22.9.11

ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കാം......



ഇത്തവണയും അതുതന്നെ സംഭവിച്ചു. കൃഷി നഷ്ടം!


കഴിഞ്ഞ മൂന്നു തവണയായി പ്രത്യാശിക്കുന്നു; അടുത്ത തവണ ഞാന്‍ നേടും, എല്ലാ കടങ്ങളും വീട്ടും. പക്ഷേ ഭാഗ്യം കൂടെയില്ല അതാവാം സംഭവിച്ചത്. കര്‍ഷകന്‍ സമാധാനിച്ചു.


തനിക്ക്‌ പോയതോ പോട്ടെ. പക്ഷേ കടം വാങ്ങിയ കാശ്, അതു തിരികെ കൊടുക്കണം. അഭിമാനം വിട്ട് ഒരു കളിയുമില്ല.

ആലോചിച്ചപ്പോള്‍ ഒരു വഴി തെളിഞ്ഞു വന്നു. 
പറമ്പിലെ മരങ്ങള്‍ വിറ്റാല്‍ കാശു കിട്ടും, കാര്യം നടക്കും! 

ആലപ്പുഴയില്‍ നിന്നും മരക്കച്ചവടക്കാരന്‍ സേട്ട് മാസത്തിലൊരിക്കല്‍ വരാറുള്ളതുപോലെ ഇത്തവണയും വന്ന്‍ വിലപേശി പോയതാണ്. എങ്കിലും വില്‍ക്കാന്‍ മനസുവന്നില്ല. തന്‍റെ അച്ഛന്‍ നട്ടുവളര്‍ത്തിയ മൂവാണ്ടന്‍ മാവും വരിക്കപ്ലാവും തനിയെ കിളിര്‍ത്തുവന്ന ഒരു ആഞ്ഞിലിയുമാണ് വീട്ടുവളപ്പില്‍ ആകെ നല്ല നിലമരമായുള്ളത്. കഴിഞ്ഞ തവണ ഇവ മൂന്നിനുംകൂടി രൂപ ഇരുപത്തയ്യായിരം സേട്ട് പറഞ്ഞിട്ടും "കൊടുക്കുന്നില്ല" എന്ന് തറപ്പിച്ചു പറഞ്ഞും പോയി. കഷ്ടം!

ഇന്ന്‍ ആവശ്യക്കാരന്‍ താന്‍ ആയതിനാല്‍ അയാളെ ഫോണ്‍ ചെയ്തു വരത്തണം. പറഞ്ഞ തുകയുണ്ടെങ്കില്‍ ഏറെക്കുറെ കടം തീര്‍ക്കാം. വ്യാകുലമായ കര്‍ഷക മനസ്സ്‌ കണക്കു കൂട്ടിനോക്കി.


സേട്ട് പ്ലാവിനു ചുറ്റും രണ്ടുതവണ നടന്നു. കൈകൊണ്ടു തട്ടി നോക്കി. 

"പ്ലാവ്‌ വേണമെങ്ങില്‍ ഞാന്‍ എടുത്തോളാം. പതിനഞ്ചു ഉറുപ്പിക രൊക്കം. മറ്റു രണ്ടിനും കൂടി ആകെ ഇരുപതിനായിരം! ഇപ്പോള്‍ മില്ലില്‍ ധാരാമുണ്ട്, ആവശ്യമുണ്ടായിട്ടല്ല നിങ്ങള്‍ നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം"!


കൃഷിക്കാരന് സമ്മതിക്കാതെ തരമില്ല. ഇതു ചതിവാണ്!...അല്ല! ഇതാണ് കച്ചവടം! സാഹചര്യങ്ങള്‍...., നിസ്സഹായത. അല്‍പനേരം മിണ്ടാതെ നിന്നു എന്നിട്ട് "ഉവ്വ്" എന്ന് മൂളി.


ആദ്യം മാവ് വീണു. പിന്നെ ആഞ്ഞിലി. കൂട്ടത്തില്‍ വലുത് പ്ലാവാണ്. തനിക്കൊരു അമ്പതിനായിരത്തിന്‍റെ വക അതുതന്നെയുണ്ട്‌..,. പാവ് വീഴുന്നതും കാത്ത് ഉള്ളില്‍ ഊറിച്ചിരിച്ച് സേട്ട് നിന്നു. പാവം കര്‍ഷകന് അതു കണ്ടുനില്‍ക്കുവാന്‍ മനസുവന്നില്ല. അയാള്‍ കിട്ടിയ കാശുമായി വീട്ടിനുള്ളിലേക്ക് പോയി.

പിന്നെപ്പോഴോ അയാള്‍ വന്നപ്പോള്‍ വിളറിയ മുഖത്തോടെ സേട്ടിനെ കണ്ടു. പ്ലാവ് വീണുകിടക്കുന്നു, തടിയില്ല പകരം താഴെനിന്നു മധ്യഭാഗം വരെ കേടുവന്ന തുള!!

എന്തുചെയ്യാന്‍? ഇതാണ് കച്ചവടം! സാഹചര്യങ്ങള്‍...., നിസ്സഹായത. മരം വെട്ടുകാര്‍ എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ചുനിന്നു. എല്ലാം കൂടി വെട്ടിക്കീറിയാല്‍ വിറകിനു പോലുമില്ല. സേട്ടുവിന് ഇതുപോലൊരു അക്കിടി ഇന്നേവരെ സംഭവിച്ചിട്ടില്ല!!


കൃഷിക്കാരന്‍ ഒന്നും മിണ്ടാതെ കുറേനേരം നിന്നശേഷം വീട്ടിനുള്ളിലേക്കു പോയി. തിരികെ വന്നപ്പോള്‍ ഒരു പൊതി സെട്ടുവിനു കൊടുത്തു. അയാള്‍ അത് തുറന്നുനോക്കിയിട്ട് വിശ്വസിക്കാനാവാതെ കര്‍ഷകനെ നോക്കി! പതിനയ്യായിരം രൂപ! 

"ഞാന്‍ ഇതു വാങ്ങിയാല്‍ എനിക്ക് ചിലപ്പോള്‍ രാത്രി ഉറങ്ങാന്‍ പറ്റില്ല. അത്താഴം കഴിക്കുമ്പോള്‍ ചോറ് ഇറങ്ങി എന്ന് വരില്ല". കര്‍ഷകന്‍ പറഞ്ഞു.


സേട്ടുവിനു സംസാരിക്കാന്‍ നാവു പൊന്തിയില്ല! കവിളിലൂടെയൊഴുകിയ കണ്ണീര്‍ കൈലേസ് കൊണ്ട് ആരും കാണാതെ അയാള്‍ തുടച്ചു. എങ്കിലും വെച്ചുനീട്ടിയ പൊതി "വേണ്ട" എന്ന് പറയാന്‍ സെട്ടുവിനു കഴിഞ്ഞില്ല. കൃഷിക്കാരന്‍ അതു കേള്‍ക്കാനായി കാത്തുനിന്നുമില്ല.

ഇത് ഒരു കഥയല്ല!

ഈ സംഭവം കണ്ടുനിന്ന അന്നുമുതല്‍ ഇന്നോളം, ഒരു ചിന്തയായി മനസ്സില്‍ തങ്ങിനില്‍ക്കാന്‍ തക്കവിധം നാട്ടിന്‍പുറത്തിന്‍റെ നന്മ നിങ്ങളെ പോലെ ഞാനും അനുഭവിച്ചറിഞ്ഞതാണ്. ഗ്രാമം, കൃഷി, കര്‍ഷക മനസ്, ഒക്കെ ഇന്ന്‍ അന്യമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്‍റെ, നന്മ്മയുടെ അവശേഷിക്കുന്ന കണികകളാണ്.

ചുരുക്കത്തില്‍, സ്വന്തം മണ്ണിനെ (കൃഷി നിലത്തെ) പ്രാണനായി കരുതുന്നവന് എങ്ങനെ നാടിനെ സ്നേഹിക്കാതിരിക്കാന്‍ പറ്റും? തന്‍റെ ഏറ്റവും അടുത്ത് നില്‍ക്കുന്നവന്‍റെ ഹൃദയം തൊട്ടറിയാതെ എങ്ങനെ കുടുംബത്തെ സ്നേഹിക്കാന്‍ കഴിയും? വീട് നോക്കാത്തവന് എങ്ങനെ നാട് നന്നാക്കാന്‍ കഴിയും? നല്ല ഭരണാധികാരിയാകാന്‍ കഴിയും?
നാടും വീടും വിട്ട്‌, നഗരത്തിന്‍റെ വേഗത്തിനൊപ്പം ഓടിയെത്താനാവാതെ ഇന്നു കിതച്ചിരിക്കുമ്പോള്‍ ഒക്കെയും വെറുതെ ഓര്‍ത്തു പോയതാണ്. 

അടുത്തകാലത്തെങ്ങും ഒരു പ്രവാസിയോടും ആരും പറഞ്ഞിട്ടില്ലാത്ത, എന്തിന്? സ്വന്തം വീട്ടുകാര്‍ പോലും പറയാന്‍ മടിക്കുന ഒരു കാര്യം മലയാളത്തിന്‍റെ പ്രിയ ചലച്ചിത്രകാരന്‍ സത്യന്‍ അന്തിക്കാട് ഒരിക്കല്‍ പറയുന്നത് കേള്‍ക്കുകയുണ്ടായി.

"നിങ്ങള്‍ ജീവിതം കരുപ്പിടിപ്പിക്കാനായി,  കുടുംബം രക്ഷപെടുത്താനായി, പിറന്നുവീണ, കളിച്ചു വളര്‍ന്ന നാടുവിട്ടു പോയവരാണ്. അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാട്‌ ആയാല്‍ തിരികെ വരുക. സ്വന്തം നാട്ടിലേക്ക്‌.....,...."

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം അല്ലേ?


ഒരുകാര്യം പ്രവാസിക്ക് ചെയ്യാനായേക്കാം. അടുത്ത തലമുറയെ, അതായത് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം......
മണ്ണിനെ, മരങ്ങളെ, പൂക്കളെ, പുഴയെ, കൃഷിയെ, മലയാളത്തെ ഒക്കെ സ്നേഹിക്കാന്‍!!.,!!

മഹാത്മജി പറഞ്ഞപോലെ, ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്. നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കാം.

നാളത്തെ യാഥാര്‍ഥ്യമാകുമെന്ന വിശ്വാസത്തില്‍.. ഇന്നുമുതല്‍ ഒരു സ്വപ്നത്തിലൂടെയെങ്കിലും!!

ജോസെലെറ്റ്‌

10.9.11

സ്വപ്നം കാണുന്നവര്‍

അംബാനിയുടെ പുതിയ വീട്ടില്‍ എഴുപതു ലക്ഷം കരണ്ടു ബില്ല് വന്നു!
ഹമ്മോ! ഞെട്ടിയത് പുള്ളിയല്ല നമ്മളാണ്. 


കേരളത്തിലെ പവര്‍ കേട്ട് കൊണ്ടാണോ  അല്ല. പിന്നെയോ ഇത്രക്ക് ആര്‍ഭാടം വേണോഎന്നോര്‍ത്ത്. ഹല്ലേ....പട്ടിണി പാവങ്ങള്‍ക്കും മാത്രം ജീവിച്ചാല്‍ മതിയോ ഈ നാട്ടില്‍?
"ഒരു  മാസം തട്ടിമുട്ടി പോണേല്‍ ഒരു ഒന്ന് ഒന്നര കോടി രൂപ വേണം" എന്ന സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറിന്റെ വാക്കുകള്‍ ഈ അവസരത്തില്‍ ഓര്‍ത്തു പോകുകയാണ്.

മലയാളിയുടെ അടിസ്ഥാന ആവശ്യങ്ങളില്‍, ആഗ്രഹങ്ങളില്‍, സ്വപ്നങ്ങളില്‍ ഏറ്റവും മുന്‍പില്‍ സ്വന്തമായി ഒരു വീട് തന്നെ ആകും അല്ലേ?


ടീവിയിലും മാസികകളിലും കാണുന്ന വമ്പന്‍ സൌധങ്ങളില്‍ കണ്ണുടക്കി എന്നെങ്കിലും എനിക്കും ഇതുപോലൊന്ന് സാധിക്കുമോ എന്ന് ആലോചിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ?  
പ്രത്യേകിച്ച്, സാധാരണ ഗള്‍ഫ്‌ മലയാളിയുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ഇടത്തരം മനുഷ്യരുടെയും സ്വപ്‌നങ്ങള്‍ വിലക്കുവാങ്ങി പലരും "മാങ്ങാ എ ഡേ" തേങ്ങ എ ഡേ  എന്ന് കൊതിപ്പിച്ചു. പക്ഷെ കഴിക്കാന്‍ മാത്രം കിട്ടിയില്ല.

മലയാളിയുടെ വീടിനോടുള്ള സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല എന്നാണെനിക്കു തോന്നുന്നത്. വീട് പ്ലാന്‍ ചെയ്യുമ്പോള്‍ മുതല്‍ നിര്‍മാണത്തിന്റെ ഓരോ നിമിഷങ്ങളിലും ഇനിയുമെങ്ങനെ നന്നാക്കാം എന്ന ചിന്ത മാത്രം. പണി പൂര്‍ത്തിയായി താമസം തുടങ്ങിയാലോ തൃപ്തി ആകുമോ? ഇല്ല! മതില് വേണം, പൂന്തോട്ടം വേണം....അങ്ങനെ അങ്ങനെ ഒരിക്കലും തീരാത്ത ആഗ്രഹങ്ങള്‍....,
അടുത്തുള്ളതിനേക്കാള്‍ മികച്ചത്, അല്ലെങ്കില്‍ സ്വന്ത കുടുംബത്തിലെ എല്ലാവരെയുംകാള്‍ നല്ല വീട്. അസ്സൂയക്കും കഷണ്ടിക്കും മരുന്നില്ലതതിനാല്‍, തലയണ മന്ത്രങ്ങള്‍ക്ക് മറു മന്ത്രം ഇല്ലാത്തതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച് ലോണിന്റെ ആഴങ്ങളിലേക്ക് ഒരു ചാട്ടം!

"തലയ്ക്കു മീതെ ശൂന്യാകാശം താഴെ മരുഭൂമി" എന്ന് പാടിയതിന്റെ അര്‍ഥം ഈ ഗള്‍ഫ്‌ നാട്ടിലിരുന്നുകേള്‍കുമ്പോള്‍ മനസിലാകുന്നുണ്ടേ എന്നെപോലെ പലര്‍ക്കും.


റോഡു പണിയുന്നവര്‍, കുഴിയെടുക്കുന്നവര്‍,  ഒരു ഫ്ലൈറ്റ്  മേലെ പറക്കുമ്പോള്‍ മാത്രം വെയിലില്‍  തണല്‍ തേടുന്ന നമ്മുടെ സഹോദരങ്ങള്‍,.....മലയാളികള്‍, സ്വപ്നം ഉള്ളവര്‍.., 


കഴിഞ്ഞ നാളില്‍ റസല്‍ കൈമായില്‍ ജീവിത പ്രാരാബ്ധങ്ക്ള്‍ക്ക് മുന്‍പില്‍ പകച്ചുനിന്നു  കൊഴിഞ്ഞു വീണുപോയ ഒരു കുടുംബം. ഒരുപുഷ്പതിന്റെ മൂന്നിതളുകള്‍! അവരും സ്വപ്നം കണ്ടിരിരുന്നില്ലേ?     

ഓര്‍ക്കുന്നു........
താഴെ ഭൂമിയും മുകളിലാകാശവും എന്ന് പറഞ്ഞു നടന്ന നാളുകള്‍, റിസല്‍ട് വന്നപ്പോള്‍ പൊട്ടി അല്ലെങ്കില്‍ ഞെട്ടി, വീട്ടിലിരുന്നാല്‍ അമ്മയുടെ വക വേറെ (മോങ്ങാനിരുന്ന നായുടെ തലേല്‍ തേങ്ങ മാതിരി, എരിതീയില്‍ എണ്ണ പോലെ) ബാക്കികൂടി കേള്‍ക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് പാതിരവരെ വായനശാലയിലും കളിക്കളത്തിലും, മഞ്ഞത്തും മഴയത്തും കൂട്ടുകാരോടൊപ്പം  ഉത്സവപറമ്പിലും തെണ്ടിനടന്ന നാളുകള്‍.....,.......ഒന്നിനെയും കൂസക്കാതെ, ഭാവി-ഭൂതം, കടക്കാര്‍--,-ബാങ്ക്, ലോണ്‍--വീട്-ജപ്തി..........ഒന്നുമൊന്നും വിദൂരസ്വപ്നങ്ങളില്‍ പോലുമില്ലാഞ്ഞ കാലം! ഓടുന്ന വണ്ടിയില്‍ പിന്നിട്ട പായുന്ന വൃക്ഷങ്ങള്‍ പോലെ ഞാന്‍ കണ്ടു......കലാലയം! കൌമാരം!
.....ഹാ ..എത സുന്ദരമായിരുന്നു ജീവിതം.

ഇന്നിന്റെ വേഗത്തിനൊപ്പമെത്താനാവാതെ കിതച്ചിരിക്കുമ്പോഴും, വിയര്‍പ്പില്‍ ബാക്കിയായോന്നും അവശേഷിക്കുന്നില്ലെന്ന് അറിയുമ്പോഴും, നാളെകള്‍ ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുമ്പോഴും വഴിയില്‍ കിടന്നു വിടപറഞ്ഞ കവി അയ്യപ്പനോടും വെള്ളത്തിലൂടെ വഴിയറിയാതെങ്ങോട്ടോ നീന്തുന്ന വാഴയിലയോടും അസൂയ തോന്നുന്നു. 

Related Posts Plugin for WordPress, Blogger...