെ ദൈവമെന്നു വിളിക്കുമ്പോള്‍, സ്വന്തം മാതാപിതാക്കള്‍ എന്‍റെ കാലില്‍ തൊട്ടു വണങ്ങുമ്പോള്‍ ഉള്ളൊന്നു കാളി ഞാന്‍ യാഥാര്‍ത്ഥ ദൈവത്തെപ്പറ്റി ഓര്‍ക്കാറുണ്ട്. എല്ലാറ്റിനും അവസാനം എന്താകുമോ എന്തോ? എങ്കിലും ഭീതിപ്പെടുത്തുന്ന ആ അവസാന വിധിയില്‍ രക്ഷപെടാനുള്ള പഴുതുകള്‍, ദൈവത്തോട് യാചിക്കേണ്ടതൊക്കെ ഇപ്പോഴേ മനസ്സില്‍ കണക്ക് കൂട്ടി വച്ചിട്ടുമുണ്ട്."ദയവായി എന്നെ ശിക്ഷിക്കരുത്!ഈ ജീവിതം ശരിക്കുമൊരു സന്യാസിക്കു തുല്യമല്ലേ? എനിക്കേറ്റം പ്രിയപ്പെട്ടതൊക്കെ ഞാനുപേക്ഷിച്ചില്ലേ? എന്‍റെ പേരില്‍ എന്തൊക്കെ സല്‍ക്കര്‍മ്മങ്ങള്‍ ട്രസ്റ്റു നാട്ടില്‍ നടത്തുന്നു. ഇത്ര വിദേശപണം വന്നിട്ടും ഒരു നയാപൈസ പോലും എനിക്കെടുക്കാനാവുന്നില്ലല്ലോ. ഞാന്‍ ആഗ്രഹിച്ചിട്ടില്ലന്നല്ല, പക്ഷെ വഞ്ചിക്കപ്പെട്ടു പോയി. ഇന്നെല്ലാം അവര്‍ നിയന്ത്രിക്കുന്നു. ഇത്രക്കൊക്കെ വളരുമെന്നും അനുഭവിക്കാന്‍ യോഗമില്ലാത്തവിധം വലുതാകുമെന്നും കരുതിയില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ പണിക്ക് ഞാനിറങ്ങില്ല!എല്ലാം കണ്മുന്പിലുണ്ടായിട്ടും, കൈതൊട്ടു നോക്കാമായിരുന്നിട്ടും ഒന്ന് രുചിക്കാനോ അനുഭവിക്കാനോ യോഗമില്ലാതെ വിഡ്ഢിയാക്കപ്പെട്ട ഞാന്‍ ഇതൊക്കെ പൊതുജനത്തെ പറഞ്ഞു മനസിലാക്കിയെക്കാം. ഇത്തവണത്തേക്ക് വെറുതെ വിടണം.......മാപ്പ്!!***************************************************************"എല്ലാവരും കൈകൂപ്പി എഴുനേറ്റു നില്‍ക്കുക അല്പസമയത്തിനകം ഗുരു ദര്‍ശനം നല്‍കുന്നതാന്".
മൈക്രോഫോണില്‍ കൂടി ഒരു താടിവച്ച ശിഷ്യന്‍റെ വിനീത ശബ്ദം!

16.10.11

ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍!

ആ  ഒരേയൊരു ദിവസംകൊണ്ടാണ്  ആകെ മാറിയത്. അല്ല അന്നുമുതലാണ് പലതും തിരിച്ചറിഞ്ഞുതുടങ്ങിയത്. ഇന്നു തനിക്കറിയാം ജീവിതം അതി മനോഹരമാണ്. ലൈഫ് ഈസ്‌ റിയലി ബ്യൂട്ടിഫുള്‍!


അതിനു മുന്‍പുള്ള കാലം?
മുന്നോട്ടുള്ള പാതയില്‍ അതുവരെ ഒന്നു പിന്‍തിരിഞ്ഞു നോക്കിയിട്ടില്ല. എന്തോ ചെറുപ്പ കാലത്തെത്തെക്കുറിച്ച്  വലുതായൊന്നും ഓര്‍ക്കാനുണ്ടായിരുനില്ല. ഇന്നെത്തെ ചെറുപ്പക്കാര്‍ സ്വപ്നം കാണുന്നതോ അതില്‍കൂടുതലോ മാസശമ്പളം. പേരിനു തലക്കനമുള്ള കമ്പനി. അവിടെയെത്താനുള്ള ഓട്ടത്തിലായിരുന്നു. കൊതിയോടെ കാത്തിരുന്നു കിട്ടിയ മാനേജര്‍ കസേരയിലാദ്യമായിരുന്നപ്പോള്‍, ഉള്ളുകൊണ്ടൊന്നൂറിച്ചിരിച്ചതിപ്പോഴും ഓര്‍മയുണ്ട്. 


തന്നേക്കാള്‍ അര്‍ഹരായ എത്രയോപേര്‍ ഇന്നും ഒരു കരതേടിയലയുന്നത് കണ്ടിട്ടുണ്ട്! കൂടെനിന്ന പലരുടെയും തോളില്‍ ചവിട്ടി താന്‍ ഉയര്‍ന്നപ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ സമയമുണ്ടായിരുന്നില്ല. ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു. അതില്‍ മനസാക്ഷിക്കിടമില്ല!


ഒരര്‍ത്ഥത്തില്‍ താന്‍ ഭാഗ്യവാനാണ്. അല്ലാതെ അധികമാര്‍ക്കും തന്‍റെ പ്രായത്തില്‍ ഈ നിലയിലെത്താനാവില്ല. എന്നും എവിടെയും സഹപ്രവര്‍ത്തകര്‍ക്ക്മേലേ താന്‍ ജ്വലിച്ചു നിന്നിരുന്നു. കീഴ്ജീവനക്കാരുടെ മാനം പലപ്പോഴും തന്‍റെ ശകാരവാക്കില്‍ അഴിഞ്ഞുവീണുപോയി. 


വിവാഹം, കുടുംബം, കുട്ടികള്‍. അത് എല്ലാവരുടെയും പോലെ തന്റെയും ജീവിതത്തിന്‍റെ ഭാഗമായി. പക്ഷെ അവരെ ചുറ്റിക്കറങ്ങുന്ന ഒരു ഗ്രഹമായി ഒരിക്കലും മാറിയിരുന്നില്ല. തന്‍റെ ഭ്രമണപഥങ്ങള്‍ അവര്‍ക്കപ്രാപ്യവുമായിരുന്നു. 


മാസന്തോറും ബാങ്കിലെ ബാലന്‍സ് ഷീറ്റില്‍ കുമിഞ്ഞു കൂടുന്ന അക്കങ്ങള്‍ക്കൊപ്പിച്ചുള്ള  ധൂര്‍ത്ത്. ജോലി, ക്ലബ്‌, നക്ഷത്ര ഹോട്ടലുകള്‍, പാര്‍ട്ടി, സുഹൃത്തുക്കള്‍.........
അങ്ങനെ തീരുന്നു ഓരോ ദിവസവും. പണവും സമയവും ഒന്നും മുന്നില്‍ തടസമായി നിന്നിട്ടില്ല.


അന്ന്........ 
ഒരു മുഴുവന്‍ ദിവസ പ്രൊജക്റ്റ്‌ ഡിസ്കഷനു ശേഷം ഒറ്റയ്ക്ക്  ഡ്രൈവ് ചെയ്തു ക്ഷീണം തീര്‍ക്കാന്‍ ക്ലബ്ബിലെക്ക് മടങ്ങുമ്പൊഴാണ് വല്ലാത്ത അസ്വസ്ഥത തോന്നിയത്. ഏതായാലും സുഹൃത്ത് ഡോക്ടര്‍ രവിയെയും കൂടി കൂട്ടാം പതിവു കമ്പനിക്ക്. ലിഫ്റ്റ്‌ കാക്കാതെ ഒന്നാം നിലയിലുള്ള അവന്‍റെ കണ്‍സല്‍ടിംഗ് റൂമിലേക്ക്‌ പടികളോടിക്കയറിയതോര്‍മ്മയുണ്ട്. 


പിന്നെ കാഴ്ച മങ്ങി .......ആകെ ഇരുട്ട്‌ മാത്രം! കിതച്ചുകൊണ്ട് ആ വാതില്പടിയില്‍നിന്നു രവിയുടെ മേശമേലേയ്ക്കാണ് ചാഞ്ഞുവീണത്.


 മണിക്കൂറുകള്‍ക്കപ്പുറം കണ്ണുതുറന്നപ്പോള്‍ രവി പറഞ്ഞു. 
"ഏതായാലും ടെസ്റ്റുകളൊക്കെയെടുത്തിട്ടുണ്ട് തന്‍റെ തിരക്കില്‍ ഇനി സമയം കിട്ടിയില്ലെങ്കിലോ?"


ടെസ്റ്റ്‌  റിസള്‍ട്ടുമായി അടുത്തയാഴ്ച രവി ഓഫീസിലേക്ക് വന്നപ്പോള്‍ അവന്‍റെ മുഖത്തിന്റെ മ്ലാനതയും കണ്ണുകളിലെ നൈരാശ്യവും തന്‍റെ പുഞ്ചിരി മായിച്ചു കളഞ്ഞു. എന്തിനെയുമേതിനെയും വെല്ലുവിളിക്കുന്ന ധൈര്യവും, തന്‍റെ സ്വകാര്യതയില്‍ ആരും കൈ കടത്തേണ്ടെന്ന വാശിയുമാണ് അവനെക്കൊണ്ട് ആ സത്യം തന്നോടു പറയിച്ചത്.


തിരികെ വീട്ടിലേക്ക് പതിവില്ലാതെ രവിയാണ് ഡ്രോപ്പ് ചെയ്തത്. സോഫയില്‍ നിവര്‍ന്നങ്ങനെ കിടന്നപ്പോഴും അവന്‍റെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു.


"മാന്‍, യു ഹാവ് എ വെരി ഷോര്‍ട് ട്ടൈം ലെഫ്റ്റ് ആന്‍ഡ്‌ ഇറ്റ്‌സ്‌ ഇന്‍ ദി വോര്‍സ്റ്റ്‌ പീരീഡ്‌."


ഓര്‍ത്തു നോക്കി......... ആ നിമിഷംവരെ എല്ലാം തന്‍റെ കണക്കുകൂട്ടലുകള്‍ക്കുള്ളിലായിരുന്നു. പക്ഷെ ഇപ്പോള്‍ .........? 
എല്ലാമുള്‍ക്കൊളളാന്‍ ഒരു രാത്രി മുഴുവന്‍ ആ കിടപ്പങ്ങനെ കിടന്നു. ആരും ശല്യപ്പെടുത്താന്‍ അടുത്തുവന്നില്ല.


രാവിലെ ഭാര്യയുടെ തണുത്ത കൈ നെറ്റിയില്‍ തലോടിയപ്പോഴാണ് കണ്ണു തുറന്നത്. അന്നാദ്യമായി അവളുടെ കൈ നെഞ്ചോടു ചേര്‍ത്തുവെച്ചപ്പോള്‍ അത്ഭുതംകൂറിയ  മിഴികളുടെ സൌന്ദര്യം താന്‍ കണ്ടു. ഉറക്കംതൂങ്ങി ഉണര്‍ന്നെണീറ്റുവന്ന കുഞ്ഞുങ്ങള്‍ തനിക്കുചുറ്റും വട്ടമിട്ടു നടന്നപ്പോള്‍, പതിവു ശകാരമില്ലാതതിനാല്‍ തന്നോട് പറ്റിചേര്‍ന്നിരുന്നു. ആ ഒരു രാത്രി മാറ്റിമറിച്ചത് തന്നെ മാത്രമല്ല, തനിക്കുചുറ്റുമുള്ള ലോകത്തെയുമാണ്.


ഓഫീസില്‍ തന്നെ ഭയത്തോടെ കണ്ടിരുന്നവര്‍ പതിയെ മാറ്റം ശ്രദ്ധിച്ചു തുടങ്ങി. ഒരു ചിരി. സ്നേഹത്തോടെയുള്ള ഒരു വാക്ക്. തോളില്‍ തട്ടിയുള്ള അഭിന്ദനം. ഇതൊക്കെ അവരുടെ പ്രവര്‍ത്തനത്തിലും കാര്യശേഷിയിലും വരുത്തിയ വ്യത്യാസം തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. വെറും ശമ്പളക്കാരായി മാത്രം കണ്ടിരുന്നവര്‍ക്കുള്ളിലെ ഹൃദയം തന്നെയും സ്നേഹിക്കുന്നത് അവരോടൊപ്പംനിന്നറിഞ്ഞു. 


ജോലിയാണ് തന്‍റെ മതം എന്ന് വിശ്വസിച്ചിരുന്ന തനിക്കിന്നു മനുഷ്യ ബുദ്ധിക്കതീതമായ ശക്തിയെ അറിയാം. അതെ! താനിന്നു ദൈവത്തോട് സംസാരിക്കാറുണ്ട്. ചിലരതിനെ പ്രാര്‍ത്ഥനയെന്നു വിളിക്കുന്നു. "ഭാഗ്യം" എന്ന വാക്കിന് പകരം കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നു. ഇന്നു താനതിനെ "ഈശ്വരാനുഗ്രഹം" എന്നു പറയുന്നു


"കാന്‍സര്‍" എന്ന വാക്കിനെ ഭയപ്പെട്ട ആദ്യദിവസം മുതല്‍ ഇന്നുവരെയുള്ള ഈ ഏഴു വര്‍ഷങ്ങള്‍ക്കും തനിക്കും അതുവരെയില്ലാത്ത വേഗതയായിരുന്നു. തന്‍റെ കഴിവിനെ ലോകമറിഞ്ഞത് അതിനുശേഷമാണ്. തന്‍റെയൊരു വാക്കിനായി, പുതിയ ഗവേഷണ വിഷയങ്ങള്‍ കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകം.


മന്സുതളര്‍ന്നു തകര്‍ന്നുപോയ കാലങ്ങളില്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടാനോ പുനര്‍ജ്ജന്മം തേടിയോ കാതങ്ങള്‍ താണ്ടി താനെത്തിയ ദേശങ്ങളില്‍ അവസാനം കണ്ടെത്തിയത് തന്നെത്തന്നെയായിരുന്നില്ലേ? പുതിയൊരു മതം സ്വീകരിച്ചെന്നറിഞ്ഞു പുരികം ചുളിച്ചവര്‍ ചിലതറിയുന്നില്ല. 
ജനനംകൊണ്ട് ഒരുവിശ്വാസത്തിന്റെ ഭാഗമായി വളര്ന്നവന്‍, തിരിച്ചവിന്റെ പ്രായത്തില്‍ താന്‍ സ്പര്‍ശിച്ച, പരപ്രേരണയാലല്ലാതെ, ഉത്തമബോധ്യത്തോടെ ഉള്ളറിഞ്ഞ ഒന്നിനെ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്? അതല്ലേ ശരിയായ വിശ്വാസം? എല്ലാ വിശ്വാസങ്ങളുടെയും അന്തസത്തയറിയാത്തവര്‍ തന്റെതല്ലാത്തതിനെയൊക്കെ പുച്ച്ചിക്കുന്നു. കണ്ണടച്ചു പ്രാര്‍ഥനാ നിര്ഭരനായി നില്‍ക്കുന്ന ഏതൊരാളുടെയും മുന്‍പില്‍ തെളിയുന്ന രൂപത്തിന് ഒരേ മുഖമാണെന്ന് ആരും അറിയുന്നില്ല! അതല്ലേ സത്യം!  


പാതിവഴിയില്‍ എന്നോ താന്‍ മറന്നിട്ട മാതാപിതാക്കള്‍ തന്റെ മാറ്റം കണ്ടു സന്തോഷാശ്രു പൊഴിച്ചു. സഹോദരുടെയും കുടുംബത്തിന്‍റെയും ഏതു ചെറു ചടങ്ങുകളിലുമുള്ള തന്‍റെ സാന്നിധ്യം അവര്‍ക്കിന്നു സ്വകാര്യ അഹങ്കാരമാണ്. എങ്കിലും ഏതു തിരക്കിലും രാത്രി വീട്ടിലെത്താന്‍  തനിക്കിന്നു തിടുക്കമാണ്. പ്രിയതമയെ, കുട്ടികളെ കാണണം. അടുത്ത പ്രഭാതം അവരോടോത്തുണരാന്‍ താനുണ്ടാവില്ല എന്നു കരുതിത്തന്നെയാണ് ഈ ഏഴ് വര്‍ഷവും ഉറങ്ങാന്‍ കിടന്നത്. 


സന്ധ്യയില്‍, ഒരു മെഴുതിരി വെട്ടത്തില്‍, ചുറ്റുമുള്ളതൊന്നും കാണാതെ ഇന്നു തനിക്കേറ്റം പ്രിയപ്പെട്ടവളുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ അറിയാതെ മിഴികള്‍ നിറയാറുണ്ട്. സ്നേഹം കണ്ണുകളിലൂടെ കരകവിഞ്ഞൊഴുകുന്നതാണെന്നു കള്ളം പറഞ്ഞ്‌ അവളെ സമാധാനിപ്പിക്കാരുണ്ടെങ്കിലും ഇന്നു മനസിലാക്കുന്നു ജീവിതം ഒരു നിശാശലഭാത്തിനെപ്പോലെ ക്ഷണികവും സുന്ദരവുമാണ്. പക്ഷേ പഴയ തന്നേക്കാള്‍ തനിക്കിന്നിഷ്ടം മൃത്യു വാതിക്കല്‍ കാത്തുനില്‍ക്കുന്ന ഇന്നെലകളും ഇന്നുമാണ്.


അരണ്ട വെളിച്ചത്തില്‍ ഗ്രാമാഫോണിലൂടെ വയലാറിന്റെ വരികള്‍ ഒഴുകി വന്നു..........
"ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി." 
ഇനിയും ഒരുപാടു കാലം ജീവിക്കാനുള്ള അതിയായ ആഗ്രഹമാണ് അദ്ദേഹത്തെക്കൊണ്ട് അതെഴുതിപ്പിച്ചതെന്ന് ആരോ പറഞ്ഞതോര്‍ത്തു.


അതെ.......തീര്‍ച്ചയായും ജീവിതം അതി മനോഹരമാണ്. ലൈഫ് ഈസ്‌ റിയലി ബ്യൂട്ടിഫുള്‍!............അതിന്‍റെ  വിലയറിയുന്ന  നിമിഷം മുതല്‍!
----------------------------------------------------------------------


ത്രെഡ് :
സ്റ്റീവ് ജോബ്സ്  വാര്‍ത്തകളില്‍ നിറഞ്ഞുനിന്നപ്പോള്‍ എന്‍റെ ചിന്തകളില്‍ ഇതള്‍വിരിഞ്ഞ ചില ചിത്രങ്ങളാണ് ഈ കഥയുടെ മൂലതന്തു. കോര്‍പറേറ്റ് തലപ്പത്തെത്തുംമുന്‍പ് നഷ്ടങ്ങളുടെ കണക്കുമാത്രം കൈമുതലായുള്ള ഒരുവ്യക്തി, ഹിമാലയത്തിലൂടെയലഞ്ഞ് ബുദ്ധമതം സ്വീകരിച്ച് അയാള്‍ കണ്ടെത്തിയത് തന്നെത്തന്നെയായിരുന്നോ? വാസ്തവം ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തട്ടെ. ഈ കുറിപ്പ് എന്‍റെ പരിമിതമായ ലോകത്തിലും ചിന്തകളിലൂടെയും മാത്രമാണ്.
"വയലാറിന്‍റെ വരികള്‍" ഇന്ത്യാ സന്ദര്‍ശന വേളയിലെന്നെങ്കിലും സ്റ്റീവ് കേട്ടിരിക്കുമോ ആവോ?................

13.10.11

പറയാന്‍ ബാക്കിവച്ചത്


എന്തുകൊണ്ട് ആ രഹസ്യം ആദ്യം പുഴയറിഞ്ഞില്ല!

എത്രയോ നാളായ യാത്രകള്‍? എത്രയെ ഭാരങ്ങള്‍ നെഞ്ചില്‍ വഹിച്ചിരിക്കുന്നു. ഒരു പ്രളയം മുതല്‍ മാമലകള്‍ കുലുക്കിത്തുപ്പിയ കൂറ്റന്‍ ഉരുള്‍പൊട്ടല്‍ വരെ! എങ്കിലും പുഴ നിര്‍വികാരയായി തനിഷ്ടമുള്ളിടത്തേയ്ക്കൊഴുകുന്നു. ആളുകള്‍, വഞ്ചികള്‍, കടപുഴകിയ വൃക്ഷങ്ങള്‍, മൃതദേഹങ്ങള്‍! അവയുടെ വേദന ഒരുപാടു കേട്ടുമടുത്തതോ അതോ മനപ്പൂര്‍വം മൗനിയായതോ? 

കാക്കപ്പോളകള്‍ നീക്കി, കാലൊന്ന് നനച്ച് കല്‍ക്കെട്ടില്‍ പമ്പയാറിനെ നോക്കിയിരുന്നപ്പോള്‍ വെറുതെ ഓര്‍ത്തുപോയി ബാല്യം. ഒരു പഴയ രഹസ്യം. അല്ല! പഴയ സത്യം.

സത്യത്തിനു പഴക്കമുണ്ടോ? അധികമാര്‍ക്കും അറിയാത്തത്; ഒരു പക്ഷേ താന്‍ കണ്ടെത്തിയത്, വിവരിച്ചാല്‍ വിശ്വസയോഗ്യമല്ലാത്തത്, അവ എങ്ങനെ സത്യമാകും? എന്തിനും ആധികാരികത വേണം. അല്ലെങ്കില്‍ സാക്ഷികള്‍, തെളിവുകള്‍. 
പക്ഷെ..........എന്തിനു വേണ്ടി? ആര്‍ക്കുവേണ്ടി? അവരാരും ഇന്നില്ല. മറഞ്ഞു കിടക്കുന്ന സത്യത്തിലെ മറന്നുപോയ കഥാപാത്രങ്ങള്‍!

അന്ന് വയസു പന്ത്രണ്ട്. ഏഴാം ക്ലാസ്സിലാണ്. എന്നും വെറുപ്പോടെ ഓര്‍ക്കുന്ന ഒന്ന്. സ്കൂള്‍ സമയത്തിന് ശേഷമുള്ള ടുഷന്‍! നാലുമണിക്ക് ശേഷമുള്ള മടുപ്പിക്കുന്ന മാത്ത്മാറ്റിക്സ്. അന്നുപോലുമില്ലാത്ത കണക്കക്കുകൂട്ടല്‍ പിന്നീടിങ്ങോട്ട് ജീവിതത്തില്‍ ഇന്നോളം കൂട്ടിനില്ല.

വീട് ഒരുപാട് ദൂരെയാണ്; വീട്ടിലേക്കുള്ള വഴിയും. സമയത്തെ തെല്ലും കൂസക്കാതെ കനമുള്ള പുസ്തക സഞ്ചിയും തൂക്കിയുള്ള വൈകുന്നേരത്തെ യാത്രകള്‍. ഒന്നിനെയും പറ്റി ആകുലതകളില്ലാതെ, ബന്ധനങ്ങള്‍ക്കതീനനായ തന്‍റെയാബാല്യം ഇന്നും മായാതെ മനസിലുണ്ട്. പുല്ലിനോടും പൂവിനോടും സല്ലപിച്ച്, കിളികളേയും മീനിനെയും കണ്ടാസ്വദിച്ച്, തെളിനീരില്‍ മുഖം നോക്കി, കുഞ്ഞോളങ്ങളെ കല്ലാലിളക്കി, കണ്ണിനു മുന്പിലുള്ളതെല്ലാം കണ്ടാസ്വദിച്ച് വീട്ടിലേക്കുള്ള നടത്തം. പുഴയുടെ മൂന്നു കൈവഴികള്‍ ഒന്നായി ചേരുന്ന വളവിനു മുന്‍പായുള്ള ആ നടുവളഞ്ഞ പാലത്തില്‍ എത്തും വരെ എന്നും തന്നെക്കാണാതെ സൂര്യന്‍ മറയാറില്ലായിരുന്നു. 

ഇതൊക്കെയായാലും വഴിമധ്യേ പള്ളിവക ശ്മശാനത്തിനു വശത്തുകൂടിയുള്ള വിജനമായ പാത കടന്നുപോകുക!! എത്ര വേഗം നടന്നാലും തീരാത്ത ഭീമന്‍ മതില്‍ക്കെട്ട്. മിക്കവാറും യാത്ര തനിയെയെങ്കിലും ഭീതി തോന്നിയിട്ടേയില്ലകാരണം തന്‍റെ കണ്ണെത്താത്ത ഒരില പോലും ആ വഴിയിലില്ല!

അന്ന്........പതിവില്ലാത്ത നിശബ്ദത തോന്നി. ശ്......ശ്........ഒരനക്കം മതിലിനപ്പുറത്ത് നിന്നും! ഇല്ല. തോന്നലാവാം, പക്ഷേ ഭയന്ന് പോയി. അത് അപമൃത്യു സംഭവിച്ചവരെ കുഴിച്ചിടുന്ന തെമ്മാടിക്കുഴിയുടെ ഭാഗമാണ്. ആര് അതിനുള്ളില്‍ വരാന്‍? ഇല്ല തീരെ സാദ്ധ്യതയില്ല. വെറുത നിരങ്ങിനീങ്ങി സ്ഥലകാല ബോധം നഷ്ടപ്പെട്ടുവോ?

ആരോടും ഒന്നും മിണ്ടിയില്ല. പിറ്റേന്ന് കൃത്യസമയം. വീണ്ടും അതേ ശബ്ദം! താന്‍ നടക്കുന്നതിനോപ്പം മതിലിനപ്പുറം കൂടെ ആരോ നടക്കുന്ന കാലടിശബ്ദം! മറ്റൊന്നും കേള്‍ക്കാനില്ല. അടുത്ത രണ്ടു ദിവസവും ഇതുപോലെ തന്നെ. ഭയം ക്രമേണ കുറഞ്ഞുവന്നു. അതു മറ്റെന്തോ ആകാം........

"ശ്......ശ്.......പക്ഷെ ഇന്നു കേട്ട നേര്‍ത്ത ശബ്ദം ഒരു പുരുഷന്‍റെയാണ്. ഇതുവരെ പരിചിതമല്ലാത്തത്.


"ഇന്നെന്താ വൈകിയത്?"
വാച്ചില്‍ നോക്കി ശരിയാണ് ഇരുപതു മിനിട്ട് വൈകിയാണ്. നടപ്പിന്‍റെ വേഗത താനെകൂടി.
"എന്നെ ഓര്‍മയില്ലേ കുട്ടീ നിനക്ക്? സൗഭാഗ്യ ചിട്ടി ഫണ്ട്സ് മാനേജര്‍ മൈക്കിള്‍! നിന്‍റെ ടുഷന്‍ ക്ലാസ്സിനോട് ചേര്‍ന്ന ആപ്പീസ് മുറിയിലാണ് കഴിഞ്ഞ ആഴ്ചവരെ ഞാനിരുന്നത്." 

ഓര്‍മ്മയില്‍ തെളിഞ്ഞു വന്നത് അച്ഛന്‍ പത്രം വായിച്ച് അമ്മയോട് ഉറക്കെ വിളിച്ചു പറയുന്നതാണ്. "എങ്കിലും ഭാര്യയെയും മക്കളെയും പെരുവഴിയിലാക്കിയിട്ടു ഇവനൊക്കെ ഇതു ചെയ്യാന്‍ തോന്നിയല്ലോ?" സംഭവം നടന്നിട്ട് ആഴ്ച ഒന്നാകുന്നു.സ്വന്തം ബാങ്കില്‍ നിന്നും പണവും പണ്ടങ്ങളും മോഷ്ടിച്ച സ്വകാര്യ ബാങ്ക് മാനേജര്‍ പോലീസ് പിടികൂടുന്നതിന് മുന്‍പ് ആത്മഹത്യ ചെയ്തു.

"ഞാന്‍ ആത്മഹത്യ ചെയ്യില്ല. എന്നെ കൊന്നതാണ്." പത്തിഞ്ഞ ശബ്ദം തുടര്‍ന്നു.

ഒരെത്തും പിടിയും കിട്ടണില്ല.കാണാന്‍ മേല. കേള്‍ക്കുന്നത് സത്യമോ മിഥ്യയോ? എങ്കില്‍തന്നെയും ഇതൊക്കെ എന്തിനു കുട്ടിയായ തന്നോട് പറയണം? അതുകൊണ്ട് എന്ത് പ്രയോജനം? മതിലുകല്‍ക്കപ്പുരെ നിന്നും അതിങ്ങനെ തുടര്‍ന്നു.

"കഴിഞ്ഞ നാലു വര്‍ഷമായി മോഹന്‍ദാസ്‌ സാറിന്റെ ബാങ്കിലെ ഏറ്റവും വിശ്വസ്തനായ മാനേജരായിരുന്നു ഞാന്‍. ആ ദിവസം ഞങ്ങള്‍ സാറ് പുതിയതായി വാങ്ങിയ തോട്ടത്തിനുളിലെ ബന്ഗ്ലാവിലായിരുന്നു രാത്രി കൂടിയത്. ഞാനാണ് അവര്‍ക്ക് മദ്യം ഒഴിച്ചുകൊടുത്തത്.പിന്നെ ഞാനും കൂടെ കൂടി. അല്ല അവര്‍ എന്നെ നിര്‍ബന്ധിച്ചു കുടിപ്പിക്കുകയായിരുന്നു. രണ്ടു പേരുംചേര്‍ന്ന് കഴുത്തില്‍ കയര്‍ കുരുക്കുന്നതും എനിക്കോര്‍മ്മയുണ്ട്. അതിനുശേഷവും!.....ഇല്ല ഞാന്‍ അപ്പോഴും മരിച്ചിരുന്നില്ല! 

അവിടെവച്ചുതന്നെയാണ് പത്തു ദിവസങ്ങള്‍ക്കു മുന്‍പ് സാറിന്റെ സുഹൃത്തായ എസ്.ഐ നിരഞ്ജന്‍ കൃത്യം ആസൂത്രണം ചെയ്തത്. മുതലാളി തോട്ടം വാങ്ങിയ കടം തീര്‍ക്കാനായി സ്വന്തം ബാങ്ക് കൊള്ളയടിക്കുക! പണവും പണ്ടവും മുന്‍പേതന്നെ മാറ്റി. അതിനുശേഷമാണ് സ്ട്രോന്ഗ് റൂം പോളിക്കാനാരംഭിച്ചത്. ബാങ്ക് കൊള്ളയടിക്കപ്പെട്ടു എന്ന വാര്‍ത്ത‍ പുറത്താകുന്നതിനു തലേന്നാണ് അവര്‍ എന്റെ ജീവനെടുത്തത്. ഒരേ ഒരു സാക്ഷി അങ്ങനെ ഉന്മൂലനം ചെയ്യപ്പെട്ടു. അവരെന്നെ പ്രതിയാക്കി. അപമാനം സഹിക്കവയ്യാത്ത ആത്മഹത്യയാക്കി മാറ്റി. അവസാന ഗ്ലാസില്‍ വിഷത്തിന്റെ മണം ഞാന്‍ രുചിച്ചിരുന്നു. പാലത്തിന്റെ മുകളില്‍നിന്നും വെള്ളത്തിലേക്ക്‌ വലിചെറിയുംമ്പോഴും എന്നില്‍ ശ്വാസം തങ്ങി നിന്നിരുന്നു. എന്റെ അവസാന കണ്ണീരും വേദനയും ആ പുഴയിലാണ് ഞാനൊഴുക്കിക്കളഞ്ഞത്. ലോകത്തിന്റെ ഓരോ കോണിലും ഇപ്പോഴും തന്നെപ്പോലെ നിരപരാധികളാരെക്കൊയോ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. ഇന്നു ഞാന്‍ പ്രകൃതിയുടെ ഭാഗമാണ്. കാറ്റായെധേഷ്ടം പാറി നടക്കുന്നു. പക്ഷെ എന്നില്‍ പറയാന്‍ ബാക്കിവച്ചത് എനിക്ക് പറഞ്ഞേ പറ്റൂ. ഇതുവഴി വന്നവരോടൊക്കെ ഞാന്‍ സംസാരിച്ചത് ആരും കേട്ടില്ല. നീയൊഴികെ! അവരാരും പ്രകൃതിയെ, ചുറ്റുപാടുകളെ കണ്ടില്ല, ജീവന്റെ വായുവിനെ അറിഞ്ഞില്ല. അവരുടെ ചിന്തകള്‍ മറ്റേതോ ലോകത്തായിരുന്നു." 

ഇല്ല! ഈ കേട്ടതൊക്കെ മിഥ്യയാണ്‌. തന്റെ തോന്നലുകളാണ്. താന്‍ വെറുമൊരു ബാലനാണ്.
അതിനുശേഷം ഇന്നേവരെ ആ വഴി സഞ്ചരിച്ചിട്ടില്ല. ഭയം! ആരോടും പറയാന്‍ വയ്യ. അല്ലെങ്കില്‍ അവര്‍ തന്നെ ഭ്രാന്തനെന്നു വിളിച്ചേക്കാം.

ഇരുപതു  വര്‍ഷങ്ങള്‍ക്കിപ്പുറം താനീ പുഴയോരത്തിരിക്കുന്നു. രണ്ടു ദിവസം മുന്‍പാണ്‌ സൗഭാഗ്യ ചിട്ടി ഫണ്ട്സ് ഉടമ മോഹന്‍ദാസ്‌ മരിച്ചത്. വെള്ളത്തില്‍ വീണ്! അര്‍ദ്ധരാത്രിയില്‍ ശ്മശാനതിനു മുന്‍പിലെ റോഡില്‍ പട്ടി വട്ടംചാടി, അയാളോടിച്ച കാര്‍ നിയന്ത്രണം വിട്ടു പുഴയിലേയ്ക്ക് വഴുതി. എന്തോ കണ്ടു ഭയപ്പെട്ടതാണെന്നും ആളുകള്‍ക്കിടയില്‍ സംസാരമുണ്ട്.


സംഭവത്തിന്‍റെ സൂത്രധാരനും മുന്‍പ് കേസന്വേഷിച്ചവനുമായ എസ്.ഐ നിരഞ്ജന്‍ ഭാര്യാ കാമുകനെ തുണ്ടം തുണ്ടമായി പുഴയില്‍ തള്ളിയ കേസില്‍ കഴുമരത്തിലവസാനിച്ചിട്ടു വര്ഷം മൂന്നു കഴിയുന്നു. ഈ പുഴയോരത്തിരിക്കുമ്പോള്‍, വെള്ളത്തിലേക്ക് ചെറുപാറകള്‍ വലിച്ചെറിയുമ്പോള്‍ ഓളങ്ങള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. അതെ എല്ലാമറിയുന്ന പുഴ! എല്ലാത്തിനും സാക്ഷിയാണ് പുഴ.

രണ്ടു ദാശാബ്ദങ്ങല്‍ക്കിപ്പുറം ഇന്നലെ വൈകിട്ട് താനാ പഴയ ശ്മശാനവീഥിയിലൂടെ യാത്രചെയ്തു. മനസ് പറഞ്ഞു ഒരിക്കല്‍ക്കൂടി പോയിനോക്കൂ. ആ പഴയ ശബ്ദം കേള്‍ക്കുന്നുണ്ടോ?

ഇല്ല. അന്ന് ചെവികളില്‍ മുഴങ്ങിയ വാക്കുകള്‍ ഓര്‍മ്മ വന്നു. 

"അവരാരും പ്രകൃതിയെ, ചുറ്റുപാടുകളെ കണ്ടില്ല. അവരുടെ ചിന്തകള്‍ മറ്റേതോ ലോകത്തായിരുന്നു." 

അതെ. താനിന്നു വളരെയേറെ മാറിയിരിക്കുന്നു. കാര്‍മേഘങ്ങള്‍പൊലെ പെയ്തൊഴിയാത്ത മനസ്. ജീവിതം, പ്രാരബ്ധങ്ങള്‍! താന്‍ നടന്ന വഴിയില്‍ ഒന്നിനെയുംകണ്ടില്ല. പൂക്കളെ, പുല്ലിനെ, കിളികളെ, പ്രകൃതിയെ. എന്തുകൊണ്ട് അന്ന് താന്‍ മാത്രം മറ്റാരും കേള്‍ക്കാത്തത് കേട്ടു? അതോ എല്ലാം മിഥ്യയോ? മനസിന്‍റെ തോന്നലുകളോ? എങ്കിലുമൊരുകാര്യം തനിക്കുറപ്പാണ്. തന്നോട് സംസാരിച്ചത് പ്രകൃതിയോ ആത്മാവോ അല്ലെങ്കിലും, ഒക്കെ ഉള്ളിലുടലെടുത്ത വിഭ്രാന്തിയായിരുന്നാലും, മൈക്കിളിന്റെ മരണം ഇന്നും ദുരൂഹമായി അവശേഷിക്കുന്നു. പ്രസ്തുത കഥാപാത്രങ്ങളൊക്കെയും മൃത്യുവിന് കീഴടങ്ങിയത് ഇപ്രകാരം തന്നെയായിരുന്നു.  

ഇന്നും ലോകത്തിന്റെ പല കോണില്‍ നിരപരാധികള്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. മരിച്ചവര്‍ തിരിച്ചുവന്നു പറയാത്തിടത്തോളംകാലം അതൊക്കെ മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യുന്നു.
വാസ്തവം ആരുമറിയുന്നില്ല........ ചിലപ്പോള്‍ പുഴയോഴികെ!

5.10.11

തിരക്കിനിടയില്‍ അല്‍പനേരം

ആളൊഴിഞ്ഞ ആശുപത്രി വളപ്പിലെ വയസന്‍ മരച്ചുവട്ടില്‍ അയാളിരുന്നു. കണ്ണടയുടെ ചില്ലുകള്‍ തുവാലത്തലപ്പാല്‍ തുടയ്ക്കുമ്പോള്‍ കണ്ണുകളിലെ നൈരാശ്യം കൂടുതല്‍ വ്യക്തമാകുന്നുവോ എന്തോ?
വലതുകൈകൊണ്ട് കണ്പോളകള്‍ തിരുമിയടച്ച്‌ ഒരുനിമിഷം ശൂന്യതയിലെവിടെയോ ചേക്കേറിയ മനസ് പൊടുന്നനെ മരുന്നിന്റെ മണമുള്ള അന്തരീക്ഷത്തിലേയ്ക്കുതന്നെ മടങ്ങിവന്നു.


അല്പം മുന്പേ ഡോക്ടറെകണ്ടപ്പോള്‍ പറഞ്ഞു.
"ഇന്ന് ഇത്തിരി വഷളാണ്. ആരെയും കാണാതിരിക്കുന്നതാണ് നല്ലത്".


എല്ലാ  ഞായറാഴ്ചത്തെയും പോലെ തന്റെ പതിവു സന്ദര്‍ശന മധ്യാഹ്നം. ഇന്നിനി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ദിവസങ്ങള്‍ക്ക് പഴയ വേഗതയില്ല. സമയം ഒരു മുഴുനീളന്‍ റെയില്‍ പാതപോലെ മുന്നിലുണ്ട്.


ഒരിലപോലും അനക്കാതെ പ്രകൃതി നിശ്ചലയായപോലെ! ഉച്ചവെയിലില്‍ ചുറ്റുമുള്ള പച്ചപ്പുകളാകെ വിളറി വെളുത്തിരിക്കുന്നുവോ? ഇല്ല! കണ്ണുകള്‍ തന്‍റെ മനസിനെ ചൂഴ്ന്നു നില്‍ക്കുകയാണ്. 


നിര്‍ജീവമായ നാഴികകള്‍ക്കിടയിലെപ്പോഴോ അവള്‍ക്കായി കൊണ്ടുവന്ന ചെട്ട്യാര്‍ ഹോട്ടലിലെ ചോറും പൊതി വെറുതേ തുറന്നു വച്ചു. തന്‍റെ മെയ്യും മനവും പോലെ തണുത്തുറഞ്ഞ അരിമണികളിലൊരുരുള നാവിലെത്തുംമുന്‍പേ ഓര്‍മ്മകള്‍ പിന്നോട്ട് വലിച്ചു.


പണ്ട് തനിക്ക് സമയം തികയുമായിരുന്നില്ല. തിരക്കോട് തിരക്ക്! ഇന്നത്തെപോലെ ഒരു ഞായറാഴ്ച്ചക്കുവേണ്ടി ഓഫീസിലെ ആറു ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നില്ല അന്ന്. ജോലി, പൊതുപ്രവര്‍ത്തനം, പ്രസംഗങ്ങള്‍, താന്‍ നയിക്കുന്ന പരിശീലന കളരികള്‍..........അങ്ങനെ പോകുന്നു. എന്തിന്‌? താനില്ലാതെ ഈ നാടിനു നടുവില്ല എന്ന് കരുതിയ ഒരുകാലം.


വീട്ടില്‍ ചിലവോഴിക്കാന്‍ സമയമില്ല! എപ്പോഴെങ്കിലും വരുമ്പോളോ? കൂടെയെന്നും  വിശിഷ്ട അതിഥികള്‍, വിലപ്പെട്ട സുഹൃത്തുക്കള്‍. ചിലപ്പോള്‍ ബന്ധുക്കള്‍....,.....


വൈകുന്നേരങ്ങളില്‍ ഒട്ടു മിക്ക ദിവസവും കുട്ടികള്‍ തന്നെക്കാണാതെ ഉറങ്ങിപ്പോകുമായിരുന്നു. അമ്മ നാമംജപിച്ചു മുന്‍പേ തന്നെ മുറിയുടെ കതകടച്ചു കിടപ്പാകും. എങ്കിലും അവള്‍!
അവള്‍ മാത്രം ഒരു മെഴുതിരി വെട്ടത്തില്‍  തനിക്കായി വിളമ്പിയ പാത്രത്തിനരികില്‍ ഊണുമേശയില്‍ തലചായ്ച്ചുകിടപ്പുണ്ടാവും!!


സാധാരണ ആ സമയങ്ങളില്‍ അവളോന്നും ചോദിക്ക പതിവില്ല. തനിക്കു പ്രത്യേകിച്ചൊന്നും പറയാനുമില്ല. മൂകത!
അവളോടുള്ള തന്റെ ഉത്തരങ്ങള്‍  മിക്കവാറും മൂളലുകള്‍ മാത്രമായിരുന്നു.
ഇന്നു തനിക്കറിയാം വാക്കുകളുടെ വില. എല്ലാം പക്ഷെ വൈകിപ്പോയിരിക്കുന്നു!


എന്നും രാവിലെ അവള്‍  ഇസ്തിരിയിട്ടു തരുന്ന ഷര്‍ട്ട്‌ തിരക്കിട്ടു വാങ്ങിയിടുമ്പോള്‍, അവള്‍ക്കു തന്നോടെന്തോ പറയാനുണ്ടെന്നറിയാമായിരുന്നിട്ടും "ചുളിവ് മാറിയില്ല" എന്ന് വെറുപ്പോടെ പറഞ്ഞ് ആ മുഖം വാടിക്കുക തന്‍റെ പതിവായിരുന്നു.


അച്ഛന്റെ കാലത്ത് ഒന്നോ രണ്ടോ ജോലിക്കാര്‍ ചെയ്തിരുന്ന വീട്ടുപണിയെല്ലാം അവള്‍ക്കിന്നു തനിയെ വഴങ്ങും. വിയര്‍പ്പോഴുകാത്ത മുഖത്തോടെ ഒരിക്കലും താനവളെ കണ്ടിട്ടില്ല. 


കുട്ടികളുണരുംമുതല്‍ സ്കൂള്‍ പാതിവഴിയില്‍ മറന്ന ചോറ്റുപാത്രം കൊടുക്കാന്‍ അവള്‍ പിറകെ ഓടും വരെ നിത്യവും തന്‍റെ പത്രവായന മുടങ്ങാരുണ്ടായിരുന്നില്ല. കിടക്കയില്‍ പലപ്പോളും ആ ഒഴുകുന്ന കണ്ണീര്‍ കണ്ടില്ലെന്നുനടിച്ചു. "നിനക്കു സുഖമില്ലേ?" എന്നൊരിക്കലും താന്‍ ചോദിച്ചിട്ടില്ല. 


അവള്‍ക്കുനെരെയുള്ള അമ്മയുടെ പതിവ് ശകാരം തന്നെ ബാധിക്കുന്ന കാര്യമേയായിരുന്നില്ല. അവള്‍ വന്നതിനപ്പുറം അമ്മക്ക് അടുക്കള ചതുര്‍ഥി ആയിരുന്നു.
വിശേഷദിവസങ്ങളിലെന്നും വിരുന്നുകാരുടെ തിരക്കായിരുന്നു. വിഭവങ്ങള്‍ തീന്‍മേശയില്‍ നിറയുമ്പോഴോ അതിനുശേഷമോ ആരും അവളെക്കുറിച്ച് തിരക്കാറില്ലായിരുന്നു. നക്കി വടിച്ച പാത്രങ്ങള്‍ ഒരിക്കലും അവള്‍ക്കു വിശപ്പുണ്ടോ എന്നു ചിന്തിച്ചിരുന്നില്ല.


ഇന്നു താനോര്‍ക്കുന്നു. അല്പം ക്ഷമയുണ്ടായിരുന്നെങ്കില്‍........? അവള്‍ക്കായി അല്പം സമയം നീക്കിവചിരുന്നെങ്കില്‍? ആ ഹൃദയം കൊതിച്ചപോലെ തെല്ലുനേരം അവളെ കേട്ടിരുന്നെകില്‍? 
അവള്‍ക്ക് അതുമാത്രം മതിയായിരുന്നു!!


ആ ദിവസം, 
തന്‍റെ ഷര്‍ട്ട്‌ പിച്ചിചീന്തി, അതിരുകള്‍ക്കപ്പുറം കേള്‍ക്കുമാറ് അലറിവിളിച്ച് വര്‍ഷങ്ങളായി ഉള്ളില്‍ വിഴുങ്ങി പറയാതിരുന്നതു മുഴുവന്‍ അവള്‍ ഒന്നിച്ചു പറഞ്ഞപ്പോള്‍.............  ലോകത്തിനു മുന്പില്‍ വിയര്‍ത്തോലിച്ച്, ഇളിഭ്യനായി, വിവസ്ത്രനാക്കപ്പെട്ടവനെ പോലെ നിന്നുപോയി താന്‍!!


അന്ന്‍ ഉരിഞ്ഞുപോയതാണ് തന്‍റെയുള്ളിലെ കാപട്യം! ഞാന്‍ എന്ന ഭാവം. അതിനിപ്പുറം ചിന്തിച്ചതൊക്കെയും യാഥാര്‍ത്ഥ്യങ്ങളായിരുന്നു.


മരിക്കുന്നതിനു മുന്‍പുവരെ അമ്മ പുതിയ വിവാഹാലോചനകള്‍ക്കായി വിവരിച്ച സ്ത്രീ രത്നങ്ങളിലൊന്നും അവളെക്കാള്‍ മികച്ചത് താന്‍ കണ്ടില്ല. അതിനുശേഷം ഇന്നുവരെ വീട് അത്ര ഭംഗിയായി കണ്ടിട്ടില്ല. അവള്‍ വിളമ്പിയത്ര രുചിയുള്ള ഭക്ഷണം കഴിച്ചിട്ടില്ല. അത്രയും പ്രസന്നമായ ഒരുമുഖം വേറെ കണ്ടിട്ടില്ല. അവളെന്തായിരുന്നുവെന്ന് ഇന്നു തനിക്കറിയാം! 


കുട്ടികളുടെ വായനശാല ഉത്ഘാടനത്തിനു താന്‍ പറഞ്ഞ പ്രസംഗത്തിലെ ഇടയബാലന്റെ കഥയോര്‍ത്തു.
വീട്ടിനുള്ളില്‍ നിധിയിരിക്കുന്നതറിയാതെ സ്വപ്നത്തിലെ നിധി അന്വേഷിച്ചു ലോകം ചുറ്റിയലഞ്ഞ് അവസാനം സ്വന്തം കട്ടിലിനു കീഴില്‍ അതുകണ്ടെത്തിയത്!!
അതുപോലെ തനിക്കും ഒരവസരം കൂടി ലഭിക്കുമോ? അതോ വൈകിപ്പോയോ?


ചോറും പോതി മടക്കിയില്ല. പൈപ്പിന്  നേരെ നടക്കുമ്പോള്‍ ഉണങ്ങിപ്പറ്റിപ്പിടിച്ച ആദ്യത്തെ ഒരു പിടി വറ്റ് അപ്പോളും കൈയില്‍ തങ്ങിനിന്നിരുന്നു. 
കണ്ണീരുവീണ വാഴയില കാക്കകള്‍ കൊതിയോടെ കൊത്തിപറിച്ചു.
"മനോചികിത്സാകേന്ദ്രം" എന്ന  ബോര്‍ഡ്‌വച്ച  കമാനം കടന്നു നടക്കുമ്പോള്‍ അടുത്ത ഞാറാഴ്ചവരെ ഇനി എത്രദൂരം ബാക്കിയെന്ന് വേദനയോടെ ഓര്‍ത്തു.
ഇനി മക്കളെ കാണണം...അവരുടെ അടുത്തേക്ക്.........ഹോസ്റലിലേക്ക്.....

Related Posts Plugin for WordPress, Blogger...