27.12.11

മാര്‍ക്സ്, ലെനിന്‍ നിങ്ങള്‍ എവിടെയാണ്?

മാര്‍ക്സ്, ലെനിന്‍ നിങ്ങള്‍ എവിടെയാണ്? പുതിയ സിദ്ധാന്തവും പ്രത്യേയശാസ്ത്രങ്ങളും ഉള്ളില്‍ ഉടലെടുത്ത, നിങ്ങള്‍ ജീവിച്ചിരുന്ന ആ കാലഘട്ടത്തിലെത്തിനില്‍ക്കുകയാണ് ഇന്നു ഞങ്ങള്‍. റഷ്യയില്‍ നിങ്ങളുടെ പുതു തലമുറ മുറവിളി തുടങ്ങിക്കഴിഞ്ഞു. ലോകമെമ്പാടും യുവാക്കളുടെ ചോരതിളച്ചു മറിയുകയാണ്. ഞങ്ങള്‍ക്ക് കൂട്ടായി എന്തിനും വൃദ്ധരും കുട്ടികളും അമ്മമാരും സഹോദരിമാരും തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു.


ലോകത്തെങ്ങും വിദ്യാസമ്പന്നരും അല്ലാത്തവരും ഇന്നു തൊഴിലില്ലായ്മയും പട്ടിണിയും നാളെയെക്കുറിച്ചുള്ള ഉത്ഘണ്ടയും കൊണ്ട് വലയുകയാണ്. എല്ലാ രാജ്യത്തും ജനങ്ങള്‍ ഒരേ പോലെ ചിന്തിക്കുന്ന ഈ അവസ്ഥ ഇതിനുമുന്‍പ് ഉണ്ടായിട്ടുണ്ടോ? പുച്ചിച്ചു തള്ളി, നിങ്ങളുടെ വാക്കുകള്‍ക്ക്കാതു മന്ദീഭവിപ്പിച്ചു നിന്നിരുന്ന ഒരു ജനതയുടെ യുവ രക്തം ഇന്നു നിങ്ങളിലെയ്ക്കു തന്നെ മടങ്ങിപ്പോകുന്നു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാന്‍ ഒരുങ്ങിയിറങ്ങിയ ലക്ഷക്കണക്കിന് ആള്‍ക്കൂട്ടം ഇപ്പോളും അമേരിക്കയുടെ ഏതു കോണിലും നിങ്ങളുടെ ഒരു വിളിക്കായി കാതോര്‍ത്തിരിക്കുന്നു.


ഞങ്ങള്‍ 700 കോടി ആളുകള്‍  ഇന്നു ഈ ഭൂമിക്ക് ഭാരമായി നിലകൊള്ളുമ്പോഴും ലോകത്തെ ആകെ സമ്പത്തിന്‍റെ പകുതിയില്‍ അധികവും നിങ്ങളെ പടിയടച്ചുപിണ്ഡംവച്ച  മുതലാളി വര്‍ഗത്തിന്‍റെ പുതിയ പതിപ്പായ കോര്‍പറേറ്റ് ഭീമന്മാരില്‍ 300 പേര്‍ മാത്രം കയ്യടക്കി വച്ചിരിക്കുന്നു. ബാക്കി 699.997 കോടി മനുഷ്യരില്‍ തുച്ഛം പേര്‍ സമ്പത്സമൃദ്ധിയില്‍ കഴിയുമ്പോഴും, പല നാടുകളിലായി എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ ഞങ്ങളെപ്പോലെ അനേകം മനസ്സുകള്‍ അലകടല്‍ പോലെ പ്രക്ഷുബ്ധമായി നില്‍ക്കുന്നു. ഞങ്ങളുടെയുള്ളില്‍ ഇന്നു ചെറു ഓളങ്ങള്‍ ഉടലെടുത്തിരിക്കുന്നു. ഒരുപാടോളങ്ങള്‍ ഒന്നായിച്ചേര്‍ന്ന് അത് ഒരുതിരയായി, പിന്നെ വലിയൊരലയായി  മദ്ധ്യപൂര്‍വേഷ്യന്‍, ആഫ്രിക്കന്‍-അറബ് രാജ്യങ്ങളില്‍ കാലാകാലങ്ങളായി നിലയുറപ്പിച്ചു നിന്നിരുന്ന വന്മരങ്ങളെ  കടപുഴക്കിയെറിഞ്ഞു. എങ്കിലും ഇന്നു നയിക്കാന്‍ ഞങ്ങളോടോപ്പമോ ഞങ്ങള്‍ക്ക് ചുറ്റുമോ നിങ്ങളെപ്പോലെ അറിവും ആത്മാര്‍ഥതയുള്ള ഒരു നേതാവിനെ കാണുവാന്‍ കഴിയുന്നില്ല.


ഭാവിയെക്കുറിച്ചു ആശങ്ക മാത്രം കൈമുതലായുള്ള ചോരത്തിളപ്പുള്ള യുവാക്കളെ, ഭരണകൂടങ്ങളെ തകര്‍ത്തെറിഞ്ഞ ബാഹ്യശക്തികളുടെ ഓശാരം പറ്റിയ നേതാക്കള്‍ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ഞങ്ങള്‍ക്കറിവില്ല. തേനും പാലും ഒഴുകിക്കൊണ്ടിരുന്ന, പൌരാണികതയുടെ ചരിത്രസ്മാരകങ്ങള്‍ തലയുയര്‍ത്തിനിന്നിരുന്ന ഒരു നാടിനെ പോര്‍വിമാനങ്ങള്‍ "അഗ്നിയും ഗന്ധകവും" വര്‍ഷിച്ചു വെണ്ണിരാക്കി മാറ്റി. കുരുക്ഷേത്രയുദ്ധത്തിനു ശേഷം അവശേഷിച്ച പോര്‍ക്കളം പോലെ ഒരു കാലത്ത് പേര്‍ഷ്യ എന്ന് ഞങ്ങള്‍  ഓര്‍മയില്‍ താലോലിച്ച നാമത്തെ നാമാവശേഷമാക്കാന്‍ ഇന്നും അവര്‍ക്ക് വ്യഗ്രതയാണ്. ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്നതിന് കാരണക്കാരില്‍ ഞാന്‍ ഉള്‍പ്പെടെ ജനനിബിഡമായ ഇന്ത്യാ മഹാരാജ്യമാണെന്ന് കുറ്റം ചാര്‍ത്തുന്ന, ലോക പോലിസിന്‍റെ തലവന്‍മ്മാര്‍ എന്തേ ധൃതരാഷ്ട്രര്‍ പോലെ സ്വപുത്ര(സ്വജന) സ്നേഹത്താല്‍ അന്ധരായി? അമേരിക്കയുടെ കാര്‍ഷിക കമ്പോളങ്ങള്‍ അധിക വിളവെടുപ്പിനാല്‍ നിറഞ്ഞു കവിയുമ്പോള്‍, ഉത്‌പന്നങ്ങളുടെ വിലയിടിഞ്ഞു തങ്ങളുടെ കര്‍ഷകര്‍ കാര്‍ഷികവൃത്തിയില്‍നിന്നു പിന്തിരിയാതിരിക്കുവാന്‍ നല്ലവിലക്ക് ഏറ്റെടുത്തു ധാന്യം നിറഞ്ഞ കണ്ടയിനെര്‍  ആഴക്കടലില്‍ തള്ളുമ്പോള്‍, വിശന്നു മരിക്കുന്ന ആഫ്രിക്കയിലേയും സോമാലിയയിലെയും അനേകായിരം പട്ടിണിപ്പാവങ്ങളെ മറന്നു പോകുന്നതെന്തേ?


ഇന്ത്യയില്‍ ഭരണകൂടും താങ്ങിനിര്‍ത്തുന്നവര്‍ പെട്രോളിന്‍റെ വില കുട്ടിയുടെ കയ്യില്‍ കാല്‍കുലേറ്റര്‍ എന്നപോലെ, പൊതുജനത്തിനെ എല്ലാ ജീവിത മേഖലയിലും അമര്‍ത്തി കളിക്കുമ്പോള്‍ അവിടെ ആയുധനിര്മാന രാജാക്കന്മാരുടെ പ്രേരണയാല്‍ ഇല്ലാത്ത യുദ്ധം ഉണ്ടാക്കി,  കടത്താല്‍  നാടുമുടിച്ച്, ഞങ്ങള്‍ തൊഴില്ചെയ്തിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി, ഇനി എന്ത് ചെയ്യണമെന്നറിയാതെ ഉഴറി നില്‍ക്കുന്നു. ഒരു കാലത്ത് "കമ്മ്യൂണിസം" എന്ന വാക്കേ ഞങ്ങള്‍ക്ക് ആരോചകമായിരുന്നു. മാര്‍ക്സ്‌, ലെനിന്‍ നിങ്ങള്‍ വെറും കൂലിത്തോഴിലാളികളുടെ വക്കാലത്തുകാരായിരുന്നു. എന്തിന് ഞാന്‍ ജീവിച്ചുവളര്‍ന്ന കുട്ടനാട്ടില്‍ പോലും ഞങ്ങള്‍ കര്‍ഷക മുതലാളിമാര്‍ക്ക് നിങ്ങളുടെ ആളുകള്‍ ഒരു തലവേദനയായിരുന്നു. അന്യായ കൂലിക്കായി വാശിപിടിച്ചിരുന്നവരെയൊന്നും ഇന്നു ഞാന്‍ എല്ലായിടത്തും "അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല." അവരൊക്കെ എവിടെപ്പോയി മറഞ്ഞു? അതോ എന്നെപ്പോലെ വൈറ്റ് കോളര്‍ ജോലിക്കാരായി ഇന്നു തൊഴിലില്ലാതെ നില്‍ക്കുന്നുണ്ടാവുമോ?


ഇന്നു ഞാന്‍ ഉള്‍പ്പെട്ട സാധാരണക്കാരായ ആ 99 ശതമാനവും തിരിച്ചറിയുന്നു വരുന്ന ദശ-ശതാബ്ദങ്ങള്‍ പട്ടിണികൂടാതെ നിലനിന്നു പോകണമെങ്കില്‍ റഷ്യയില്‍ നിന്നുടെലെടുത്ത ആ ആവേശത്തിലൂടെയെ സാധ്യമാകൂ എന്ന്. ഞങ്ങള്‍ക്ക് ചുറ്റും ഇന്ന് "കമ്മ്യൂണിസ്ടുകാര്‍"  എന്ന് പറഞ്ഞു നടക്കുന്നവരെയൊന്നും എ.കെ.ജി ക്കും, ഇ. എം എസിനും, ഇ.കെ നായനാര്‍ക്കും ശേഷം ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല. എല്ലാവനും ഉള്ളിലെ മുതലാളിത്തത്തിന് കൊടിപിടിക്കുന്ന വ്യാജ വിപ്ലവകാരികള്‍! അവരുടെയിടയിലും പുത്രസ്നേഹത്താല്‍ അന്ധരായ ധൃതരാഷ്ട്രര്‍മാര്‍. അവിടെയുമിവിടെയും അഴിമെതിക്കെതിരെ സംഘടിക്കൂ എന്ന് മുറവിളികൂട്ടി പലരും ആഹ്വാനങ്ങള്‍ നടത്തുന്നു. എന്തിനുമൊരുമ്പിട്ടു ഗതിമുട്ടി നില്‍ക്കുന്ന ഞങ്ങള്‍ ഒരുപാടുപേര്‍ ഇവിടെ സോഷ്യല്‍ മീഡിയയിലോ ദ്രിശ്യ പത്ര മാധ്യമങ്ങളിലോ ഒരു ചെറു ഓളം അനങ്ങുന്നത് നോക്കിയിരിക്കുന്നു. ഒരു തിരയായി അലകടലായി മാറുവാന്‍ ഞങ്ങള്‍ക്ക് വെറും നിമിഷങ്ങള്‍ മതി.


പക്ഷേ....... മുന്‍കാല അനുഭവങ്ങള്‍ ഞങ്ങളെ ചിന്തിപ്പിക്കുന്നു.
ഇന്ന് ആരെ വിശ്വസിക്കും? അവരുടെ ഉദ്ദേശശുദ്ധിയെ ഞങ്ങള്‍ സംശയിക്കുന്നു. അപ്പോഴാണ് ഞങ്ങള്‍ നിങ്ങളെയോര്‍ത്തത്! ഒരു ജനതയെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയ ആ ചിന്താശക്തിയെ, ആത്മാര്‍ത്ഥമായ ആഹ്വാനങ്ങളെ! രക്തരഹിത വിപ്ലവങ്ങളെ!
എന്നിലെ വൈറ്റ്‌ കോളര്‍ ഈഗോ എന്നേ നിലംപൊത്തിയിരിക്കുന്നു. ഇന്നു ഞാന്‍ സഹപ്രവര്‍ത്തകനെ കാണുന്നു. അയല്‍ക്കാരനെ പറ്റി ചിന്തിക്കുന്നു. അവന്‍റെ കുഞ്ഞുങ്ങള്‍ എങ്ങനെ ജീവിക്കും എന്നോര്‍ത്ത് വേദനിക്കുന്നു. എന്നെപ്പോലെ ചിന്തിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍  ഇന്ത്യാ മഹാരാജ്യത്തും ലോകമെമ്പാടും ഇന്നുണ്ട്. ഞങ്ങളെ നയിക്കാന്‍, പ്രചോദനം നല്‍കാന്‍ കഴിവുറ്റവര്‍ ആരുമില്ല. അന്ന് നിങ്ങള്‍ പാടുപെട്ടു പടുത്തുയര്‍ത്തിയ "പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും" പുനസൃഷ്ടിക്കാന്‍ മുന്പത്തേതിലും വളക്കൂറുള്ള മണ്ണാണ് ഇന്നുള്ളത്. ഒരുകാലത്ത് അറപ്പുകൊണ്ട് കാര്‍ക്കിച്ചുതുപ്പിയ ആ നാവുകൊണ്ട് തന്നെ ഞാന്‍ വിളിക്കുന്നു.
പ്രിയപ്പെട്ട മാര്‍ക്സ്‌, ലെനിന്‍........... ...മടങ്ങിവരൂ.............. 
      -----------------------------------------------------------


ഇത്രയും പ്രസംഗിച്ചു നിര്‍ത്തി വീണ്ടും തുടങ്ങാന്‍ ഒരു കാരണമുണ്ട്. പറഞ്ഞതത്രെയും ആത്മാര്‍ഥതയില്ലാത്ത ഭരണകര്‍ത്താക്കളെയും ദുരൂഹ ലക്ഷ്യമുള്ള നേതാക്കളെക്കുറിച്ചും കുറിച്ചാകയാല്‍ എതെഴുതിയവന്‍റെ ഉള്ളിലിരുപ്പിനെപ്പറ്റിയും നിങ്ങള്‍ക്ക് തെല്ലു സംശയം തോന്നാം. ഉള്ളത് പറഞ്ഞാല്‍ ഞാന്‍ ഒരു കുട്ടിസഖാവോ, ആലവിട്ടോ വഴിതെറ്റിയോ ഓടിയ കുഞ്ഞാടോ അല്ല. പുതിയതായി രാഷ്ട്രിയ പാര്ടിയുണ്ടാക്കാന്‍ യാതോരു ദുരുദ്ദേശവുമില്ല. പിന്നെ?.....
 ഇന്നു സാധാരണക്കാരന്‌ ഒരു തുണ്ട് ഭൂമി വാങ്ങാന്‍ എങ്ങനെ സാധിക്കും? ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എത്ര വലുതാണ്‌? ആവശ്യത്തിലധികം വിദ്യാഭ്യാസവും മറ്റുള്ളവനെക്കാള്‍ പരിശ്രമവും കഴിവും ഉണ്ടായിട്ടും ഇന്നു താങ്ങള്‍ എവിടെയെത്തിനില്‍ക്കുന്നു? ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ പൂര്‍ണ്ണ തൃപ്തനാണോ? ബന്ധങ്ങളും ജീവിച്ചു വളര്‍ന്ന ചുറ്റുപാടും  മതവിശ്വാസവും അതിലേറെ ഭയവും ചിലത് ചോദിക്കാനും പ്രവര്‍ത്തിക്കാനും താങ്ങളെ വിലക്കുന്നില്ലേ?... എങ്കില്‍ ഉള്ളിലുള്ളത് എഴുതിയെങ്കിലും തീര്‍ക്കൂ ..........കുറഞ്ഞപക്ഷം  ഒരു കമന്റ്‌ ആയെങ്കിലും.

15.12.11

യുറീക്കാ! (a+b+c) = അതിമോഹിയായ ദിനേശന്‍



എത്രയൊക്കെ ആലോചിച്ചിട്ടും കറങ്ങിത്തിരിഞ്ഞ് ചിന്തയുടെ കുന്തമുന എന്നിലേയ്ക്കുതന്നെ തിരിഞ്ഞു നില്‍ക്കുന്നു. ഒന്നുകില്‍ എനിക്ക് എന്തോ കുഴപ്പമുണ്ട്. അല്ലെങ്കില്‍ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു.പത്രത്തിലെന്നും മനസിനെ കുഴപ്പത്തിലാക്കുന്ന ഒരു വിഷയമുണ്ടാവും.


ഇന്നിതാ ശബരിമല സന്നിധാനത്ത് അനുവാദമില്ലാതെ കയറി വാര്ത്തകളില്‍ സ്ഥാനംപിടിച്ച ഒരു ചെറുപ്പക്കാരന്‍.. അതിലെന്തു കുന്തമിരിക്കുന്നു ഇത്ര കണ്‍ഫ്യൂഷന്‍ ആകാന്‍?


റിയാലിറ്റി ഷോകളിലോ, സംവാങ്ങള്‍ക്കിടയിലോ ഉയര്‍‍ന്നുകണ്ട ‍ ഒത്തിരി തലകള്‍ക്കിടയില്‍ ഒന്നായേ എനിക്കാമുഖം ഓര്‍മ്മയുള്ളുവേങ്കിലും, സ്കാനിംഗ്‌ മിഷീനില്‍ കടത്തിവിട്ട ബോഡിപോലെ കണ്ണുകള്‍ ഒന്നു അയാളില്‍ ചൂഴ്ന്നിറങ്ങിയപ്പോള്‍ വെള്ളത്തില്‍ പ്രതിബിംബം പോലെ ഉള്ളില്‍ എന്നെക്കണ്ടു.കൂട്ടത്തില്‍ ഒരേ മനസ്സുള്ള, എങ്ങനെയും നാലാള്‍ക്കു മുന്‍പില്‍ ഒന്നറിയപ്പെടാന്‍ കൊതിയുള്ള ഒരുപാടുപേര്‍!. പ്രശസ്തനാകും വരെ അതിമോഹമെന്നു  തന്നെ വിളിക്കാം. അതിനപ്പുറം അതിനെ ആഗ്രഹമോ, അടങ്ങാത്ത അഭിനിവേശമോ ആയി ആളുകള്‍ വിലയിരുത്തിക്കൊള്ളും. വിവേകമുന്ടെന്നഭിമാനിക്കുന്നവന്‍, ഭൂലോകത്തുള്ള എത്നു വിഷയത്തെയും പറ്റി അഭിപ്രായം പറയുന്നവന്‍, എന്നിട്ടും ഇതു യാദൃശ്ചികമായി സംഭവിച്ചുവെന്ന് വിശ്വസിക്കത്തക്ക ബുദ്ധിശൂന്യത എനിക്കുണ്ട് എന്ന് തോന്നുന്നില്ല. ഇത്രനാള്‍ അണിഞ്ഞിരുന്ന ബുദ്ധിജീവി പരിവേഷം കൊണ്ടു കിട്ടാത്ത പേര് ഒറ്റദിവസംകൊണ്ട്, ഒരേയൊരു വിവാദം കൊണ്ട്  നേടിയെടുക്കുക അത് ഇന്നിന്റെ ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. എങ്ങനെ എളുപ്പത്തില്‍ പ്രശസ്തനാകാം? കൈമുതലായി യാതൊരു ഭൂതകാലവും പറയാ നില്ലങ്കിലോ? ഓര്‍മയില്‍ തെളിഞ്ഞു വരുന്നത് കുറച്ചു ദിവസം മുന്‍പ് ഡിസ്കഷന്‍ കോളത്തില്‍ ഒരു സുഹൃത്ത് ഉന്നയിച്ച ചോദ്യമാണ്. കാടുകയറിയ മനസ് പുതിയ സമവാക്ക്യങ്ങള്‍ തേടുകയാണ്.അല്ലെങ്കില്‍ അതിന്പുതിയൊരു നിര്‍വചനം കണ്ടെത്തുകയാണ്.



"ഇന്നുവരെ ആരും സഞ്ചരിക്കാത്ത വഴിയിലൂടൊക്കെ ഞാന്‍ സഞ്ചരിച്ചെന്നു വരാം, ഒരു ഭ്രാന്തനെപ്പോലെ". പേടിക്കേണ്ട.


ചോദ്യത്തിന്റെ പൊരുള്‍ ഇതാണ്. ബഹുപൂരിപക്ഷം പേരും സ്വന്തം ബ്ലോഗില്‍ തങ്ങളെ പറ്റി കുറിച്ചിരിക്കുന്നത് വളരെ നെഗറ്റിവ് ആയാണ്. വഷളന്‍ , കുരുത്തംകെട്ടവന്‍, വിവരമില്ലാത്തവന്‍ എന്നുവേണ്ട തന്നെക്കാള്‍ തലതെറിച്ച വേറൊരാള്‍ ഇല്ല എന്നമട്ടില്‍! അതെന്താ അങ്ങനെ"?
ചോദ്യം ശരിയാണ്. എന്നാല്‍ അന്ന് ഉത്തരമറിയാതെ ഉപേക്ഷിച്ചെങ്കിലും ഇന്ന് ഞാന്‍ പറയുന്നു മുകല്പറഞ്ഞ ചെറുപ്പക്കാരന്,‍ ഇതു ആസൂത്രണം ചെയ്ത നിമിഷം മുതലെയുള്ള അയാളുടെ മനസാണ് ഞാന്‍ ഉള്‍പെടെയുള്ള പ്രസ്തുത  ബഹുപൂരിപക്ഷം കുരുത്തം കേട്ടവന്മാര്‍ക്കും. മനസിലായില്ലേ? വിശദീകരിക്കാം. മൂന്നു വഴികളെയുള്ളൂ ഒന്നുമല്ലാത്തവന് സ്വയം അവരോധിക്കാന്‍.
(a) എല്ലാംതികഞ്ഞവന്‍ എന്നു ഭാവിച്ച്
(b) സ്വാഭാവികമായി ഒരു വെച്ചുകെട്ടുമില്ലാതെ നേരെചൊവ്വെ
(c) സ്വയം പരിഹാസ്യനായി അവതരിക്കുക. (ബഹുഭൂരിപക്ഷത്തെപോലെ)


a) എല്ലാംതികഞ്ഞവന്‍ എന്നു ഭാവിച്ച്
ആമുഖം നല്‍കാന്‍ ചരിത്രമുന്ടെങ്കില്‍, ഉയത്തിക്കട്ടാന്‍ ഫലകങ്ങലോ, ഉന്നത ബിരുടങ്ങാലോ ഉണ്ടെങ്കില്‍. അച്ഛന്റെ ചിതയില്‍നിന്നും കാറ്റില്‍ പറന്നടുത്ത ഒരു നുള്ള്  വെണ്ണീറില്‍  അവശേഷിച്ച വാസന എന്നെ തലോടി കടന്നുപോയി. ഇതാ ഞാന്‍ ഒരു സംഭവമായി ഇന്ന് നിങ്ങാള്‍ക്ക് മുന്‍പില്‍ എന്ന് പറഞ്ഞു രംഗപ്രവേശം ചെയ്യാമായിരുന്നു. പ്രിഥ്വിരാജ് സുകുമാരനെ പോലെ! എന്നിട്ടും കേരളം മൊത്തം അവനെ അഹങ്കാരത്തിനു കയ്യുംകാലും വച്ചവന്‍ എന്ന് വിളിക്കുന്നു. എങ്കില്‍ ഒരു ബ്ലോഗന്‍ അങ്ങനെ അവതരിച്ചാല്‍ അവന്‍റെ പരിപ്പ് നമ്മളെടുക്കൂലെ? മലയാളിയുടെ വായില്‍ നിന്നും നല്ലതുകെള്‍ക്കാന്‍ ബരാക്ക്‌ ഒബാമ പോലും കൊതിക്കുന്നുണ്ടാവും!
(b) സ്വാഭാവികമായി ഒരു വെച്ചുകെട്ടുമില്ലാതെ നേരെചൊവ്വെ
യാതൊന്നും കൊട്ടിഘോഷിക്കാതെ നന്‍മ മാത്രം പറഞ്ഞ മുഹമ്മദ്‌ നബിയെയും, യേശുക്രിസ്തു വിനെ പോലും ആദിമ സമൂഹം പുരികം ചുളിച്ചു നോക്കി. അധിക്ഷേപിച്ചു.അവര്‍ക്കറിയാവുന്ന അപ്പനും അമ്മയുമുള്ളവന്‍, മരപപണിക്കാരന്‍, വെറും സാധാരണക്കാരന്‍. അവര്‍ക്കൊന്നും തത്വജ്ഞാനവും നല്ലതും പ്രസങ്ങിക്കാന്‍ അവകാശമുണ്ടോ? ഇന്നു ഇതു പറയാന്‍ അവകാശം ഇന്നു അനുവദിച്ചുകൊടുത്തിരിക്കുന്നത് അധ്യാപകനോ, മത പണ്ഡിതനോ ആണ്. അത് അവരുടെ കടമയാണ്. ഒരു ബ്ലോഗന്‍ വല്ലോം പറഞ്ഞാല്‍......?? ആലോചിക്കാന്‍ കൂടി വയ്യ.
(c) സ്വയം പരിഹാസ്യനായി അവതരിക്കുക. (ബഹുഭൂരിപക്ഷത്തെപോലെ
മലപോലെ വന്നു എലിപോലെ  മടങ്ങാതിരിക്കാന്‍, ഉച്ചിമണ്ഡലത്തില്‍ വല്ലതുമൊക്കെ ഉള്ളവനാനെന്കില്‍, ഒരു മുന്‍കൂര്‍ ജാമ്യം എടുത്തു എലിയായി വന്നു മലയുമായി പോകാന്‍ പറ്റിയേക്കും. ആദ്യം ഉം..മോശമില്ല, പിന്നെ കൊള്ളം....അവസാനം കലക്കി എന്ന് മലയാളിയെകൊണ്ട് പറയിപ്പിച്ചു മടങ്ങാം.


ഇതൊക്കെ തിരഞ്ഞെടുത്തു ബുദ്ധിമുട്ടാതെ എങ്ങുനിന്നോ പൊട്ടിവീണ ഒരു ഉല്ക്കപോലെ അങ്ങ് അവതരിച്ചാ ലോ? ഭൂതവും ഭാവിയും വര്‍ത്തമാനവും ആരും നോക്കില്ല. ചാരിത്ര്യവും ചരിത്രവും നോക്കില്ല. അതാണ്‌ ഇത്തിരി കുരുട്ടുബുദ്ധിയുള്ളവന്‍ വിവാദങ്ങളെ കൂട്ടുപിടിക്കുന്നത്, ഒരു "പെര്‍ഫെക്റ്റ്‌ ലോന്ചിങ്ങിനായി" അതായത് അവസരോചിതമായ രംഗപ്രവേശം! ബാബാരാംദേവിനെ പോലെ മറ്റുപലരെയും പോലെ നാളെ രാ ഹുല്‍ ഈശ്വര്‍ ഒരു സംഭാവമാകുമോ എന്ന് കാത്തിരുന്നു കാണാം. അയാളുടെ ലക്‌ഷ്യം എന്തുമാകട്ടെ.
 തന്ത്രിക്ക് മാന്ത്രിയാവാണോ? മന്ത്രിക്കു മഹാകവിയാകണോ? അതോ നാടക നടനാകണോ? ആയിക്കോ...ആരുചോദിക്കാന്‍? ഇവിടെ കഷ്ടപ്പെട്ട്‌ സമവാക്യം കണ്ടുപിടിക്കാന്‍ എന്നെപോലെ പണിയില്ലാത്തവര്‍ ഒരുപാടുണ്ട്.
ചുരുക്കത്തില്‍ കയ്യിലിരുപ്പും ഉള്ളിളിരുപ്പും കൊണ്ട്‌,


a+b+c = അഹങ്കാരി+നന്മനിറഞ്ഞവന്‍+കുരുത്തംകെട്ടവന്‍=++അതിമോഹിയായ ദിനേശന്‍

ie. = ബ്ലോഗന്‍  = രാഹുല്‍ ഈശ്വരിനെ പോലുള്ളവര്‍.


വല്ലോം മനസിലായോ? ഇല്ലേല്‍ വിട്ടുകള. തെറിപറഞ്ഞെന്നെ നാറ്റിക്കരുത്.




  

12.12.11

ബൂലോകത്തില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം

കുറച്ചുനാള്‍ മുന്‍പുവരെ മാസത്തില്‍ ഒരിക്കലെങ്കിലും തോന്നിയിരുന്നു ഞാന്‍ ഒരു വിഡ്ഢിയാണെന്ന്. എന്നാല്‍ ഇന്നു സംശയലെശ്യമേന്നേ എനിക്കറിയാം ഓരോ ബ്ലോഗ് പോസ്റ്റ്‌ ചെയ്യുമ്പോഴും ഞാന്‍ ഒരു പമ്പരവിഡ്ഢി തന്നെയാണ്.  കാരണമറിയെണ്ടേ? ഇവിടെ വിദ്യാര്‍ത്ഥി അധ്യാപകനെക്കള്‍ അറിവുള്ളവനാണ്, വായക്കാരന് എഴുത്തുകാരനെക്കാള്‍ ചിന്താശക്തിയുണ്ട്. അതുപോലെ ഇതെഴുതുന്ന എന്നെക്കാള്‍ വിജ്ഞാനം കൊണ്ടും ആത്മസമ്പത്തുകൊണ്ടും വായിക്കുന്ന നിങ്ങളോരോരുത്തരും ശ്രേഷ്ഠരാണ്.


തത്വഞാനിയോ ചിന്തകനോ, തെല്ലും പ്രശസ്തനോ അല്ലായിരുന്നിട്ടും,  തികച്ചും പരിഹാസ്യതയോടും അവജ്ഞയോടും കൂടി ഈ കുറിപ്പ് തള്ളപ്പെടും എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നിട്ടും നിര്‍ലജ്ജം ഞാന്‍ ഈ സാഹസത്തിനു മുതിര്‍ന്നത് ബ്ലോഗുകളുടെ ലോകത്ത് ഒരു പക്ഷിയുടെ ചിറകിന്റെ  സ്വാതന്ത്ര്യം ഞാന്‍ അനുഭവിച്ചു തുടങ്ങിയതുകൊണ്ട് മാത്രമാണ്.
  
ഇവിടെ തികച്ചും പുതുമുഖമായിരുന്നിട്ടും ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ആകാശംപോലെ വിശാലമായ ഒരു ക്യാന്‍വാസ് കണ്ടു. അതില്‍ ഏതു സമകാലിക വിഷയവും കയ്യിലെടുത്തമ്മാനമാടുന്ന അതുല്യ പ്രതിഭകളെ കണ്ടു. അച്ചടിത്താള്കളില്‍ എത്തിപ്പെട്ടില്ലെങ്കിലും കഥയും കവിതയും വിളയുന്ന പുതിയ വയലുകളും അവയിലെ വിതക്കാരെയും കണ്ടു. താരാപഥത്തിലെ തിളക്കങ്ങള്‍പോലെ, അറിഞ്ഞും അറിയപ്പെടാതെയും മിന്നുന്ന പൊട്ടുകളില്‍ വലുതും, ചെറുതും, പേരുള്ളതും ഇല്ലാത്തതുമായ ഒത്തിരിപ്പേര്‍.......... മലയാള ഭാഷയും വായനയും ആന്യംനിന്നു പോകുന്നുവെന്ന് ആക്ഷേപമുള്ള ഈ കാലഘട്ടത്തിലും നമുക്കാഹ്ലാദിക്കാന്‍ വകനല്‍കുന്ന ഉന്നതനിലവാരവും വിജ്ഞാനവുമുള്ള, വിവിധ വിഷയങ്ങളില്‍ വ്യക്തമായകാഴ്ചപ്പാടുള്ള, പ്രതികരണശേഷിയുള്ള ഒരു വലിയ സമൂഹം.


അകന്നു നിന്നപ്പോഴാണ് നാട് എത്ര സുന്ദരമായിരുന്നുവെന്നും നന്‍മകള്‍ നമ്മെ തൊട്ടാണ് നിന്നിരുന്നുവെന്നും അറിഞ്ഞത്. ലോകത്തെ മുഴുവന്‍ സ്നേഹിക്കാനുള്ള വിശാലമനസ്ഥിതി ഇല്ലാത്തതിനാലാവാം തന്നിലേക്കുതന്നെ ചുരുങ്ങി സ്വന്തം ഗ്രാമത്തെപ്പറ്റിയെങ്കിലും ചിന്തിച്ചതും ഓര്‍മ്മകള്‍  പങ്കുവയ്ക്കാന്‍ ബ്ലോഗ്‌ ഒരു ഉപാധിയായതും. ഒരു ചെറു കുറിപ്പെങ്കിലും, അതില്‍ ഇത്തിരി കാമ്പുണ്ടാവണമെന്നും, ഒരു വായനക്കാരനേയുള്ളൂവെങ്കിലും ചിന്തിക്കാനുതകുന്ന ഒരു നല്ല ആശയമെങ്കിലും പകര്‍ന്നുനല്‍കാന്‍ അതിനു കഴിയണമെന്നുമാണ് ആഗ്രഹം.


സിനിമ എന്ന ബ്രഹുത്തായ മാധ്യമം വഴി പണ്ടുമുതല്‍ക്കേ നല്ല സന്ദേശങ്ങള്‍ സമൂഹത്തിലെക്ക് കൈമാറ്റം ചെയ്യപ്പെട്ടിടുണ്ട്. ചില ലോകോത്തര സിനിമകള്‍, അതിന്‍റെ സംവിധായകര്‍ നമുക്ക് നല്‍കിയത് വലിയ നന്മയുടെയും സംസ്കാരത്തിന്‍റെയും ചരിത്രങ്ങലാണ്. ഇന്നു ലോകം ഒരു നെറ്റ്‌വര്‍ക്കിനുള്ളില്‍, അവിടെ ഇ-ബൂക്കുകളുടെയും, പത്രം, ബ്ലോഗിങ് തുടങ്ങി വായനയുടെ വിശാലമായ ഒരു ലോകം മുന്നില്‍ക്കണ്ട് തന്നെയാണ് "ആപ്പിള്‍" തുടക്കമിട്ട ടാബ്ലെറ്റ്‌ കമ്പ്യുട്ടറുകളുടെ തരംഗം തന്നെ ഉണ്ടായത്.
ആകാശ് എന്ന മിനി ടാബ്ലെറ്റ് ഏറ്റവും തുച്ച്ചമായ തുകക്ക് കുട്ടികളിലെയ്ക്കെത്തിച്ചു ഇന്ത്യ ഇന്നു ലോകത്തിനു മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.


ഇ-ലോകത്ത് പ്രലോഭിപ്പിക്കുന്നതെന്തും  ആര്‍ത്തിയോടെ വായിക്കാനൊരുങ്ങി പെട്ടെന്ന് മുഖം അടുത്തിക്കുന്ന കുഞ്ഞിലേക്ക്‌ തിരിഞ്ഞു കുറ്റബോധത്താല്‍ പിന്‍വാങ്ങാറുണ്ട്.
 എവിടെയും ഏറ്റവും മുന്‍നിരയില്‍ കുട്ടികളാണ്‌. നാളെ അവരിലേയ്ക്ക് എത്തിപ്പെടുന്നതും ഇതുതന്നെയല്ലേ?  അതുകൊണ്ടുതന്നെയാണ് നന്മ, നല്ലത് എന്ന ആശയത്തിന് പ്രസക്തിയേറുന്നത്. നല്ലതിനെപറ്റി പ്രസംഗിച്ചാല്‍ മാത്രമാവില്ല. ഉദാഹരണം,



 ഒരുകാലത്ത് തന്‍റെ "പവിത്രം" എന്ന സിനിമ പ്രദര്‍ശനവിജയം നേടാഞ്ഞതില്‍ മനംനൊന്ത്,  "ഇന്നത്തെ സമൂഹത്തിനെന്തുപറ്റി? ഇ പോക്കില്‍ എനിക്ക് വേദനയുണ്ട്." എന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ വിലപിച്ച ടി.കെ രാജീവ്‌ കുമാര്‍ എന്ന സംവിധായകന്‍ കാലങ്ങള്‍ക്കിപ്പുറം അതേ സമൂഹത്തിനായി വച്ചുനീട്ടിയ  "രതിനിര്‍വ്വേദം" എന്ന ഇക്കിളി സിനിമയോര്‍ത്തു തെല്ല് വേദനയുണ്ട്. 


അശ്ലീലത്തിന്റെ അതിപ്രസരം മൂലം  ബ്ലോഗ്ഗിങ്ങിലെ മുടിചൂടാമന്നനായ ബെര്‍ളിയെ, ബ്ലോഗ്ഗിലെ മറ്റൊരു ആദരണീയ വ്യക്തിത്തമായ ബഷീര്‍ വള്ളിക്കുന്ന് തന്‍റെ പോസ്റ്റിലൂടെ സ്നേഹബുദ്ധ്യാ വിമര്‍ശിച്ചത് ഞാന്‍ ഓര്‍ത്തുപോകുന്നു.(http://www.vallikkunnu.com/2011/07/blog-post_16.html)


ബ്ലോഗിങ്ങിന്റെ വിവിധ തലങ്ങളില്‍ അമരത്തിരിക്കുന്ന ഒരുപാടു പ്രതിഭകള്‍ നമുക്കുണ്ട്.വാര്‍ത്താധിഷ്ടിത വിശകലനങ്ങള്‍, പ്രതികരണങ്ങള്‍, വിമര്‍ശനങ്ങള്‍, കലാസാംസ്കാരിക മേഖലയില്‍ അങ്ങനെയങ്ങനെ.....എല്ലാം പൂര്‍വാധികം ശക്തിയായി തുടരട്ടെ. ഏതെങ്കിലും ഒരു കുറിപ്പ് വായിക്കുമ്പോള്‍, അതില്‍ എന്തെങ്കിലും നല്ല സന്ദേശം കണ്ടാല്‍ അത് പങ്കുവയ്ക്കപ്പെടട്ടെ. അല്ലാതെ വെറും കൃഷ്ണനും രാധയുമോ, കൊലവേറിയോ മാത്രമായി ചുരുങ്ങാതിരിക്കട്ടെ. നാളത്തെ സാഹിത്യലോകം ഇ-ബുക്കില്‍ ആവില്ലെന്ന് ആരുകണ്ടു? വെറും മൂന്നാംകിട സാഹിത്യമെന്നു അധിക്ഷേപിച്ചവര്‍ പോലും അക്കൂട്ടത്തില്‍ ഇടം തേടിയെന്നും വരാം. നമുക്കിടയില്‍ നിന്നും വിശ്വസാഹിത്യകാരന്‍മാര്‍ പിറവിയെടുക്കില്ലെന്നു ആരറിഞ്ഞു? അപ്പോള്‍ ഞാന്‍ ചോദിയ്ക്കാന്‍ ബാക്കിവച്ചുപോയ ചിലത് പുതുതലമുറയില്‍ നമ്മോടോപ്പമിരുന്നു സംവദിക്കുന്ന ആ M.T യോടും, സേതുവിനോടും ചോദിക്കാം.


എന്നെങ്കിലും  M.T വാസുദേവന്‍ നായര്‍ സാറിനെ അടുത്തുകണ്ടാല്‍ ചോദിക്കും...........
" ഭീമനോടൊപ്പം എത്രനാള്‍ വനാന്തരത്തില്‍ കഴിഞ്ഞു? അതോ സാറ് തന്നെയോ പൂര്‍വജന്മ്മത്തിലെ ഭീമന്‍!" 


സേതുവിനോട്....
."പാണ്ഡവപുരം എന്ന വിഭാന്തിയിലേക്ക് എന്നെ തള്ളിവിടുവാന്‍ തക്കവണ്ണം ഭ്രാന്തമായ മനസോടെ സാര്‍ എങ്ങനെ ആ ബാങ്ക് മാനജേര്‍ കസേരയില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി?"


ഒന്നെനിക്കുറപ്പാന്, മലയാളത്തെ സ്നേഹിക്കുന്നവര്‍, വായനയെ അടുത്തറിഞ്ഞവര്‍, ഇവരൊക്കെ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കൈപിടിച്ച് സമൂഹത്തിന്‍റെ വിവിധ തലങ്ങളിലേക്കും മനുഷ്യരിലേക്കും മനസുകൊണ്ട് ഇറങ്ങിച്ചെന്നവരാണ്. അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ ഉള്ളില്‍നിന്നൊന്നും അത്രപെട്ടന്ന് മനുഷ്യത്തം മറക്കപ്പെട്ട ഗോവിന്തച്ചാമിമാര്‍ പുറത്തു വരില്ല.


പുതു തലമുറയുടെ എഴുത്തുകാരെ, പ്രിയപ്പെട്ട ബ്ലോഗ്ഗെര്‍മാരെ നിങ്ങളുടെ വിരല്‍തുമ്പില്‍ വിരിയുന്നതും ചരിത്രമാകട്ടെ.


ഒന്നുമില്ലായ്മയാനെന്‍റെ പൊക്കം! ഒന്നുമല്ലാത്ത എന്നിലെ വെറുമൊരു ചെറു ബ്ലോഗര്‍ക്കും നല്ലതെന്തെങ്കിലും നല്‍കാന്‍ കഴിയും എന്നാശ്വസിച്ച്, ആശംസിച്ച്.....ഇനി അല്‍പനേരം മിണ്ടാതിരിക്കാം........

9.12.11

ഇവന്‍ ബൂലോകം കീഴടക്കിയവന്‍!ലോകോത്തര ബ്ലോഗന്‍!

"കൊല്ലം കണ്ടവനില്ലം വേണ്ട
കൊച്ചി കണ്ടവനച്ചി വേണ്ട
കമന്റ്‌ കിട്ടിയാലിവയോന്നും വേണ്ട"
ഹാവൂ! എങ്ങനെ തുടങ്ങനമെന്നറിയില്ല...... സന്തോഷം കൊണ്ടേനിക്കിരിക്കാന്‍ വയ്യ!
ഇതെഴുതി തീര്‍ക്കാന്‍ ‍ വെമ്പുന്ന കയ്യുടെ നെട്ടോട്ടം കാരണം കസേരയുടെ ഒരറ്റത്ത് റബര്‍ ബാണ്ട് ഇട്ടു കയ്യോടു കൂട്ടിക്കെട്ടിയാണ് കയ്യഷരം നിയന്ത്രിക്കുന്നത്‌. കാരണമറിയെണ്ടേ? പറയാം.........


ഇത്ര നാളത്തെ കാത്തിരുപ്പിനും നേര്‍ച്ചകാഴ്ച്ചകള്‍ക്കും ഒടുവില്‍ ആറ്റു നോറ്റിരുന്നു കിട്ടിയ കുട്ടിയെപ്പോലെ എന്റെ ബ്ലോഗ്‌ പോസ്റ്റില്‍ ആദ്യത്തെ  കമന്റ്റ് വീണിരിക്കുന്നു!
ഈ അസുലഭ മുഹൂര്‍ത്തത്തെ എങ്ങനെ വിവരിക്കനമെന്നറിയില്ല! ബ്ലോഗില്‍ അത് കണ്ട നിമിഷത്തില്‍ എന്‍റെ മുഖത്തു വിരിഞ്ഞ പൊന്‍ പ്രകാശം വര്‍ണ്ണനകള്‍ക്ക് അതീതമാണ്. നേരിട്ട് കാണണമെങ്കില്‍ പൂരപ്പറമ്പില്‍ വെടിക്കെട്ടുകാണാന്‍ മേലോട്ട് നോക്കി നില്‍ക്കുന്നവന്‍റെ മുഖത്തേക്ക് നോക്കൂ...ഹായ് ! നിലാത്തിരി വിടര്‍ന്നു .........വായ്‌ അടയ്ക്കാം.


ആ ചിത്രം സങ്കല്‍പ്പിക്കാനാവും വിധം നിങ്ങള്ക്ക് ഭാവന ഉണ്ടോ എന്നുപോലും ഞാന്‍ സംശയിക്കുന്നു. ഈ നേട്ടങ്ങള്‍ക്കൊക്കെ പിന്നില്‍ കദനത്തിന്റെ (അപാര തൊലിക്കട്ടിയുടെ) ഒരു വലിയ കഥയുണ്ട്.‍ അത് മുഴുവന്‍ കേട്ടെ പറ്റൂ .....കേള്‍ക്കാതെ "വിടില്ല .... ഞാന്‍ വിടില്ല ....പെണ്ണെ ...( സോറി , മനസൊന്നു പാളി.... ഈ ദിലീപിന്റെ ഒരു കാര്യം......ഇത്രയോക്കെയായിട്ടും....കള്ളന്‍, ക്രിസ്ത്യന്‍ ബ്രദേര്സിന്‍റെ പഴയ കുപ്പി അടുത്തിരിക്കുന്ന കണ്ടപ്പോള്‍ ഓര്‍ത്തതാ)


ഈ ബ്ലോഗെഴുത്ത് ഇത്ര സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസമാണെന്ന് മുന്‍പ് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇതിനു മുതിരില്ലായിരുന്നു. എങ്കിലും ഏത് പ്രതിഭയും ഒരുദിവസം വെളിച്ചത്തു വരും എന്നും, അന്ഗീകരിക്കപ്പെടും എന്നതും ഞാന്‍ വിസ്മരിക്കുന്നില്ല. ഇന്നു കൊടിമുടി കീഴടക്കി നില്‍ക്കുന്ന എന്‍റെ "നേട്ടത്തിലെക്കുള്ള പാത" ഒരു പുസ്തകമായി ഇറക്കുന്നതിനു മുന്‍പേ അത് നിങ്ങളോട് പറയാന്‍ ഞാന്‍ വെമ്പുകയാണ്. ആശയങ്ങള്‍ ഉള്ളില്‍ ഗര്ഭംധരിച്ച് അതെഴുതിതീര്‍ക്കാന്‍ പ്രസവ വേദനയാലെന്നപോലെ ഉണ്ണാനും ഉറങ്ങാനുമാകാതെ ഞാന്‍ അനുഭവിച്ച വേദന! കീബോര്‍ഡ് എവിടെ എന്നലറിക്കരഞ്ഞു, പെത്തെഡീന്‍ കിട്ടാത്തവനെപ്പോലെ പൊട്ടിക്കരഞ്ഞു കട്ടിലില്‍ കിടന്നു ഞെളിപിരി കൊള്ളുന്ന ആ അവസ്ഥ അനുഭവിച്ഛവര്‍ക്കെ അറിയൂ!


ആദ്യമൊക്കെ എന്നിലെ ഈ മാറ്റം ഭാര്യ അറിഞ്ഞിരുന്നില്ല. അവളുറങ്ങുമ്പോള്‍ ഞാനെഴുനേറ്റു എങ്ങോട്ടാ പോണതെന്ന് കാണുന്നവരെ. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കീബോര്‍ഡില്‍ തലകുത്തി നില്‍ക്കുന്ന എന്നെക്കണ്ട് അയ്യേ!........ ഇതിയാനു വേറെ പണിയോന്നുമില്ലേ....എന്ന് അവള്‍ പുശ്ചിച്ചത് ഞാന്‍ കാര്യമാക്കിയില്ല. പിന്നീടുള്ള എന്‍റെ ദിനരാത്രങ്ങള്‍ ........വിവരിക്കാന്‍ തന്നെ ഭയമാകുന്നു.


കക്കൂസ് സാഹിത്യമെന്നു പലരോടൊപ്പം അവളും പറഞ്ഞിട്ടും, അത് രണ്ടും ഉപേക്ഷിച്ച് ( കക്കൂസും, കുളിമുറിയും) ഞാന്‍ ഹൃദയത്തില്‍ ചാലിച്ചെടുത്തു മോണിട്ടറില്‍ പറ്റിച്ചുവച്ച എന്‍റെ രചനകള്‍! ഓരോ ദിവസവും ബ്ലോഗില്‍ ആള്‍ കയറുന്നതും കമന്‍റ് ഇടുന്നതും സ്വപ്നം കണ്ട്‌, ഒടുക്കം മനസ് തകര്‍ന്നു വ്യാകുല മാതാവിന്റെ മുന്നില്‍ വിങ്ങിപ്പോട്ടി, കത്തിച്ചു തള്ളിയ മെഴുകിതിരി കൂടുകള്‍ക്ക് കണക്കില്ല. അത് കൊണ്ട്‌ വീട് നിറഞ്ഞതിനും അവളുടെ വക തെറി! എന്തിന് മുല്ലപ്പെരിയരിലെയ്ക്ക് ഒരു തീര്‍ഥയാത്ര പോയാലോ എന്ന് പോലും ആലോചിച്ചു. (ആ പരുപാടി ഡ്രോപ്പ് ചെയ്തു) ആഴ്ച്ചക്കൊന്നു മാത്രം മനസാ ധ്യാനിച്ചിരുന്ന പറശിനിക്കടവ് മുത്തപ്പനെ പൂര്‍വാധികം ശക്തിയോടെ ദിനവുംഞാന്‍ ധ്യാനിച്ചു.(ചീയെര്സ്‌!.......സോറി പിന്നെയും മനസ് പാളി.. )


മാനസിക പീഡനത്തിന്‍റെ നാളകള്‍ ഞാന്‍ തരണം ചെയ്തത് (ശാരീരിക പീഡനം എനിക്കു പുത്തരിയല്ല, അവള്‍ കരോട്ടെ ബ്രൌണ്‍ ബെല്ട്ടാണ്) സ്വന്തം സൃഷ്ടികള്‍ ആവത്തിച്ചാവര്‍ത്തിച്ചു വായിച്ചുകൊണ്ടാണ്. അപ്പോഴും ഇപ്പോഴും ഞാന്‍ തറപ്പിച്ച് പറയുന്നു ഈ അറിവിന്‍റെ വെളിച്ചം വീശുന്ന മഹത് വചനങ്ങള്‍ ഒരിക്കല്‍പോലും വായിക്കാത്തവര്‍ക്ക് ആയുസില്‍ പകുതി എന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു. പലതും പറയരുതാത്തതാണ് എന്നാലും ബ്ലോഗരോടും, ആരാധകരോടും കള്ളം പറയെരുതെന്നാനെല്ലോ പ്രമാണം. പകലത്തെ കിളക്കല്‍ (ഓഫീസില്‍) കഴിഞ്ഞു രാത്രിയില്‍ ക്ഷീണം പോലും മറന്നു, ഉറങ്ങാനെന്ന വ്യാജേന കിടന്ന്, ഭാര്യയുടെ കൂര്‍ക്കംവലിക്ക് കാതോര്‍ത്ത്, പതിയെ ഉണര്ന്നെണിറ്റു പതിവ് പണി തുടങ്ങും. എങ്കിലും ചില കാര്യങ്ങള്‍ നമ്മുടെ ശക്തിക്കതീതമാണല്ലോ..... വിഷമസന്ധികളില്‍ മാത്രം ഒന്നിനു മുറ്റത്തിറങ്ങി തിരിച്ചു കയറുമ്പോള്‍ പാരഗന്‍ ചെരുപ്പിനടിയില്‍ പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ തറയിലുരഞ്ഞു "കിരു കിര " ശബ്ദം കേള്‍ക്കാതിരിക്കാന്‍, വള്ളി ചെരുപ്പുകള്‍ കക്ഷത്തില്‍ തിരുകി, വാതിലിന്‍റെ ഞരക്കം മറയ്ക്കാന്‍, ശ്വാസം ആഞ്ഞു വലിച്ചു തിരികെ കംപുട്ടരിന്‍റെ മുന്നിലേക്ക്‌ ഞാന്‍ പണിപ്പെട്ട് എത്തുന്നത് ഇപ്പോഴും ഒരു ചങ്കിടിപ്പോടെയെ എനിക്കോര്‍ക്കാന്‍ കഴിയൂ ...


 "ഞാനൊന്ന് തുമ്മിയിരുന്നെങ്കില്‍? ഒന്നുറക്കെ ചുമച്ചിരുന്നെങ്ങില്‍? നിദ്രയുടെ ആലസ്യത്തില്‍നിന്നു അവള്‍ ഉണര്ന്നെനെ!" ( ഓ.. പിന്നെയും പാളി..... ഡയലോഗ്... സോറി...ഹിറ്റ്ലറും പിന്നെ എം .ജി സോമനും) ഇച്ഛാശക്തി എന്നു പറയുന്ന എന്തോ ഒരു സാധനമില്ലായിരുന്നേല്‍ പണി അതോടെ തീര്‍ന്നേനെ. ഇതെഴുതാന്‍ ഞാന്‍ ബാക്കിയാകുമായിരുന്നില്ല.


അങ്ങനെയോക്കെയാണ് എന്‍റെ പ്രിയ അഭ്യുദയകാംക്ഷികളെ ഞാന്‍ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടി തള്ളി എവിടെ എത്തിനില്‍ക്കുന്നത്‌. എനിക്കുതോന്നുന്നു ഈ വെല്ലുവിളികള്‍ക്ക് മുന്നില്‍ ബാരക്ക് ഒബാമയുടെ ജീവിതമോ ആടുജീവിതത്തിലെ നജീബിന്റെ വേദനയോ ഒരു കിഴി തൂക്കം താഴെയേ വരൂ. എന്‍റെ വളര്‍ച്ചക്ക്‌ കാരണഭൂതരായാ നിങ്ങളയെല്ലാം ഒരു തുറന്ന റോള്‍സ് റോയ്സില്‍, ബൂലോകം മൊത്തം കറങ്ങി അഭിവാദ്യം ചെയ്തു കൃതഞ്ജത അര്‍പ്പിക്കണമെന്നു അതിയായ ആഗ്രഹമുണ്ട്.( ബൂലോകത്തില്‍ റെന്‍റ് എ കാര്‍ കിട്ടുമോ ആവോ?) പക്ഷെ അടുത്ത "കൂതറ"സൃഷ്ടിയുടെ പണിപ്പുരയിലാകയാല്‍ മെസ്തരിയുടെ നിര്‍ദേശപ്രകാരം തല്‍ക്കാലം യാത്ര ഒഴിവാക്കുന്നു.(കൂതറ എന്നാ വാക്കിന് "പ്രകാശിക്കുന്നവന്‍" എന്നും വീട്ടിലിരിക്കുന്ന നിഘണ്ടുവില്‍ അര്‍ത്ഥമുണ്ട്.) എങ്കിലും ആദ്യമായി കിട്ടിയ പ്രണയ ലേഖനം പോലെ ആ കമന്റിന്‍റെ ഒന്‍പതു കോപ്പി ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒരികല്‍ കൂടി നിങ്ങള്‍ക്ക്‌ നന്ദിയുടെ ഒരായിരം നറുമലരുകള്‍....
ജയ്‌ ബൂലോകം


വാല്‍ക്കഷ്ണം: വീട്ടില്‍നിന്നും അമ്മ വിളിച്ചിരുന്നു. അച്ഛന് പതിവില്ലാതെ തുമ്മല്‍ ലേശം കലശലായതായി അറിയിച്ചു. എന്‍റെ പ്രിയ വയാനക്കാര്‍ പെറ്റ തള്ളയെ യോര്‍ത്ത് പ്രായത്തെ എങ്കിലും മാനിക്കുമെന്നു കരുതുന്നു. (സന്തോഷ്‌ പണ്ഡിറ്റിന്റെ ഫാദരിനു ഇതൊന്നും കാണേണ്ടി വന്നിട്ടില്ല.)

ബന്ധപ്പെട്ട പോസ്റ്റ്‌: വാട്ട്‌ ആന്‍ ഐഡിയ ബ്ലോഗര്‍ജി

6.12.11

ഒരു ക്രിസ്മസ് കരോളിന്‍റെ അന്ത്യം


ഡിസംബര്‍ ഒരു സുഖമുള്ള കാഴ്ചയാണ്!

അകവും പുറവും നിറയെ തണുപ്പാണ്. വര്‍ണ്ണാഭമായ ക്രിസ്മസ് കാര്‍ഡുകളിലെയും സിനിമകളിലെയും മഞ്ഞില്‍ കുളിച്ച യൂറോപ്പിന്റെ ചിത്രം എന്നും മനസ്സില്‍ മായാതെനില്‍ക്കുന്നു.  
നിരത്തുകളില്‍ മൂടിപ്പുതച്ചു നീങ്ങുന്ന മനുഷ്യര്‍, കൊതിപ്പിക്കുന്ന മഞ്ഞുവീണ കുടിലുകള്‍, ക്രിസ്മസ് ട്രീകള്‍!,.......


കണ്ണു കണ്ടിട്ടില്ലാത്തതും കാതു കേട്ടിട്ടില്ലാത്തതുമായ നാടും നാട്ടാരും പടങ്ങളില്‍ തന്നെ നില്‍ക്കട്ടെ. നടന്നു പതിഞ്ഞ നാട്ടുവഴിയിലേക്കും നമ്മോടൊട്ടിനില്‍ക്കുന്ന പ്രകൃതിയിലേയ്ക്കും മടങ്ങി വരാം.


എല്ലാ കാലങ്ങളെയുംകാള്‍ ഡിസംബര്‍ കൂടുതല്‍ പ്രിയങ്കരമാകാന്‍ പലതുമുണ്ട് കാരണം. സ്കൂളടച്ചു പത്തുദിവസത്തെ അവധി, പുതപ്പിനടിയില്‍ ചുരുണ്ട് തണുപ്പാസ്വദിച്ചുള്ള ഉറക്കം, ഉറക്കച്ചടവില്‍ നിന്നെണീറ്റു കണ്‍മിഴിച്ചു കണ്ട ക്രിസ്മസ്കരോള്‍....!!,!!

 ഓര്‍മ്മകളെ കൂടെ കൂട്ടി കുറച്ചു പിന്നോക്കം നടന്നാല്‍ ഏതു പ്രായത്തിലും മങ്ങാതെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന രസകരങ്ങളായ ചില ചിന്തുകളുണ്ട്. ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍, നക്ഷത്രങ്ങള്‍, നിലാത്തിരി, പുല്‍കൂട് ഇതൊന്നുമല്ല ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുന്നത്, "കരോള്‍.......!,!!!

സ്കൂള്‍ അടയ്ക്കുന്നതിനു മുന്‍പേ കൂട്ടുകാരുടെ ഗ്യാങ്ങ് ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍.!, പാതിരാത്രിയില്‍  അവരോടൊപ്പം ഊരു ചുറ്റാനുള്ള ലൈസെന്‍സ് വീട്ടില്‍നിന്നും വല്ലവിധേനയും നേടിയെടുക്കല്‍, "സര്‍വകലാവല്ലഭന്മാരുടെ," സംഘം ഒപ്പിക്കുന്ന കുരുത്തക്കേടുകള്‍.....,....അങ്ങനെ പലതും.!!

1990 കളിലെ ഒരു ഡിസംബര്‍ ഇരുപത്തിമൂന്ന് , റോഡുകളില്ലാത്ത, വാഹനങ്ങളുടെ ഇരമ്പലെത്താത്ത, കണ്‍വെട്ടത്തെല്ലാം പുഴകളോഴുകുന്ന കുട്ടനാട്ടിലെ കുഗ്രാമം.  
 മാവിന്‍ചുവട്ടില്‍ ചുവട്ടംകൂടിനിന്ന കുട്ടി സംഘത്തിന്‍റെ നേതാവ് പറഞ്ഞു.

 " നമ്മുടെ അടുത്തുള്ള ക്ലബ്ബു കാരുമായി ഒന്ന് മുട്ടണമെങ്കില്‍ മടല്‍ബാറ്റും, പലകയും ഉപേക്ഷിച്ച് അമ്പതു രൂപയ്ക്കുമേലെങ്കിലും വിലവരുന്ന ഒരു ബാറ്റ് വാങ്ങിയേ തീരു, ആയതിനാല്‍ ഇത്തവണത്തെ കരോളിന്റെ മുഖ്യഉദ്ദേശ്യം തന്നെ ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങാനുള്ള പണം സംഘടിപ്പിക്കുക എന്നതുതന്നെ". 

കൂടി നിന്നവര്‍ ആര്പ്പുവിളിച്ചും, വിസിലടിച്ചും അതിനെ പിന്താങ്ങി.

ദ്രുതഗതിയില്‍ വൈകിട്ടെക്കുള്ള ഒരുക്കങ്ങള്‍ക്ക് കോപ്പുകൂട്ടി. കമ്മറ്റിയുടെ തീരുമാനപ്രകാരം, വലുപ്പം കൊണ്ട് വാസു ക്രിസ്മസ് ഫാദര്‍, ലജ്ജയും പുഞ്ചിരിയും വിരിഞ്ഞ കുഞ്ചു എന്ന കുഞ്ഞുമോന്‍ മാലാഖ, മീന്‍പിടുത്തത്തില്‍ അഗ്രഗണ്യനായ "പൊന്‍മാന്‍" ബിജു, സൈക്കിള്‍ കടക്കാരന്‍റെ സണ്ണായ "വാല്ടൂബ് 
ബഷീര്‍", തോട്ടിക്കൊലുപോലെ വളഞ്ഞ "കൊക്കുമുണ്ടി ചാണ്ടി " എന്നിവര്‍ മൂന്നു രാജാക്കന്മ്മാരാര്‍!!!, അധികം മേയ്ക്കപ്പ് ബാക്കിയില്ലാത്തതിനാല്‍ ഉള്ളത് വാരിപ്പൂശി രണ്ട് ആട്ടിടയന്മ്മാര്‍ എന്നിവരേയും ഒപ്പിച്ചെടുത്തു. 


പണപ്പെട്ടി, പിരിവ് ഇവ ഇരട്ട സഹോദരരായ തൊമ്മി ആന്‍ഡ്‌ വര്‍ക്കി ഏറ്റെടുത്തു. ആശിച്ച വേഷം കിട്ടാതെ എന്‍റെ ക്ലോസ് ഫ്രണ്ട് ചന്ദ്രന്‍ കരഞ്ഞുകൊണ്ട് പരിപാടി ബഹിഷ്കരിച്ചപ്പോള്‍ അവനെ സമാധാനിപ്പിക്കാനായി പാട്ടിനോപ്പിച്ചു തുള്ളാന്‍ " ജോക്കെര്‍" എന്ന ഒരു തസ്തിക സൃഷ്ടിച്ചു തൊപ്പിയും വച്ചു വിട്ടു. ഏറെക്കുറെ കാര്യങ്ങള്‍ സെറ്റ്പ്പായപ്പോളാണ് പാടാന്‍ പാട്ടും കൊട്ടാന്‍ ബാന്‍ഡും വേണമെന്നോര്‍ത്തത്. സംഗതി പ്രശ്നമില്ല, താളമടിക്കാന്‍ ബാന്ടിനു പകരമായി ആരോ കണ്ടത്തില്‍ മുണ്ടിയെ ഓടിക്കുന്ന പാട്ടയില്‍ ഒന്ന് സംഘടിപ്പിച്ചു. വീട്ടിലെ പള്ളിപ്പാട്ടു പുസ്തകതില്‍നിന്നു കീറി രണ്ടു താളുമായി മറ്റൊരുത്തന്‍ വന്നു.


ആദ്യത്തെ വീട്, സംഘത്തലവന്‍ മോനച്ചന്‍റെ വീട്ടുമുറ്റം, "പുല്‍ക്കുടിലില്‍..... കല്തോട്ടിലില്‍".......," പാട്ടറിയാതെ, താളംതെറ്റി!! ആകെപ്പാടെ ചവിട്ടിക്കുഴച്ചു കുളമായി! സാരമില്ല "സ്റ്റാര്‍ട്ടിംഗ് ട്രബിള്‍".,....


അടുത്തത്‌ സ്ഥലത്തെ പ്രധാന അദ്ധ്യാപകന്‍ കേശവപിള്ള സാറിന്‍റെ വീട്ടുവളപ്പ്. പാട്ടയടി കേട്ടതും സാറിറങ്ങിവന്നു. ശുണ്ടിയുള്ള മൂക്കത്തെ കണ്ണാടിയുടെ മേലേകൂടെ ആകെ ഒന്ന് നോക്കി.


 "ചാടി മുറ്റം കിളക്കേണ്ട, ഇതു കൊണ്ടുപോയ്ക്കോ" 

എന്ന് പറഞ്ഞ് ഒരു ഇരുപതും, പത്തും, അഞ്ചും വച്ചുനീട്ടി. എണ്ണിനോക്കിയ വര്‍ക്കിയുടെ മോന്തായം ചുവന്നു. ആകെ മുപ്പത്തഞ്ചു പൈസ! പതിനഞ്ചു കൂടെ ഇട്ടു റൗണ്ട് ഫിഗറാക്കി അമ്പതു പൈസാ തിരിച്ച് പിള്ളസാറിനു കയ്യില്‍ വച്ചുകൊടുത്തു. "ഇതുവച്ചോ"!!

"ഗുരുത്വദോഷം!" 

ആരോപറഞ്ഞു. അത് ന്യൂട്ടന്‍ കണ്ടുപിടിച്ചതല്ലേ മഴയത്തുപോലും പള്ളിക്കൂടത്തിന്റെ തിണ്ണയില്‍ കയറിനില്‍ക്കാത്ത തനിക്കതു ബാധകമല്ലന്നു പുശ്ചിച്ചുതള്ളി വര്‍ക്കി!


അങ്ങനെ വീടുകള്‍ ഓരോന്നായി കയറിയിറങ്ങി. പൈസയുമായി വീട്ടുകാര്‍ വരുമ്പോള്‍ ആകാംക്ഷ മൂത്ത് തേനീച്ചപോലെ സംഘാംഗങ്ങള്‍ മൊത്തം പാത്രത്തിനടുത്തെക്ക് ഇരച്ചു വരും. തൊമ്മി ആന്‍ഡ്‌ വര്‍ക്കി എല്ലാറ്റിനെയും തെറിപറഞ്ഞ് ഓടിക്കും! 



വീടുകള്‍ പിന്നിടുംതോറും കൂട്ടത്തില്‍ ആളുകള്‍ കൂടുകയും പാത്രത്തിനു ഘനം വയ്ക്കുന്നതായും തോന്നി. വഴിയില്‍ രണ്ടു മണ്‍കുടങ്ങളില്‍ താളംപിടിച്ച് ഒമ്പതാംക്ലാസ്‌കാരന്‍ തമ്പിയും, ഉറ്റ തോഴന്‍ രാജനും ചേര്‍ന്നതോടെ പരിപാടിക്കിത്തിരി കൊഴുപ്പുകൂടി. തമ്പി സ്പോര്‍ട്സ്‌ താരമായതിനാലും പഠനത്തോടുള്ള താല്‍പര്യവും പരിഗണിച്ച് ഒമ്പതാംക്ലാസ്സില്‍ മൂന്നാം വര്‍ഷം ഫീസ് കൊടുത്ത് പഠിക്കുകയാണ്. മലയാളം വിദ്വാന്‍ കര്‍ഷകശ്രീ തോമാച്ചിസാറിന്‍റെ അയല്‍വാസിയും അരുമ ശിഷ്യനായ തമ്പി പലവിധ തിരക്കുകളാല്‍ ആഴ്ചയില്‍ മൂന്നു ദിവസം തികച്ചു സ്കൂളില്‍ എത്താറില്ല. ഒരിക്കല്‍ പതിവില്ലാതെ പിന്ബഞ്ചില്‍ തമ്പിയെക്കണ്ട് തോമാച്ചിസാര്‍ വയലന്‍റ് ആയി ചോദിച്ചു 


"നിന്നോടാരാടാ പറഞ്ഞത് ഇങ്ങോട്ട് കെട്ടിയെടുക്കാന്‍......? പാടത്തെ പണിയും വെള്ളം കേറ്റ്ലും ഇന്നലയേ പറഞ്ഞ്‌ ഏല്‍പ്പിച്ചതല്ലേ......പിന്നെ നിന്‍റെപ്പന്‍ ചെയ്യുമോടാ അതൊക്കെ?"..........

അന്നുമുതലാണ് ആ ഗുരുശിഷ്യബന്ധത്തിന്റെ ആഴം ഞങ്ങള്‍ മനസിലാക്കിയത്‌.,!!.


കാര്യങ്ങള്‍ ഒരുവിധം ഓഡറായി വന്നപ്പോള്‍ പുതിയ ഒരാശയവുമായി രാജന്‍ എത്തി. 


"ഓരോ വീട്ടിലും പാട്ട് അവസാനിപ്പിക്കുമ്പോള്‍ ഒരു സര്‍പ്രൈസ്‌ ആയി പടക്കത്തിന്‍റെ ശബ്ദത്തിനൊപ്പം "പിശാചായി" കരിതേച്ച് താന്‍ ചാടിവീഴും. കുട്ടികളുള്ള വീട്ടില്‍നിന്നും ചിലപ്പോള്‍ കൂടുതല്‍ കാശു കിട്ടും! നമുക്ക്‌ വെറും കരിയുടെ മുടക്കേയുള്ളൂ."

 ആ അഭിപ്രായവും ആര്‍പ്പുവിളിച്ചു പസാക്കപ്പെട്ടു.
അതുവരെ കാര്യങ്ങള്‍ മംഗളമായിരുന്നു. ഇറച്ചിവെട്ടുകാരന്‍ ഇട്ടിയുടെ വീട്‌.,. അറിയാവുന്നതൊക്കെ കൂട്ടി "ശാന്തരാത്രി..തിരുരാത്രി...പാടിത്തീര്‍ന്നു, പറഞ്ഞുറപ്പിച്ചപോലെ പടക്കം പൊട്ടി...........പിശാചു ചാടിവീണു...........

ഇട്ടിയുടെ കുട്ടികള്‍ കാറി നിലവിളിച്ചു......... തെങ്ങില്‍ കെട്ടിയിട്ടിരുന്ന യമണ്ടന്‍ അള്‍സെഷന്‍ പട്ടി കെട്ടുപോട്ടിച്ചു ചാടിവീണു........


പിന്നെ കേട്ടത് ഇട്ടിയുടെ കണ്ണുപൊട്ടുന്ന തെറിയും, പട്ടി കടിച്ചെടുത്ത പാതി ളോഹയും ഉപേക്ഷിച്ച് തോട്ടില്‍ ചാടിയ "ക്രിസ്ത്മസ് പാപ്പ" വാസുവിന്‍റെ നിലവിളിയും, പരക്കം പാഞ്ഞ ചിലരുടെ ഞരക്കവുമാണ്!! കരോള്‍ സംഘം എതുവഴി പോയെന്നും എങ്ങനെ വീടുപറ്റിയെന്നു പിന്നെ എനിക്കും അറിവില്ല.






ഡിസംബര്‍ ഇരുപത്തിനാല്, 
ഉറക്കച്ചടവില്‍ ഒന്നും സംഭവിച്ചില്ലന്ന മട്ടില്‍ ഉമ്മറത്ത്‌ നില്‍ക്കുമ്പോള്‍ ഒരു ചെറു ജാഥ പോകുന്നത് കണ്ടു. കള്ളുചെത്തുകാരന്‍ ശ്രീധരന്‍ മുന്നില്‍, തലയില്‍ കുടവും വെച്ചു തൊണ്ടി സഹിതം പിടിക്കപ്പെട്ട ഒമ്പതാംക്ലാസ്‌കാരന്‍ തമ്പിയും, ഉറ്റ്തോഴന്‍ രാജനും കുറ്റവാളികളെപ്പോലെ തലകുനിച്ചു തൊട്ടുപിന്നില്‍.,!!

 ആ കുടങ്ങളെ തഴുകിവന്ന മന്ദമാരുതന്‍ മൂക്കിലടിച്ചപ്പോഴാണ് ഇന്നലെ രാത്രിയിലെ കാരോളിന്‍റെ കൊഴുപ്പിന്‍റെ കാരണം പിടികിട്ടിയത്!! കൂടെയുണ്ടായിരുന്ന പല തലകളും ആള്‍കൂട്ടത്തില്‍ മുങ്ങിയും പൊങ്ങിയും വന്നു. കയ്യൊടിഞ്ഞ ആട്ടിടയര്‍....!,! ചിറകറ്റ മാലാഖ,!! പട്ടി കടിച്ചുവോ എന്തോ ചന്തിയില്‍ വച്ചുകെട്ടുമായി പിശാച്,!!! വെള്ളം നിറഞ്ഞോ ആവോ വയര്‍ ശരിക്കും വീര്‍ത്തൊരു ക്രിസ്മസ് ഫാദര്‍,!!!

 രാത്രി പേടിച്ചതിനു പള്ളീലച്ചനെ കൊണ്ടു കുട്ടികളുടെ തലയില്‍ കൈവച്ചു പ്രാത്ഥിപ്പിക്കാന്‍ ഇറച്ചിവെട്ടുകാരന്‍ ഇട്ടി വെപ്രാളപ്പെട്ട് പോകുന്നെന്നു അടുക്കളയില്‍ നിന്നും അമ്മ വിളിച്ചുപറയുത് കേട്ട്, ഒരുവായിക്കൊട്ട വിട്ട് ഞാന്‍ പുതപ്പിനടിയിലേക്ക് തന്നെ മടങ്ങി.

അന്നത്തെ പിരിവു ഓട്ടത്തിനിടയില്‍ കളഞ്ഞു പോയന്നു തൊമ്മി ആന്‍ഡ്‌ വര്‍ക്കി പറഞ്ഞത് ഞാന്‍ ഇന്നും വിശ്വസിച്ചിട്ടില്ല. അമ്പതുലക്ഷത്തിന്‍റെ വീടുവാങ്ങി വര്‍ക്കി കഴിഞ്ഞയാഴ്ച പാലുകാച്ചല്‍ നടത്തിയതുകൊണ്ട് ഗുരുത്വദോഷത്തിലും എനിക്ക് ഇപ്പോള്‍ വലിയ വിശ്വാസം ഇല്ല!


വാട്ട് ആന്‍ ഐഡിയ! ബോഗര്‍ജി

മുല്ലപ്പെരിയാരിലേക്ക് ഒന്ന് പോയാലോ? കഴിഞ്ഞ കുറെ ദിവസങ്ങളായി ഊണില്ല, ഉറക്കമില്ല. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതിരുന്നപ്പോളാണ് ഇന്നലത്തെ പത്രം കണ്ടു മനസ്സില്‍ ലഡു പൊട്ടിയത്. ഊണും ഉറക്കവും നഷ്ടപ്പെടാന്‍ നാടിടോടുള്ള സ്നേഹവും ഡാമിനെക്കുരിച്ചുള്ള ഭയാശങ്കയും ജനലക്ഷങ്ങളോടുള്ള ഐക്യദാര്‍ഢ്യവും ആണെന്ന്‌ ധരിച്ചോ? എങ്കില്‍ എന്നെ ആശിര്‍വദിച്ചു അനുഗ്രഹിക്കണം.


പഠിച്ച പണി പത്തൊന്‍പതും നോക്കിയിട്ടും  കൈകിഴച്ചു കീബോര്‍ഡില്‍ അടിക്കുന്ന എന്‍റെ മലയാളം ബ്ലോഗ്‌ വായിക്കാന്‍ മഷിയിട്ടു നോക്കിയിട്ടും ആരെയും കിട്ടുന്നില്ല. പത്രത്തില്‍ പരസ്യം ചെയ്താലോ, അല്ലെങ്കില്‍ റിപ്പോര്‍ട്ടര്‍ ടി വി യിലേക്ക് ഒന്ന് വിളിച്ചുനോക്കിയാലോ എന്നുവരെ ആലോചിച്ച ശേഷമാണ് ഈ കടുത്ത തീരുമാനത്തിലെത്തിയത്. കാണുന്നവരോടൊക്കെ ഞാന്‍ നേരിട്ടും  ഫോണിലൂടെയും ഇമെയില്‍ വഴിയും വിളിച്ചു പറഞ്ഞു. അവരൊന്നും അതെക്കുറിച്ച് മാത്രം പ്രതികരിക്കാതെ നാട്ടുകാര്യവും, വീട്ടുവിശേഷവും പറഞ്ഞു എന്‍റെ കാശുകളഞ്ഞത് മിച്ചം. സന്തത സഹചാരിയായ ഒരേ മനസും രണ്ടു ഹൃദയവുമുള്ള  സുഹൃത്തുപോലും എന്‍റെ ബ്ലോഗില്‍ മെമ്പര്‍ആവുകയോ ഉറക്കമോളിച്ചെഴുതിയ (എന്‍റെ വിലാപരോദനവും ആത്മാംശവും ഉണ്ടെന്നു ഞാന്‍ വീണ്ടുംവീണ്ടും ഊന്നിയൂന്നി പറയുന്നു) ഉപന്യാസങ്ങള്‍ വായിക്കുകയോ ചെയ്തില്ല. കമന്റ്സ് ഇടണമെന്ന് പറയുമ്പോള്‍ പകരം ഇനി ദൈവത്തെയോര്‍ത്ത് നിര്‍ബന്ധിക്കെരുതെന്നും വേണമെങ്കില്‍ ഒരുനേരത്തെ ഊണ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇപ്പോള്‍ എന്‍റെ കണ്‍വേട്ടത്തു പോലും വരാതെ മുങ്ങിനടക്കുകയും ചെയ്യുന്നു.


സംഗത്തി ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് പക്ഷേ പുറത്തു പറയരുത്‌! എങ്ങുനിന്നോ എത്തിയ ഞാന്‍ മുല്ലപ്പെരിയാറിലെ ആയിരങ്ങളുടെ ഇടയില്‍ ഉപവാസത്തിനിരിക്കുന്നു. പതിയെ ഉച്ചവെയിലില്‍ നേരം ആളുകള്‍ തളരുമ്പോള്‍ ഞാന്‍ പൂര്‍വാധികം ശക്തിയോടെ ഡാം ലക്ഷ്യമാക്കി ഓടും. കൈവിരിയില്‍ കയറിനിന്ന് പെരിയാറിന്‍റെ ആഴങ്ങളിലേക്ക് നോക്കി അവളോടുള്ള പ്രണയം പകപോലെ കണ്ണുകളില്‍ ആവാഹിച്ച്, മധുവിന്‍റെ ഡയലോഗ് മനസ്സില്‍ ഓര്‍ത്ത്‌ " എന്‍റെ സിരയില്‍ ഓടുന്ന രക്തവും നിന്‍റെ സിരയില്‍ ഓടുന്ന രക്തവും രണ്ടും ഒന്നുതന്നെ" എന്ന് അലറിവിളിച്ചു വെള്ളത്തിലേക്ക് ചാടും. ഏതായാലും ആരെങ്ങിലും എന്നെ വെള്ളത്തില്‍നിന്നു പിടിച്ചു കേറ്റുമെന്നും വിവരങ്ങള്‍ ചോദിക്കുമെന്നും അപ്പോള്‍ ഞാന്‍ ദുഫായില്‍ നിന്നുള്ള ബ്ലോഗറാനെന്നും പറഞ്ഞ് പത്രക്കര്‍ക്കുമുന്നില്‍ ഞെളിഞ്ഞിരിക്കും. മറിച്ചെങ്ങാനും സംഭവിച്ചാല്‍?....( കൊതിക്കേണ്ട നീന്തല്‍ പഠിക്കുന്നുണ്ട് മോനേ)


ഒന്നും അതിമോഹമല്ല മോനേ ദിനേശാ...... സന്തോഷ്‌ പണ്ഡിറ്റ്ജിയും, കൊലവെറിയും കുറച്ചൊന്നുമല്ല  എന്നെ പ്രലോഭിപ്പിച്ചത്, ഭൂലോകത്തിന്‍റെ അധിപരായ ബെര്‍ളിയും വള്ളിക്കുന്നും വായിച്ച്‌ എന്നില്‍ അറിയാതുത്ഭവിക്കുന്ന രണ്ടു തുള്ളി കണ്ണീരും ഒരു നെടുവീര്‍പ്പും മറയ്ക്കാന്‍........ഇതെങ്കിലും ചെയ്ത്  ആ "കടി" അങ്ങ് തീര്‍ക്കാന്‍..... എന്നെ അനുവദിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


ഏതായാലും എന്‍റെ ബ്ലോഗു വായിച്ചില്ലെങ്കിലും ആ ഫോട്ടോ ഒന്നു നോക്കിവച്ചെക്ക്........പത്രത്തില്‍.....ഏതു കോളത്തിലാണാവോ.......ദൈവമേ?


ഇത്രയൊക്കെ ആയിട്ടും ഈ അസൂയക്കും കഷണ്ടിക്കും എന്നാ എങ്കിലും ഒന്നു ചെയ്യാന്‍ ഈ "മുസ്ലിപവര്‍" കാര്‍ക്കെങ്കിലും ഒരു "ശുഷ്കാന്തി" ഇല്ലേ..............?



പിന്നീട് ഈ പരിപാടി ഡ്രോപ്പ് ചെയ്തതിനു കാരണം വായിക്കുക : ഇവന്‍ ബൂലോകം കീഴടക്കിയവന്‍!ലോകോത്തര ബ്ലോഗന്‍!

29.11.11

കായികലോകത്തിന്‍റെ കിതപ്പ്



"കേരളത്തില്‍ വോളിബോളിന്‍റെ നിറം മങ്ങുന്നു". എന്ന തലക്കെട്ടില്‍ പ്രമുഖ പത്രത്തില്‍ വന്ന ഒരു പംക്തിയിലൂടെ കണ്ണോടിച്ചപ്പോള്‍  ഇന്നു നിറംമങ്ങിയ ഈ കായിക വിനോദത്തിന്‍റെ ഒരാസ്വാദകന്‍ എന്നനിലയില്‍ ഇതേക്കുറിച്ച്‌ എന്നിലും അന്യംനിന്നുപോകുന്ന അഭിമാനത്തില്‍ കുറച്ചുകാര്യങ്ങള്‍ കുറിക്കട്ടെ.


അല്പം ചരിത്രത്തിലൂടെ തുടങ്ങാം. 1895 ഫെബ്രുവരി 9 നാണ് ഈ കളിയുടെ ജനനം.അമേരിക്കല്‍ വില്യം. സി. മോര്‍ഗന്‍ എന്ന കായികാധ്യാപകനാണ് വോളിബോള്‍ എന്ന കായിക വിനോദം ആദ്യമായി ആവിഷ്കരിച്ചു പ്രാവര്‍ത്തികമാക്കിയത്. കാലാന്തരേ നമ്മുടെ കൊച്ചു കേരളത്തില്‍പോലും ഏതു കുഗ്രാമത്തിലും ഒരു ഒരു ചെറു കോര്‍ട്ട് കാണാവുന്നവിധം ഈ കളി ആളുകളുടെ ആത്മാവിലേയ്‌ക്കിറങ്ങി വന്നു. കുട്ടിക്കാലത്ത് ആരുടെയെങ്കിലും കൈവിരലില്‍ തൂങ്ങി, അതിര്‍ത്തി തിരിച്ച മുളങ്കാല്‍ വെച്ചുകെട്ടുകള്‍ക്കുള്ളില്‍ കളിയെ ആള്‍ക്കൂട്ടത്തിന്റെ ആരവത്തിനൊപ്പമാസ്വദിക്കുമ്പോള്‍ കളിക്കാരുടെ അക്കമിട്ട വര്‍ണവസ്ത്രങ്ങളിലും വാങ്ങിത്തരുന്ന കടല മുട്ടായിലും മാത്രമേ മനസ് തങ്ങിനിന്നിരുന്നുള്ളൂ. പിന്നീടെപ്പോഴോ കളിയുടെയാവേശത്തിലേയ്‌ക്കും കളിക്കാരുടെ കരുത്തിലേക്കും ഉള്ളുപതിഞ്ഞ്, കളിയെ സ്നേഹിച്ച്, കളിച്ച്, കളംവിട്ടു മാറിനില്‍ക്കുമ്പോള്‍ മനസ്  തെല്ല് അസ്വസ്ഥമാകുന്നു. കേരളത്തിന്‌ കുത്തകയായിരുന്ന ഫുട്ബോള്‍ എന്നേ പടിയിറങ്ങിപ്പോയി. ഒരുനാള്‍ നാം നെഞ്ചിലേറ്റിയ വോളിബോള്‍" എന്ന വാക്കുപോലും ഇന്നു കുട്ടികള്‍ക്ക് അപരിചിതമായിരിക്കുന്നു.


വോളിബോള്‍ കേരളവുമായി കൂട്ടിവായിക്കുമ്പോഴോ ഓര്‍ക്കുമ്പോ ഴോ  ജിമ്മി ജോര്‍ജ്‌ എന്ന മിന്നാമിനുങ്ങ് എന്നും മുന്നിലൂടെ പറന്നു പോകാറുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരം കേരളത്തിന്‍റെ സ്വന്തമാണ്. പിന്നീടങ്ങോട്ട് വെള്ളിടിയായ ഒരുപാടു താരങ്ങള്‍ നമുക്കുണ്ടായി. ഇന്നത്തെ തലമുറ പ്രോത്സാഹനമില്ലാത്തതിനാല്‍ തെല്ലു മാറിനില്‍ക്കുന്നു എന്നതാണ് പ്രസ്തുത കൊളമെഴുതിയ ലേഖകന്റെ ദുഃഖം. വിദഗ്ധ വിശകലനത്തിന് ഒരുപാടുപേര്‍, താരങ്ങള്‍, പരിശീലകര്‍. അവര്‍ പറയാത്തതാണ് എനിക്ക് പറയാനുള്ളത്.


ഇന്ത്യയിലുടനീളം ഏതു കായികയിനവുമായിക്കൊള്ളട്ടെ, ഒരു കായിക താരത്തെ ജോലി നല്‍കി ആദരിക്കുന്നതിനു പകരം ഏറ്റവും നല്ല സ്പോന്സര്ഷിപ്‌ നല്‍കുകയും, ആകര്‍ഷകമായ പാരിതോഷികം നല്‍കുകയും ചെയ്താല്‍ എന്തു സംഭവിക്കും? ജോലിയിലൂടെ മാത്രമേ നമുക്ക് ആദരിക്കാനറിയൂ? ഇന്നു   വളര്‍ന്നുവരുന്ന താരങ്ങള്‍ പലരും സ്പോര്‍ട്സ്‌ കോട്ടയിലൂടെ തനിക്കിഷ്ടപ്പെട്ട ജോലിയിലെത്തിപ്പെടാന്‍ സ്കൂള്‍ മുതലേ ശ്രമിക്കുന്നവരാണ്. അതിനുള്ള ഒരു പിടിവള്ളിയായി മാത്രം അവര്‍ അതിനെ കാണുന്നുള്ളൂ. കാരണം ഭാവി അതിലില്ല. ഇന്നു പണമാണ് മുഖ്യം. മികച്ച പരിശീലനം, സാഹചര്യം ഇവയോരുക്കാന്‍ സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ കഴിയില്ല എന്ന അവസ്ഥ. അപ്പോള്‍ സര്‍ക്കാര്‍തന്നെ ഒരു മെഡല്‍ നേട്ടത്തിന് പകരം ജോലി വച്ചുനീട്ടിയാല്‍ പിന്നെ അമ്പതു ശതമാനം പേരും അതുവാങ്ങി കളിയെ മറക്കുകയാണ് പതിവ്.


ക്രിക്കറ്റ് തലക്കുപിടിച്ച ജനതയിലെ ഒരു കണ്ണിയാണ് ഞാനും നിങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒട്ടുമിക്ക പ്രമുഖരും ബാങ്കിലോ, റയില്‍വേയിലോ, മറ്റേതെങ്കിലും പ്രശസ്ത സ്ഥാപനത്തില്‍ മാനേജര്‍ റാങ്കിലോ അതിനു മുകളിലോ ഉദ്യോഗസ്ഥരാണ്. കളിക്കുമ്പോഴോ, വിരമിക്കലിനു ശേഷമോ അവരാരെങ്കിലും ആ കസേരയില്‍ ഇരിക്കുമോ? ലോകമാകമാനം നോക്കിയാലോ? ഒരു ഉസൈന്‍ ബോള്‍ട്ടോ, റോജര്‍ ഫെഡററോ, സെബാസ്റ്യന്‍ വെറ്റലോ, സച്ചിനോ, ധോനിയോ, സാനിയയോ ഒരു ഉദ്യോഗത്തില്‍ എന്നെങ്കിലുമിരിക്കുമോ? റിട്ടയര്‍മെന്റ്റ്‌നു ശേഷവും? അവര്‍എത്ര തലമുറക്കധികമായി സമ്പാദിച്ചു സമൂഹത്തില്‍ വിലയുള്ളവരായി ജീവിക്കുന്നു.


കഴിവുള്ളവര്‍ ആദരിക്കപ്പെടുന്നതോടോപ്പം നല്ല സമ്പാദ്യവും നേടുന്നതിന് ഇന്നത്തെ എഴുത്തുകാര്‍ തന്നെ ഉദാഹരണം. പഴയ കാലത്തിനു വിഭിന്നമായി ആരും ജോലി നല്കിയില്ലങ്കിലും കള്ളടിച്ചു വഴിയില്‍ കിടക്കാതെ, ജൂബയും കഞ്ചാവ് ബീഡിയുമില്ലാതെ പൊന്നാടയും, റോയല്‍റ്റിയും വാങ്ങി മാന്യമായി ജീവിക്കുന്നു. കലാകാരന്‍മാരെ നോക്കു.... നല്കിയ സംഭാവനകള്‍ പരിഗണിച്ച് മോഹന്‍ലാലിനു ലെഫ്ടനെന്റ്റ്‌ കേണല്‍ പദവി, റസൂല്‍പൂക്കുട്ടിക്ക് ഓണററി  ഡോക്ടറേറ്റ്‌., ഒരു പ്രൌഡിക്കപ്പുറം സമൂഹത്തിനെ സേവിക്കാന്‍ നല്ല സന്ദേശം നല്‍കാന്‍ അവര്‍ക്ക്കൂടുതല്‍ ഉത്തരവാദിത്വം. ഇതൊക്കെ അംഗികരിക്കാം പക്ഷേ കായികരംഗത്ത് ബഹുദൂരം മുന്നേറാന്‍ പ്രോത്സാഹനമായി ഒരു തുടക്കക്കാരനായ താരത്തിനു ജോലി നല്‍കുന്നത്  നല്ല പ്രവണതയാണോ? എന്നിട്ടും ഹോക്കി, അത്ലെറ്റിക്സ് തുടങ്ങിയവ പുതുതലമുറയെ ആകര്‍ഷിക്കാത്തതെന്ത്?  മുന്നോട്ടുള്ള പാതയില്‍, കീഴടക്കാനുള്ള പ്രയാണത്തില്‍, കടമ്പയില്തട്ടിവീഴുമ്പോള്‍ വീണ്ടും ശ്രമിക്കാതെ ഉള്‍വലിയാന്‍, അത് ഉതപ്പാവുകയല്ലേ?  "ജയിക്കാനായി ജനിച്ചവര്‍, അല്ലെങ്ങില്‍ തോല്‍വി വിജയത്തിന്റെ മുന്നോടിയാവേണ്ട ഒരു വിഭാഗമെങ്കിലും ജോലി വച്ചുനീട്ടുന്ന ശോഭനമായ ഭാവിയില്‍ മനസ്മുങ്ങി തളച്ചിടപ്പെടുകയല്ലേ?


 ജീവിതത്തിന്‍റെ കഷ്ടപ്പാടുകള്‍ക്കിടയില്‍  ആരെങ്കിലും ഒരു ജോലി വച്ചുനീട്ടിയിരുന്നെങ്കില്‍ ഒരു കാള്‍ ലൂയിസോ മൈക്ക് ടൈസണോ, ഉണ്ടാവുമായിരുന്നോ ആവോ?...

11.11.11

നഷ്ടസ്വപ്നങ്ങള്‍

ചന്ദ്രന്‍ എനിക്കേറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ്. 

"മിത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ തെളിയുന്നത് അവന്‍റെ മുഖമാണ്.


രാവിലെ എണീറ്റ്‌ ടൂത്ത്‌ ബ്രഷുമായി വീടിന്‍റെ വേലി കടന്നാല്‍ പിന്നെ അവനോടോപ്പമുള്ള ഒരു ദിവസം തുടങ്ങുകയായി. എന്നും സ്കൂളില്‍ പോകുന്നതിനു മുന്‍പുള്ള കുളി കഴിഞ്ഞു തോട്ടില്‍ നിന്നു കയറണമെങ്കില്‍ വീട്ടില്‍നിന്നാരെങ്കിലും ചൂരലുമായി വരണം.


"കന്നു വെള്ളതിലിറങ്ങിയാല്‍പോലും ഇത്രയും കലങ്ങില്ലല്ലോടാ, കുറുന്തൈര് പോലായി വെള്ളം. കേറിവാ ഇങ്ങോട്ട്"...........


നിത്യവും കേട്ടുപതിഞ്ഞ ശകാരം! എങ്കിലും ഒരു മാറ്റവുമില്ല. കുളി ഒരാഘോഷമാണ്. ചന്ദ്രന്‍ ഓട്ടത്തില്‍ കേമനായതുകൊണ്ട് മഷിയിട്ടു നോക്കിയാല്‍ പോലും പിന്നെ അവനെ കാണില്ല. അടുത്ത കടവിലേക്ക് മുങ്ങാംകുഴിയിട്ടു മറു കരയില്‍ നിക്കറുപേക്ഷിച്ച് അവന്‍ ഓടിയ വഴിയില്‍ ഇന്നും പുല്ലു മുളച്ചിട്ടില്ല. നനഞ്ഞ കാലില്‍ വന്നു വീഴുന്നത്‌ വള്ളുന്ന ചൂരലോ പേരക്കമ്പോ അതോ കൊന്നപ്പത്തലോ എന്നു നോക്കാനാവും മുന്‍പ് കണ്ണില്‍ നിന്നു പോന്നീച്ച പറന്നിരിക്കും. കരഞ്ഞു കാറിക്കൊണ്ട് ഞാന്‍ ഓടുമ്പോള്‍ കൈത മറവില്‍ പതുങ്ങിയിരിക്കുന്ന അവനെ കണ്ണീരാല്‍ മങ്ങിയ എന്‍റെ ഇമകള്‍ തിരയാരുണ്ട്. 


ഇനി സൂളിലേക്കുള്ള യാത്രയാണ്‌. ആഞ്ഞു നടന്നാല്‍ നാല്പത്തഞ്ചു മിനിട്ടുണ്ട് ദൂരം. അതാതു ദിവസത്തെ കുളിയുടെ സമയമാണ് നടപ്പിന്‍റെ വേഗത നിശ്ചയിക്കുന്നത്. എന്‍റെ പുസ്തകവും ചോറ്റുപാത്രവും ചെറിയ അലുമിനിയം പെട്ടിയിലാണ്. ചന്ദ്രന്‍റെ സാമഗ്രികള്‍ തോളിലെ തുണി സഞ്ചിയിലും. കക്കത്തെറ്റാലി, കല്ലുവട്ട്, റബര്‍ പന്ത്‌, കണ്ണിമാങ്ങ എന്നുവേണ്ട അതിലില്ലാത്ത സാധനങ്ങളില്ല. അച്ഛന്‍ ചായക്കട നടത്തുന്നതുകൊണ്ട് ആ വിഭവങ്ങള്‍ ഒക്കെ തന്നെയാണ് അവന്‍റെ തൂക്കുപാത്രത്തിലും. വീട്ടിലെ കറികളെക്കാളും എനിക്കിഷ്ടം അവന്‍റെ പാത്രത്തിലെ രുചികളാണ്.


ചായക്കടയും പരിസരവും എപ്പോഴും മുതിര്‍ന്നവരുടെ വിഹാര കേന്ദ്രമായതിനാല്‍ കുട്ടികള്‍ തെല്ലകന്നേ നില്‍ക്കൂ. ചന്ദ്രന്‍റെ അച്ഛന്‍ കമ്യുണിസ്റ്റാണ്. പരപരാ വെളുപ്പിനെ ദോശയുടെ അരിമാവിനോപ്പം പത്രം അരച്ചു കലക്കി കുടിച്ച്, അന്നത്തെക്കു വിളമ്പാന്‍ ഉള്ളില്‍ ആശയം സ്വരൂപിച്ചുവച്ച് അദേഹത്തിന്‍റെ മുഖം തെല്ലു ഗൌരവ പ്രകൃതമായിപ്പോയി. "ഇവിടെ രാഷ്ട്രിയം പറയരുത്" എന്ന് കരിപിടിച്ച ഭിത്തിയില്‍ വെളുത്ത ചോക്കുകൊണ്ട് എഴുതിവച്ചിട്ടുണ്ടെങ്കിലും വെറുമൊരു ചായകുടിക്കാന്‍ വരുന്നവരെ ബ്രേക്ക്ഫാസ്റ്റിലേക്കും പിന്നെ പത്തുമണിക്കുള്ള ചെറു കടിയിലേക്കും വരെ പിടിച്ചിരുത്താന്‍ തക്ക ഒരു ചര്‍ച്ചക്കുള്ള രസകൂട്ടുകളില്‍ ആദ്യ ചേരുവ ചേര്‍ക്കുന്നത് ഉടമസ്ഥന്‍ തന്നെയാണ്. കോണ്‍ഗ്രസുകാരെയും കമ്മൂണിസ്റ്റ്കളെയും കൂടാതെ നിക്ഷ്പക്ഷവും ചൂടുചായക്കൊപ്പം ആവിപറക്കുന്ന ആ വാഗ്വാദങ്ങള്‍ ആസ്വദിക്കാറുണ്ട്.


എങ്കിലും പിന്നീടുള്ള ചീട്ടുകളിയില്‍ ഒരു കയ്യായിരിക്കാനോ എതിര്‍ പാര്‍ടിക്കാരന്‍റെ കയ്യില്‍നിന്നും ഈര്‍ക്കിലില്‍ കോര്‍ത്ത വെള്ളക്കാകുണുക്കു വാങ്ങി അണിയാണോ അവര്‍ വൈമുഖ്യം കാട്ടാറില്ല. 
ഇതെല്ലാം കണ്ടു വൃത്തികെട്ട ചുമരില്‍ പതിഞ്ഞ എ. കെ. ജി. യും, വി. പി. സിങ്ങും, ഇ. എം. എസ്. നമ്പൂതിരിപ്പാടും ചിരിച്ചിരുന്നു.


ചന്ദ്രനെപ്പോലെ ഞാനും അവന്‍റെ അച്ഛന് പ്രിയപ്പെട്ടവനാണെങ്കിലും ഒരു കോണ്ഗ്രസ് അനുഭാവ കര്‍ഷക മുതലാളിയോടുള്ള "പെറ്റി ബൂര്‍ഷാ" മനോഭാവം അയാള്‍ക്കുണ്ട് എന്ന് എന്‍റെ അപ്പന്‍ സംശയിച്ചിരുന്നു. പാടത്തു പണിയാളര്‍ക്ക് വൈകിട്ട് വേല അവസാനിപ്പിക്കാനുള്ള സയറന്‍, ആകാശവാണി ചലച്ചിത്രഗാനങ്ങള്‍ക്കു ശേഷമുള്ള മൂന്നുമണിയുടെ "ഓള്‍ ഇന്ത്യാ റേഡിയോ" ഇംഗ്ലീഷ് വാര്‍ത്ത ഉച്ചത്തില്‍ കേള്‍പിക്കുന്നത് അയാളാണ് എന്ന് അപ്പന്‍ വീട്ടിലിരുന്നു പരിതപിക്കാറുണ്ട്. പത്താള്‍ പത്തു മിനിറ്റ് കൂടുതല്‍ പണിതാല്‍ ഏകദേശം രണ്ടുമണിക്കൂര്‍ കൂലി വെറുതെ ലാഭിക്കാം എന്ന അപ്പന്‍റെ വ്യാമോഹമാണ് ആ കമ്യുണിസ്റ്റ്‌ തകത്തുകളയുന്നത്.


രാഷ്ട്രിയ വയ്പരീത്യമോ വിഭിന്ന മതവിശ്വാസമോ ഒന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമേയല്ല.  ചന്ദ്രനെ കൂടാതെ ഒരു ദിവസം എനിക്കിക്കും മറിച്ച് അവനുമില്ല. ശ്രീകൃഷ്ണജയന്തിയിലെ ഘോഷയാത്രയില്‍ ഒത്തിരി ഉണ്ണിക്കണ്ണന്‍ന്മാരോടൊപ്പം അവനും ഞാനും കൃഷ്ണവേഷം കെട്ടി. പള്ളിയിലെ കരോളിലും പെരുന്നാള്‍ നാടകത്തിലും ഞങ്ങള്‍ ആട്ടിടയനും മാലാഖയുമായി. ബാല്യം കടന്നു കൌമാരത്തിലും ഞങ്ങള്‍ വേര്‍പിരിയാത്ത കൂട്ടുകാരായി. സ്കൂളിലും, കളിസ്ഥലത്തും, പള്ളിയിലും, അമ്പലത്തിലും എല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവന്‍റെ ചേച്ചിയുടെ വിവാഹസദ്യക്ക് അമ്പലത്തിലെ ഊട്ടുപുരയില്‍ ഞങ്ങള്‍ ഒന്നിച്ചാണ് സദ്യ വിളമ്പിയത്. പക്ഷേ എന്നുമുതലാണ് ആ മതില്‍ ഉയര്‍ന്നു തുടങ്ങിയത്? പിന്നീടിന്നോളം ചാടിക്കടക്കാനാവാത്തവിധം തങ്ങള്‍ക്കിടയിലൂടെ അറിയാതെ പൊങ്ങി ഇരുവര്‍ക്കുമിടയിലെ കാഴ്ച മറച്ചത്?
എന്നാണ് വളര്‍ന്നത്‌? വാക്കുകള്‍ക്ക് അര്‍ഥം വച്ചുതുടങ്ങിയത് എപ്പോളാണ്? കൃത്യമായി ഓര്‍മ്മയില്ല. ചെറുപ്പം മുതലിങ്ങോട്ട് ഞങ്ങള്‍ കാട്ടിക്കൂട്ടുന്നതും കളിപറയുന്നതും  കൌതുകത്തോടെ കണ്ടിരുന്ന ആളുകള്‍ പെട്ടോന്നോരുദിവസം വരികള്‍ക്കിടയില്‍ അര്‍ത്ഥം ചികയാന്‍ തുടങ്ങി.ആ ദിവസത്തെയാണ് ഞാന്‍ അന്വേഷിക്കുന്നത്. എന്നുമുതല്‍? ഏതു സമയത്തും ഞങ്ങളെ ഒന്നിച്ചിരുത്തി ഭക്ഷണം വിളമ്പിയിരുന്ന അമ്മ അന്നുമുതലാണോ ആദ്യമായി "ഉച്ചയൂണിനു സമയമായില്ലേ വീട്ടില്‍ പോണില്ലേ?" എന്ന് ചന്ദ്രനോട്‌ ചോദിച്ചുതുടങ്ങിയത്? എന്‍റെ വീട്ടിലെത്തുന്ന ബന്ധുക്കള്‍ "നമ്മുടെ പിള്ളേര്‍ ആരുമില്ലെടാ നിനക്ക് കൂട്ടിന്"? എന്നുചോദിച്ചതിന്‍റെ അര്‍ഥം മനസിലാകാന്‍ അന്ന് അമ്പലത്തില്‍ ഊട്ടുപുരയില്‍  ഊണു വിളമ്പാനെത്തിയപ്പോള്‍ അതുവരെ കാണാത്ത മറ്റുള്ളവരുടെ മുറുമുറുപ്പും ആക്ഷേപവും സഹിച്ച് പിന്‍വാങ്ങിയ നാള്‍വരെ വേണ്ടിവന്നു. പള്ളിപരിപാടികളില്‍ ചന്ദ്രനെ കൂട്ടാന്‍ വീട്ടുമുറ്റത്തെത്തുമ്പോള്‍ "ഇല്ല അവന്‍ വരുന്നില്ല. കുഞ്ഞു പോയ്ക്കോളു"എന്നു പറഞ്ഞു അവന്‍റെ അമ്മ തന്നെ നിരാശനാക്കി തിരിച്ചയച്ചത് ആദ്യമായി അന്നുമുതലാണ്. അതുവരെ നിഴലായി നടന്നവര്‍ പതിയെ അകന്നകന്നു പോയി.അല്ല! അകറ്റപ്പെട്ടു എന്നതാണ് സത്യം! ഒരുനാള്‍വരെ എന്തും വിളിച്ചു കൂവമായിരുന്നു. പെട്ടന്നോരുദിവസം നാവിന് കടിഞ്ഞാണ്‍ വീണു. ഇനി സൂക്ഷിച്ചു സംസാരിക്കണം, പ്രവര്‍ത്തിക്കണം. ബാല്യത്തിന്‍റെ, കൌമാരത്തിന്‍റെ, രസകരമായ നാളുകള്‍ അവസാനിച്ചിരിക്കുന്നു. ചുറ്റുമുള്ള സമൂഹം തന്നെ യുവാവായി അന്ഗീകരിച്ചത് അന്നുമുതലാണോ? അറിയില്ല.


കാലക്രമേണ വിദ്യ തേടി, പിന്നെ ജോലി തേടി നാടുവിട്ടപ്പോളും അവന്‍ എന്‍റെയുള്ളിലെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. ചന്ദ്രന് മിലിട്രി ഇന്റെര്‍വ്യൂകള്‍ ആവേശമായിരുന്നു. ആവശ്യത്തിലും കായികഷമത ഉണ്ടായിട്ടും അവനതു വിദൂരമായ സ്വപ്നമായി അവശേഷിച്ചു.പിന്നെ ജീവിക്കാനായി ചുമട്ടു തൊഴിലാളിയായി, രക്തതിലലിഞ്ഞുചേര്‍ന്ന പ്രത്യേയശാസ്ത്രങ്ങളാല്‍ വളര്‍ന്നു ട്രേഡ് യൂനിയന്‍ നേതാവായി. കാലം വഴിതെറ്റിയപ്പോളും, കുട്ടനാടന്‍ പാടശേഘരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ അപ്രത്യക്ഷമായപ്പോഴും, കൂടെനിന്നവര്‍ നോക്കുകൂലിയാല്‍ വിയര്‍പ്പറിയാത്ത അന്നം ആസ്വദിച്ചപ്പോളും അവര്‍ക്കിടയില്‍ വേറിട്ടുനിന്നു തലയുയര്‍ത്തിപ്പിടിച്ച് അവന്‍ കറകളഞ്ഞ കമ്യുണിസ്റ്റായി. ആദ്യമായി വിദേശത്തുനിന്നും നാട്ടിലെത്തിയപ്പോള്‍ അവനായി കരുതിവച്ചിരുന്നവയൊന്നും നല്‍കുവാന്‍ കവലയിലെ കോളാമ്പി മൈക്കില്‍ നിന്നും ഉയര്‍ന്നുകേട്ട അവന്‍റെ പ്രസംഗം തന്നെ അനുവദിച്ചില്ല. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുരവും മനസ്സില്‍ പഴങ്കഥപോലെ ചായക്കടക്കാരനും കര്‍ഷക മുതലാളിയും തെളിഞ്ഞു നിന്നു. അവരുടെ മക്കള്‍ ഒരുകാലത്ത് മിത്രങ്ങളായിരുന്നെന്നും, ഇപ്പോള്‍ വിരുദ്ധ ചേരിയില്‍ സന്ജരിക്കുന്നവരാണെന്നും, അവന്‍റെയുള്ളില്‍ ഇന്നു താന്‍ അപ്പനെപ്പോലെ ഒരു പെറ്റി ബൂര്‍ഷ മുതലാളിയാണെന്നതും തന്‍റെ തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് അവന്‍ തന്നെ ഗൌനിക്കാതെ നടന്നകന്നത്?


ചില നിമിഷങ്ങളില്‍ ഏകാന്തത അനുഗ്രഹമാകാറുണ്ട്. അതോ ഉള്ളു പൊള്ളയായ പുതിയ സ്വാര്‍ത്ഥ സൗഹൃദങ്ങളില്‍ തോന്നിയ നഷ്ടബോധാമോ എന്തോ പഴയ കൂട്ടുകാരനിലേക്ക് മനസ് ഓടിയെത്തിയതും ഈ അവധിക്ക് അവനെ കാണണമെന്നും അതിയായി ആഗ്രഹിച്ചതും. പക്ഷേ എല്ലാത്തവണെയുംപോലെ നാട്ടിലെത്തി ആദ്യ തിരക്കുകള്‍ തീര്‍ത്തു അവനിലേക്കൊടിയെത്താന്‍ താന്‍ വൈകിപ്പോയിരുന്നു. ജോലിയോടുള്ള ചന്ദ്രന്‍റെ ആത്മാര്‍ത്ഥത തനിക്ക് പണ്ടേ അറിവുള്ളതാണ്, അന്നും സംഭവിച്ചതതായിരിക്കാം. കൊയ്ത്തുകാലങ്ങളിലെ നെല്‍ ചുമടെടുപ്പില്‍ ത്രാസില്‍ 100 കിലോ തൂങ്ങുന്ന "കിന്‍റെല്‍" ചാക്കുകള്‍ കണ്ടു പകച്ച് മറ്റു തൊഴിലാളികള്‍ മാറിനില്‍ക്കുമ്പോള്‍, വെല്ലുവിളിച്ചുഅതെല്ലാം തലയിലേറ്റുന്ന അവനെ "കിന്‍റെല്‍ ചന്ദ്രന്‍" എന്നാണ് വിളിച്ചിരുന്നത്‌. അന്ന് സായാഹ്നം എണ്ണത്തില്‍ കൂടുതല്‍ ചുമടെടുത്ത്, ജോലി തീര്‍ത്ത്, പുഴയില്‍ കുളിച്ച്, ഇളം കാറ്റുകൊണ്ടു കല്‍ക്കെട്ടില്‍ കിടന്നുറങ്ങിയ അവന്‍ പിന്നീടുണര്‍ന്നില്ല. ആരോ പറഞ്ഞു വീട്ടില്‍നിന്നും ഞാന്‍ ഓടിയെത്തുമ്പോള്‍ അവനെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുകയായിരുന്നു. വായില്‍നിന്നും ചോര വാര്‍ന്നിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും ആളുകള്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടു. ആറുമാസം പ്രായമായ ഒരു കുഞ്ഞ് ആരുടേയോ കയ്യിലിരുന്നു എന്നെനോക്കി ചിരിക്കുമ്പോള്‍ അത് ചന്ദ്രന്‍റെ മകനാണെന്ന് ഒരാള്‍ തന്‍റെ ചെവിയില്‍ പിറുപിത്തു. അധികനേരം അവിടെ നില്‍ക്കാന്‍ കഴിയാതെ തിരിഞ്ഞുനടക്കുമ്പോള്‍ ഒരുപാട്‌ ഓര്‍മ്മകള്‍ മനസ്സില്‍ മിന്നിമറഞ്ഞു.


ഇന്നും പുഴയരികില്‍ നില്‍ക്കുമ്പോള്‍.........സ്കൂള്‍ വഴില്‍ കുട്ടികളെ കാണുമ്പോള്‍.........ആത്മാര്‍ത്ഥതയില്ലാത്ത പോയ്മുഖങ്ങള്‍ കാണുമ്പോള്‍...........അവനെന്‍റെ തോളില്‍ ഒന്നു കയ്യിട്ട്‌ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചുപോകുന്നു.
                 ******

1.11.11

ഒഴുക്കിനെതിരേ

പതിവ് വായന കഴിഞ്ഞു ജോണി തിടുക്കത്തില്‍ പത്രം മടക്കി.


വരാന്തയിലെ ചാരുകസേരയില്‍ വിസ്തരിച്ചിരുന്നുള്ളതോ, പഴഞ്ചന്‍ ബഞ്ചിന്‍റെയും വയസരുടെയും മൂളലിലിഴഞ്ഞ ചായക്കടയിലെ നേരമ്പോക്ക്‌ വായനയോ അല്ല അത്. ഓടിച്ചൊരു നോട്ടം . ആദ്യം മുന്‍ പേജ്, പിന്നെ അവസാന പേജ്, കായികം, ബിസിനെസ്സ്. കുന്നിക്കുരു പോലെയുള്ള അക്ഷരങ്ങള്‍ക്കിടയില്‍ കണ്ണുടക്കുന്നിടങ്ങളില്‍ മാത്രം അല്പമൊന്നു തങ്ങും. അത്രമാത്രം!


ചരമകോളം ഒരിക്കലും തുറക്കാറില്ല. അതൊരു പഴഞ്ചന്‍ ഏര്‍പ്പാടാണ്.പത്രക്കാര്‍ക്ക് കാശില്‍ കണ്ണില്ലായിരുന്നെങ്കില്‍ ആ താളുകള്‍ എന്നേ അപ്രത്യക്ഷമായേനെ! ഇന്നു തനിക്ക് വേണ്ടപ്പെട്ടവരുടെ വേര്‍പാടുകള്‍ ആരെങ്കിലും വിളിച്ചറിയിക്കും. പിന്നെതിന് വെറുതെ?
എന്നും കാണാം ആത്മഹത്യകള്‍! ഒറ്റക്കും, കുടുംബമായും, എത്ര പ്രമുഖവും പ്രമാദവുമായാലും അതൊട്ടും താന്‍ നോക്കാറില്ല. തന്‍റെ കാഴ്ചപ്പാടില്‍ "ആത്മഹത്യചെയ്യുന്നത് ഭീരുക്കളാണ്." ജീവിതത്തെ ഭയപ്പെടുന്നവര്‍. ഒരു മനുഷ്യായുസ് അങ്ങനെയങ്ങു തീര്‍ക്കാനായിരുന്നെങ്കില്‍ ജന്മത്തിനെന്തര്‍ത്ഥം? ജോണിക്കവരോട് അനുകമ്പയല്ല പുച്ഛമാണ്.


ഇന്നോളം താന്‍ നീന്തിയതൊക്കെ ഒഴുക്കിനെതിരേയായിരുന്നു. കൈകാല്‍ കുഴഞ്ഞ്, കണ്ണെത്താവുന്നതിനപ്പുറം കര ദൂരത്തായപ്പോഴും, ആഴിയുടെ ആഴങ്ങളില്‍ ആഴ്ന്നു പോയപ്പോഴും, ഒരു ചെറുവള്ളമെങ്കിലും തന്നെ തേടി വരുമെന്ന വിശ്വാസമാണ് ഇവിടെവരെയെത്തിച്ചത്.


വീട്ടിലെ ഇളയവനായിരുന്നു ജോണി. അപ്പനും  അമ്മയും രണ്ടു സഹോദരിമാരും ജ്യേഷ്ഠനുമടങ്ങുന്ന, പ്രതാപത്തില്‍ തെല്ലും കുറവില്ലാത്ത "പറമ്പില്‍" തറവാട്.  അപ്പനു മൂന്നു തലമുറ മുന്‍പേ കണ്ണെത്താദൂരത്തോളം വനം വളച്ചുകെട്ടി, കാടു വെട്ടി, റബറും, കാപ്പിയും, ഏലവും കുരുമുളകും നട്ട്, കഷ്ടപ്പെട്ട് മണ്ണില്‍ കനകം വിളയിച്ച ചരിത്രമാണ് അവരുടേത്. അതിനു ശേഷം വന്നവരൊക്കെ, ജോണിയുടെ അപ്പനടക്കം അതില്‍നിന്നും വിയര്‍പ്പറിയാതെ ഭക്ഷിച്ചവരാണ്. തന്‍റെ തലമുറയിലെ സാമാന്യം സമ്പന്ന കുടുംബത്തില്‍ ജനിച്ചതിന്‍റെ അഭിമാനവും ഒപ്പം തെല്ലഹങ്കാരവും ജ്യേഷ്ഠനും താനും മറച്ചു വച്ചിരുന്നില്ല. അന്നാടുകളിലൊന്നും കര്‍ഷക ഭൂ മുതലാളിമാരുടെ മക്കള്‍ പഠിപ്പിനെ തെല്ലും ഗൌനിച്ചതേയില്ല, സമൂഹത്തില്‍ അത് ഒരു കുറവേ ആയിരുന്നില്ല.


പതിനാലാം വയസില്‍ അപ്പന്‍ ഹൃദയാഘാതം മൂലം മരിച്ചതിനു ശേഷവും, തന്നെക്കാള്‍ ഒരു വയസു മാത്രം മൂത്ത, ഏറ്റവും അടുത്ത കൂട്ടുകാരനായ ജേഷ്ഠന്‍റെ തണലില്‍ സര്‍വ സ്വാതന്ത്ര്യത്തോടും ജീവിതം ആഘോഷിച്ചു. നിനച്ചിരിക്കാതെ കയ്യില്‍ വന്ന കണക്കില്ലാത്ത സ്വത്തുക്കള്‍! എണ്ണമില്ലാത്ത സുഹൃത്തുക്കള്‍! ഏറ്റവും പുതിയ വണ്ടികള്‍!......!!. ബൈക്കിനോടയിരുന്നു കൂടുതല്‍ പ്രിയം. ജീവിതം ആസ്വദിക്കുക എന്നതിനപ്പുറം മറ്റൊന്നും താന്‍ ചിന്തിച്ചിരുന്നില്ല.


ഇന്നും ആ വളവിലൂടെ യാത്രചെയ്യുമ്പോള്‍ ഉള്ളിലൊരു വെള്ളിടി താന്‍ അനുഭവിക്കാറുണ്ട്. എന്താണോ അന്ന് സംഭവിച്ചത്? അമിത വേഗത, അശ്രദ്ധ, മഴ, എതിരെ വന്ന ബസ്സ്........ഓര്‍ക്കാനാവുന്നില്ല.  "നീ യാണ് എന്നേക്കാള്‍ നല്ല ഡ്രൈവര്‍" എന്ന് പിന്നിലിരുന്നു ജ്യേഷ്ഠന്‍ പറയുമ്പോള്‍ ഉള്ളില്‍ അതുവരെ തോന്നിയ അഭിമാനം ആ ദിവസം കൊണ്ടില്ലാതായി. ഒപ്പം ജ്യേഷ്ഠനും!


ജ്യേഷ്ഠന്‍ ഒരു വിടവായി ഇന്നും തനിക്ക് ചുറ്റുമുണ്ട്, പക്ഷേ പതിനഞ്ചാം വയസ്സില്‍ കുടുംബത്തിന്റെ അമരക്കാരനായി. എന്തിനും കൂട്ടിനു സുഹൃത്തുക്കള്‍. വിദഗ്ധോപദേശത്തിനു പഞ്ഞമില്ല. തന്‍റെ പ്രായത്തില്‍പ്പെട്ട പലരുടെയും വിദൂര ചിന്തയില്‍ പോലും കടന്നുവരാന്‍ സാധ്യതയില്ലാത്തവ പലതും ബിസിനെസ്സില്‍ പയറ്റിനോക്കി.  മരക്കച്ചവടം വന്‍ ലാഭം കൊയ്യുന്ന പണിയെന്നാരോ പറഞ്ഞപ്പോള്‍ പിന്നെന്തിനു സന്ദേഹം? തടിമില്ലു വിലക്കെടുത്തു നടത്തി കച്ചവടം! അന്നാട്ടിലെ ആളുകള്‍ ആദ്യമായി ഹെലികൊപ്ടര്‍ തലക്കുമേളില്‍ ഇത്ര താഴ്ന്നു പറന്നു കാണുന്നത് താന്‍ ആദ്യമായി വാടകക്കെടുത്തു തോട്ടങ്ങളിലുടനീളം മരുന്ന് തളിച്ചപ്പോളാണ്. ആ ധൈര്യം ഇന്നും തെല്ലു കൈമോശം വന്നിട്ടില്ലെങ്കിലും, കൂടുതല്‍ പോക്കത്തിനൊപ്പിച്ചു വീഴ്ചയുടെ ആക്കവും കൂടും എന്ന് ആദ്യമായി  അറിഞ്ഞതന്നാണ്. കാലഹരണപ്പെട്ട മീറ്റര്‍ ഗയ്ജു റയില്പാളങ്ങള്‍ കാണുമ്പോള്‍ തന്‍റെ തടിമില്ലും, തുരുമ്പരിച്ച് ഉപേക്ഷിക്കപ്പെട്ട ബസ്സോ, ലോറിയോ കാണുമ്പോള്‍ ചിറകുതകര്‍ന്ന ഹെലികൊപ്ടറും ഓര്‍മയില്‍ മിന്നിമറയും.


ആ നഷ്ടങ്ങളില്‍ കാര്യമായി മുറിവേറ്റിട്ടും മറിയാതെ നിന്നത്  പൂര്‍വ്വികന്മാര്‍ തനിക്കായി കരുതിവച്ചിന്ന വസ്തുവകകളുടെ വ്യാപ്തികൊണ്ടു മാത്രമായിരുന്നു. താനുള്‍പ്പെട്ട കഴിഞ്ഞ മൂന്നു തലമുറ നഷ്ടപ്പെടുത്തുകയല്ലാതെ അതിലൊന്നും കൂട്ടിചെര്‍ത്തിട്ടില്ല. ശേഷിച്ച മുപ്പതെക്കര്‍ "പറമ്പില്‍" പുരയിടം അന്ന് കിട്ടാവുന്നതില്‍ വെച്ചെറ്റം വലിയ വിലയ്‌ക്ക് കയ്യോഴിയുമ്പോള്‍ കണക്കുകൂട്ടല്‍ പലതായിരുന്നു. കുടുംബ മഹിമക്കുതകും വിധം സഹോദരിമാരെ കെട്ടിച്ചയക്കുക, ചെറുതെങ്കിലും പുതിയൊരു വീടുവാങ്ങി ടൗണിലേക്ക് ചേക്കേറുക, ബാക്കി പണം കൊണ്ട് ഒരു ഫിനാന്‍സ് കമ്പനി തുടങ്ങി പിടിച്ചുനില്‍ക്കുക.


ആദ്യത്തെ കാര്യം ഭംഗിയായിത്തന്നെ നടന്നു. പെങ്ങന്മാര്‍ കെട്ടിയവര്‍ക്കൊപ്പം കടല്‍ കടന്ന് അമേരിക്കയിലേക്ക് കുടിയേറി. പിന്നീടെല്ലാം തന്‍റെ കണക്കുകൂട്ടലുകള്‍ക്കപ്പുറമായിരുന്നു. പരിഭവമോ പരാതിയോ ഇല്ലാത്ത നിശബ്ദ സാന്നിധ്യമായ അമ്മ തളര്‍ന്നു വീണപ്പോള്‍......ആഴ്ചയില്‍ ഇരുവട്ടമുള്ള ഡയാലിസിസില്‍ നാലുവര്‍ഷ്ങ്ങള്‍കൊണ്ട് തനിക്കുള്ളതെല്ലാം നാമമാത്രമായപ്പോഴും, പിന്നീട് അമ്മ ഓര്‍മ്മയോടോട്ടി ചേര്‍ന്നപ്പോഴും, "പറമ്പില്‍" എന്ന പേര് ഇറക്കിവെക്കുവാന്‍ സ്വന്തമായി ഒരു ചുവരുപോലും തനിക്കില്ലായിരുന്നു. ആദ്യം ആഡംബരമായതില്‍നിന്നും ഇന്നു അത്യാവശ്യമുള്ളതിലേക്കൊതുങ്ങി........ എല്ലാം വാടക വീടുകള്‍!.............ഇന്നും വീട് ഒരു സ്വപ്നമായി അവശേഷിക്കുന്നു.


കൈ  അറിഞ്ഞു കൊടുത്തിട്ടെയുള്ളൂ കൈനീട്ടി വാങ്ങി ശീലമില്ല.  സുഹൃത്തുക്കളൊക്കെ തന്നെപ്പോലെ പ്രാരബ്ധക്കരായി ഒതുങ്ങി. ചിലര്‍ ബോംബെയ്ക്കോ മറ്റു പലയിടങ്ങളിലേക്കോ ക്ഷണിച്ചപ്പോഴും നാടുവിട്ടുപോകാന്‍ മനസുവന്നില്ല. ജീവിതം ഇഴഞ്ഞോഴുകി ഒറ്റക്കായപ്പോഴും, ഇടക്കുവച്ചെവിടെവെച്ചോ ചേര്‍ന്നോഴുകിയ കൈവഴിയായി തന്‍റെ ശൂന്യതയിലേക്ക് അവള്‍ കൂട്ടായി വന്നു. ഭാര്യവീട്ടുകാരെതിര്‍ത്ത വിവാഹത്തിനു ശേഷവും പണത്തിനു പകരം നിലക്കാത്ത, ഉപയോഗശൂന്യമായ കുടുംബമഹിമയോഴിച്ചോന്നും തനിക്കു കൈമുതലായുണ്ടായില്ല. തന്‍റെ സഹായം കൊണ്ടാണ് പച്ചപിടിച്ചതെന്നു കാണുമ്പോളോക്കെ സുഖിപ്പിക്കുന്നൊരു സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ അയാളുടെ വസ്ത്ര വ്യാപാരത്തില്‍ കൂടെ കൂടാമെന്ന് സമ്മതിച്ചു. കുടുംബത്തെ നാട്ടില്‍ തനിച്ചാക്കി കൊച്ചിയിലേക്ക് കളം മാറ്റി. കാര്യങ്ങള്‍ പഠിക്കാന്‍ ഉപദേശിച്ച് സുഹൃത്ത്‌ തിരക്കിലേക്ക് പിന്‍വാങ്ങിയപ്പോള്‍ "വസ്ത്രവ്യാപാരം" ഇന്ന വാക്ക് മനസ്സില്‍ കോറിയിട്ട ചിത്രവും യാതാര്‍ത്ഥ്യവും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. മൊത്തമായി എത്തിക്കുന്ന തുണികള്‍ നാടിന്‍റെ നാനാഭാഗങ്ങളിലെത്തിച്ചു കടയോ,സ്ഥലമോ ഇല്ലാതെ ലാഭം കൊയ്യുന്ന തെരുവ് കച്ചവടം!എം.ജി റോഡിന്‍റെ വക്കത്തിരുന്നു ബനിയനും, നിക്കറും, അടിവസ്ത്രങ്ങളും വിറ്റപ്പോഴും കുറച്ചില്‍ തോന്നിയിട്ടില്ല. കച്ചവടം നടത്തുമ്പോള്‍ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും തിരക്കിനുമിടയില്‍  ലോകത്തെ നിരീക്ഷിക്കുമ്പോള്‍, കുട്ടികളെ മാതാപിതാക്കള്‍ സ്കൂളിലേകക്കാനയിക്കുന്നതു കാണുമ്പോള്‍ തന്‍റെ പതിനഞ്ചാം വയസ്സില്‍ മുതിര്‍ന്നവര്‍ ആരെങ്കിലും ഒന്നു കൈപിടിച്ച് നടത്തിയിരുന്നെങ്കില്‍, ഉപദേശിച്ചിരുന്നെന്കില്‍ എന്ന് അറിയാതെ ആഗ്രഹിച്ചു പോയി.


ആള്‍ക്കൂട്ടത്തിലോരിക്കലും പരിചയക്കാരെ കാണാതെ ഉള്‍വലിഞ്ഞത് അപമാനമോര്‍ത്തല്ല മറിച്ച് അവരുടെ സഹതാപം ഭയന്നാണ്. താന്‍ എന്നും ചുറ്റുമുള്ളവരെ സഹായിച്ചിട്ടെയുള്ളൂ. അതിലൊന്നും നഷ്ടബോധം തോന്നിയിട്ടില്ല. നഷ്ടപ്പെട്ട ഭൂമി, ബന്ധുക്കള്‍, പണം ഇതൊക്കെ ഒരു മലവേള്ളപ്പാച്ചിലിലോ, ഭൂകംബത്തിലോ ആര്‍ക്കും കൈവിട്ടുപോകാവുന്നത്തെയുള്ളൂ. വിട്ടകന്ന സൗഹൃദങ്ങളോടോ, തിരിഞ്ഞു നോക്കാതെ പടിയിറങ്ങിപ്പോയ പെങ്ങന്മാരോടോ പരിഭവം തോന്നിയിട്ടില്ല.  വര്‍ഷങ്ങള്‍ വഴിയരികില്‍ പാഴായതായി തോന്നിയില്ല, മറിച്ച് പുതിയത് പലതും പഠിക്കുകയായിരുന്നു. അന്നോ അതിനുശേഷമോ തന്നോട് ഏറ്റവുമടുത്ത സുഹൃത്തിന്റെ ഫര്‍ണിച്ചര്‍ വര്‍ക്ഷോപ്പില്‍ കൂലിക്കാരനായിരുന്നപ്പോളോ ചുറ്റുമുള്ളവരുടെ പ്രേരണയെ താന്‍ മനക്കരുത്തുകൊണ്ട് മറികടന്നു. പ്രശ്നം വെയ്ക്കലിലേക്കോ, ആത്മീയ ശുദ്ധികലശം വരുത്തുന്ന ധ്യാന കൂടാരങ്ങളിലെക്കോ മനസ്സ് ആനയിക്കപ്പെട്ടില്ല. "എല്ലാം വിധി" എന്ന വ്യസനിച്ച പതിവ് പല്ലവിക്കു  ചെവികൊടുത്തില്ല. എന്നും താങ്ങി നിര്‍ത്തിയത് "ഈ ലോകം ഇന്നുകൊണ്ടാവസാനിക്കുന്നില്ല" എന്ന ശുഭാപ്തി വിശ്വാസമാണ്.


 കാലാന്തരേ കടബാധ്യതയാല്‍ സുഹൃത്ത് കൈയ്യൊഴിഞ്ഞ ഫര്‍ണിച്ചര്‍ വര്‍ക്ഷോപ്  ഏറ്റെടുത്തു നടത്തേണ്ടി വന്നപ്പോഴും, പണ്ടെങ്ങോ തന്‍റെ സഹായം സ്വീകരിച്ച മറ്റൊരു സുഹൃത്തിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍ പ്രത്യുപകാരമായി വച്ചുനീട്ടിയ വീട്ടുവളപ്പിലെ കൂറ്റന്‍ തേക്ക് മരവും ഒപ്പം അയാളുടെ പുതിയ വീടിന്‍റെ പണിയും താനിന്നോര്‍ക്കുന്നത്, ഒന്നുറങ്ങി വീണ്ടുമുണര്‍ന്ന ഒരു തൊട്ടാവാടി ഇലയുടെ മനസ്സോടെയാണ്.


ജീവിത യാത്രയിലുടനീളം കണ്ടുമുട്ടിയ ഏതപരിചിതനിലും തന്നെക്കാള്‍ മികച്ച ഒരു ഗുണമെന്കിലും കണ്ടുപിടിക്കാന്‍ തനിക്കാവും. ഒരു സൗഹൃദ്‌ത്തിലെന്തിരിക്കുന്നു എന്നു ചോദിക്കുന്നവര്‍ക്ക് മറുപടിയായി ഇന്നും താന്‍ കാത്തുസൂക്ഷിക്കുന്ന, തന്നെത്തേടിവന്ന ബന്ധങ്ങള്‍ കാട്ടിക്കൊടുക്കുന്നു. ഒരുകാലത്തെപ്പോഴാ മറന്ന് വീണ്ടും കാണുമ്പോള്‍, പരിഭവമില്ലാതെ, ലാഭേച്ച കൂടാതെ, ചെറുതും വലുതുമായ നീരസങ്ങള്‍ ഒരുചിരിയിലോ വാക്കിലോ ആശ്ലെഷത്തിലോ അലിഞ്ഞില്ലാതാകുന്നു. ആ ലാളിത്യവും നിഷ്കളങ്കതയും  സുഹൃദ്‌ ബന്ധങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. അങ്ങനെ എപ്പോഴോ കണ്ടുമുട്ടിയതാണ് ആ സായിപ്പിനെയും.


ഓര്‍മ്മിച്ചതും മൊബൈലില്‍ റിംഗ് ചെയ്തു. അത് അയാള്‍ തന്നെ! സ്റ്റീവ്. ഇന്നു രാവിലെ ഒന്‍പതു മണിക്ക് മീറ്റിംഗ് ഫിക്സ് ചെയ്തിരിക്കുകയാണ്. യൂറോപ്പിലേക്കുള്ള പുതിയ ഓര്‍ഡറിന്‍റെ കൊട്ടഷനെപ്പറ്റി സംസാരിക്കാനാണ്. "ജോണീസ് മാസ്റ്റര്‍ ക്രാഫ്റ്സ്" ഇന്നു പെരുമയ്ക്കപ്പുറം കടല്‍ കടന്ന് ഓസ്ട്രലിയയിലേക്കു പോയികൊണ്ടിരിക്കുന്നു മാസത്തില്‍ ഒരു കണ്ടൈനെര്‍ എന്ന കണക്കിന്. കേരള, ഇംഗ്ലീഷ് സ്റ്റൈല്‍ ഫര്‍ണിച്ചറും കടെഞ്ഞെടുത്ത ശില്പങ്ങളും!


നിമ്നോന്നതങ്ങള്‍ പിന്നിട്ട പാതയില്‍ തന്‍റെ കാല്പാടുകള്‍ ഇപ്പോള്‍ പതിഞ്ഞുനില്‍ക്കുന്നത് കുന്നിന്‍മുകളിലുള്ള ഒരു ലക്ഷ്യത്തിന്‍റെ മധ്യത്തിലാണ്. അതെ, താനിന്നുയര്‍ച്ചയുടെ പാതയിലാണ്. ഫാക്ടറിയില്‍ ദിവസവും ഇരുനൂറോളം ആളുകള്‍  പണിയെടുക്കുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും തന്നോടൊപ്പം കൊച്ചിയില്‍ താമസിക്കുന്നു. മോശമല്ലാത്തൊരു വീട് കെട്ടിപ്പെടുക്കുവാന്‍ തനിക്കിന്നാവും. എന്നാലും ഈ വാടക വീട്ടില്‍ ആ ആര്‍ഭാടെത്തേക്കാള്‍ താനിന്നു വിലമതിക്കുന്നത് കുട്ടികള്‌ടെ പഠിപ്പിനാണ്. അറിവു നേടി, ആഗ്രഹിക്കുന്ന ഏതു സ്ഥാനത്തെത്താനും പണം അവര്‍ക്കൊരിക്കലും തടസമാവരുത്. തലമുറകള്‍ക്കായി പൂര്‍വികര്‍ സമ്പാദിച്ചു വെയ്ക്കുന്നത് വെറുതെയാണെന്നും "വിദ്യാധനം സര്‍വധനാല്‍ പ്രധാനമെന്നും" പഠിക്കാന്‍ മറന്ന തന്നെ അനുഭവം പഠിപ്പിച്ചു. എങ്കിലും ജീവിത പരിചയത്തോളം വലുതായൊരു പരീക്ഷണശാലയുമില്ല. വിജയത്തിന്‍റെ രസതന്ത്രങ്ങള്‍ സ്വായത്തമാക്കിയവനാണ്  ഇന്നു താന്‍...


ബൈക്കിനടുത്തേക്ക് നടന്നു. 
ഒരു ദുരന്ത സ്മാരകത്തെ സാധാരണ ആളുകള്‍ പെട്ടന്നു കൈയ്യോഴിയുകയാണ് പതിവ്. താനിന്നു കാറിലാണ് യാത്രചെയ്യാരെങ്കിലും പ്രിയപ്പെട്ട ബൈക്കിനു തന്‍റെ ജീവിതാനുഭവത്തോളം പഴക്കമുണ്ട്. മിക്കദിവസവും, ഏതു പ്രധാന യാത്രക്കുമുന്പും രാവിലെ ആ  പഴഞ്ചന്‍ ബൈക്ക് തൂത്തുമിനുക്കി  ആക്സിലേറ്ററിന്റെ മുരള്‍ച്ചക്കൊപ്പം മനസൊന്നു പായിക്കുക പതിവാണ്. തന്‍റെ  കൌമാരയവ്വനങ്ങളിലേക്ക്........പ്രിയപ്പെട്ട ജേഷ്ടനിലേക്ക്........ ജീവിതമിന്നോളം പിന്നിട്ട പഴയ നാട്ടുവഴികളിലേക്ക്.........ഇന്നു താന്‍ കീഴടക്കാന്‍ പോകുന്ന ഏറ്റവും പുതിയ നേട്ടത്തിലേക്ക്.................ഒരു കുതിപ്പിനായി!

26.10.11

ഭൂതാവിഷ്ടര്‍




ഞാന്‍ ഒരു സഞ്ചാരിയാണ്‌, ഭൂഗോളം മുഴുവനും ചുറ്റിനടന്നു കണ്ടിട്ടുണ്ട്. ചെളിയും മണ്ണും കാടും കടലും കടന്ന് മരുഭൂമിയിലൂടെ, ആകാശത്തിന്‍റെ അനന്ത വിഹായുസിലൂടെ, ലോകത്തിന്റെ ഒരു കോണില്‍ നിന്നും അടുത്തിടത്തേക്ക് നിത്യവും വിഹരിക്കുന്നു. സന്ദേശങ്ങള്‍ വഹിക്കാന്‍ എനിക്കിഷ്ടമാണ്, എല്ലാ ഉള്ളറകളിളും ഒരിക്കലെങ്കിലും ഞാന്‍ എത്തിനോക്കിയിട്ടുണ്ട്. ഞാനറിയാത്ത രഹസ്യങ്ങള്‍ ഒന്നും തന്നെയില്ല, എന്നെ അറിയില്ലേ?.......ഞാന്‍........ കാറ്റ്! 


എനിക്കും ഇഷ്ടങ്ങളുണ്ട്. ചില സ്ഥലങ്ങള്‍! ഞാന്‍ ഏറിയ സമയം തങ്ങുന്ന നാടുകളൊക്കെ സ്വര്‍ഗ്ഗംപോലെ സുന്ദരമാണ്. അവിടെയൊക്കെ മനുഷ്യരും, പക്ഷിമൃഗാദികളും, പൂവും പുല്ലും വയലും പുഴയുമുണ്ട്. എന്നെ പല  പേരിട്ടു വിളിച്ചവര്‍ അതിനെ "ദൈവത്തിന്റെ സ്വന്തം നാടെന്ന് "വിളിക്കുന്നു!


ആ പേരിനു കാരണഭൂതന്‍ ശരിക്കും ഞാനല്ലേ?
മടി പിടിച്ച മഴമേഘങ്ങളെ ഉന്തിത്തള്ളി മലയോളം  കൊണ്ടുചെന്നെത്തിക്കുന്നത് ഞാനല്ലേ?. എന്‍റെ തോളില്‍ തൂങ്ങിയല്ലേ  മഴത്തുള്ളികള്‍ സഹ്യന്റെ മാറിലെ പച്ചപ്പിലേക്കൂര്‍ന്നിറങ്ങുന്നത്? നാട്ടിലുടനീളമുള്ള  ഹരിതാഭ ശീതളിമ എന്‍റെ തലോടലില്‍ നിന്നുടലെടുത്തതല്ലേ? 


വികാരങ്ങളോക്കെതന്നെയാണ് വിവിധ ഭാവത്തില്‍ ഞാന്‍ പ്രകടിപ്പിക്കാര്, എന്‍റെ  സ്നേഹത്തെ നിങ്ങള്‍ മന്ദമാരുതനെന്നും, ദേഷ്യത്തെ കൊടുങ്കാറ്റെന്നും വിളിക്കുന്നു.  "മൈമുവെന്നും,  കത്രീനയെന്നും"  ദേശങ്ങള്‍ക്കുതകും വിധം അവര്‍ എനിക്കു പേരിടുന്നു. "വായു" ഭഗവാനെങ്കിലും, അവ മിക്കതും സ്ത്രീ നാമങ്ങള്‍. അതെനിക്കിഷ്ടം തന്നെയാണ് കാരണം പ്രകൃതിയില്‍ എന്‍റെ സഹചാരികള്‍ മിക്കതും മഹതികളാണ്. ഭൂമി ദേവി, വനദേവത, മത്സ്യകന്യക............അങ്ങനെ പലതും. 


ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള എന്‍റെ  പ്രയാണത്തില്‍ കണ്ണിലുടക്കിയവ പലതും ഞാന്‍ ഓടിയെത്തും മുന്പു സംഭവിച്ചു കഴിഞ്ഞവയായിരിക്കും. നിത്യേന യാത്രയില്‍ ഞാന്‍ കണ്ടതൊക്കെയും ഉച്ചത്തില്‍ വിളിച്ചു പറയാന്‍ എനിക്കു കഴിയാറില്ല. പകരമൊരു മര്‍മ്മരമായോ, മണമായോ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കും. അങ്ങനെ എന്‍റെ കണ്ണു കണ്ടതിലേറയും ഇവിടുത്തെ സ്ത്രീകളുടെ വേദനകളായിരുന്നു. ഏറ്റവുമധികമായി ഞാന്‍ തങ്ങുന്ന, എന്‍റെ സ്വകാര്യ അഹങ്കാരമായ "ദൈവത്തിന്റെ സ്വന്തം നാട്."
 "സ്ത്രീ" എന്നവാക്കിനെപ്പോലും വികൃതമാക്കിയ, വിവേചിച്ചറിയാന്‍ പാടില്ലാത്ത നാട്!


കല്‍ക്കരി മാറി കറന്‍ന്ടില്‍  ഓടിയിട്ടും, എന്നെ കീറിമുറിച്ചു പാഞ്ഞിട്ടും എന്‍റെ കാഴ്ച്ച മറയ്ക്കാനോ വേഗതിനോപ്പമെത്താനോ കഴിയാത്ത തീവണ്ടികളില്‍നിന്നും സ്ത്രീത്വം നശിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ വലിച്ചെറിയപ്പെട്ടത്‌ ഞാന്‍ കണ്ടു. വണ്ടിക്കുള്ളിലും പുറത്തും ഒറ്റക്കയ്യന്മാരെ മാത്രമല്ല കോട്ടും ടയ്യും കേട്ടിയവരെയും ഖദറിട്ടവരെയും ദ്രംഷ്ടങ്ങള്‍ കാട്ടി ചിരിക്കുന്ന ഡോക്ടര്‍മാരെയും കണ്ടു. എല്ലാം കാമവെറിപൂണ്ടവര്‍.......... വിധിയുടെ ബലിമൃഗങ്ങളുറങ്ങുന്ന ആശുപത്രിവളപ്പില്‍ യമ ദൂതുമായി വി.ഐ .പി മാരെയും വേട്ടക്കാരുടെ കൂടെ അവരുടെ മക്കളെയും കണ്ടിട്ടുണ്ട്. എന്റെ കാഴ്ച കെടുത്താനാവാത്ത കൂരിരുട്ടിലും കിണറിന്റെ ആഴങ്ങളില്‍ ശുഭ്രവസ്തം ധരിച്ചു മൃത്യുവിന്‍ നിദ്രയിലഭയംതേടിയ സന്യാസിനിയെ കണ്ടു.


ലോകത്തിന്‍റെ മറ്റൊരുകോണിലും രണ്ടും മൂന്നും വയസുള്ള പിഞ്ചു ബാലികകള്‍ പീഡിപ്പിക്കപ്പെട്ടത് ഞാന്‍ കണ്ടില്ല. മറ്റെല്ലായിടത്തും പകലും, രാത്രിയുടെ എല്ലാ യാമങ്ങളിലും പൊതു നിരത്തിലൂടെ നിര്‍ഭയരായി സ്ത്രീകള്‍ ജോലിക്ക് പോകുന്നതും തിരികെ വരുന്നതും ഞാന്‍ കണ്ടുകൊണ്ടേയിരിക്കുന്നു. ഇവിടെയാകട്ടെ സൂര്യന്‍ മറഞ്ഞാല്‍, എഴുമണിക്കുശേഷം മനുഷ്യനോ മൃഗമോ ആയ ഒരു പെണ്‍തരിയെയും പുറത്തു കാണുന്നില്ല. നിര്‍ഭാഗ്യകരമായി വൈകി വഴി നടക്കുന്നവര്‍ അപ്രത്യക്ഷരാവുകയോ കുറുനരികളാല്‍ വലയം ചെയ്യപ്പെട്ട് ആക്രമിക്കപ്പെടുകയോ അപമാനിതരാവുകയോ ചെയ്യുന്നു. കൈലിയുടുത്ത, കോട്ടും ടയ്യുമിട്ട, ഖദറിട്ട കുറുനരികള്........! ഒറ്റയ്ക്കേതു പെണ്‍ വര്‍ഗ്ഗ ജീവി എതിരേവന്നാലും അറിയാതസഭ്യം വായില്‍വന്നുപോകുന്ന പുരുഷ പ്രജകളില്‍ പകല്‍മാന്യന്മാരെയും കണ്ടു.


മറ്റു  പല നാട്ടിലും എന്‍റെ ചിറകുകളുടെ വേഗതയില്‍ കുത്തഴിഞ്ഞു പാറിനടന്ന കുട്ടികളുടെ പുസ്തകത്താളുകളില്‍  ലൈംഗിക വിദ്യാഭ്യാസ പാഠഭാഗം ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ "ലൈഗികം" എന്ന വാക്കേ ആരോചകമാണ്. കുട്ടികളില്‍ നിന്നെല്ലാമവര്‍ ഒളിക്കുന്നു. കുഞ്ഞു സംശയങ്ങള്‍ ശകാരങ്ങലാലോ കണ്ണു പോത്തലുകളാലോ നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുന്നു. അവ വളര്‍ന്നു വലിയ ചോദ്യങ്ങളും ആകാംഷമൂത്തതിര്‍വരമ്പ് ഭേദിച്ചവര്‍ ചോദ്യചിഹ്നങ്ങളുമാകുന്നു.


അവിടുത്തെ കുഞ്ഞുങ്ങളും അച്ഛന്മ്മാരും അമ്മമാരും ഒന്നിച്ചു കളിച്ച്‌, ഒരേ കടലില്‍ കുളിച്ച് ഒരു കിടക്കയില്‍ കേട്ടിപ്പിടിച്ചുറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ കുട്ടികളെയും ഭാര്യയെയും ഇരുകരങ്ങളില്‍ ചേര്‍ത്തുനിര്‍ത്തി കവിളില്‍ മുത്തം നല്‍കാന്‍ പോലും അച്ഛന്മാരും തിരിച്ച് അമ്മമാരും ലജ്ജിക്കുന്നു.


അവിടെ യുവതീ യുവാക്കളും, കൌമാരക്കാരും വഴിയോരങ്ങളില്‍ കൈകോര്‍ത്തു ഒന്നിച്ചുനടന്ന് ഒരേ സീറ്റില്‍ യാത്രചെയ്തതും ഞാന്‍ കണ്ടു. എന്നാല്‍ ഇവിടെ എതിര്‍ലിഗത്തിലുള്ളവര്‍ കാണുന്നതും ഒന്നിച്ചിടപെടുന്നതും ചെറുപ്പംമുതലേ വിലക്കപ്പെടുന്നു.


ലോകത്തിന്റെ  മിക്ക കോണുകളിലും സ്ത്രീകളെ ധൈര്യശാലികളായും പുരുഷന്‍മാരാല്‍ ബഹുമാനിക്കുന്നപ്പെടുന്നവരായും കണ്ടു. സമസ്ത മേഖലകളിലും സമത്വമുള്ളതായും എനിക്കു തോന്നി. എന്തേ ഇവിടം മാത്രം ഇങ്ങനെ?


ഇന്ന് ആഗോളതാപനമെന്ന് ആരൊക്കെയോ ആര്‍ത്തുവിളിച്ചിട്ടും പതിവിലും വേഗത്തില്‍ വീശി ഞാനെന്‍റെ പ്രിയ നാടിന്‍റെ വിയര്‍പ്പകറ്റിക്കൊണ്ടിരിക്കുന്നു. സൂര്യന്‍ തെല്ലു ഗര്‍വിച്ചു നിന്നിട്ടും തളരാതെ ഞാന്‍ സഹ്യന്‍റെ കൊടുമുടിയിലേയ്ക്ക് കാര്മുകിലിനെയും കൂട്ടുപിടിച്ചു പറക്കുന്നു. നിനക്കായി......കൂടുതല്‍ മഴയ്ക്കായി. 
എന്നെങ്കിലും നിങ്ങളെന്റെ കൂടെ വരുമെങ്കില്‍ ഈ കാഴ്ച്ചകളോക്കെയും ഞാന്‍ കാട്ടിത്തരാം.



ഇന്നു നിന്‍റെ കൈപിടിച്ചു പിച്ചവെയ്ക്കുന്ന പെണ്‍കുഞ്ഞിനെ കാണുമ്പോള്‍; നൈരാശ്യമായ ഈ കൂരിരുട്ടിനപ്പുറം അകെലെയോരു ചെറുവെളിച്ചം ഞാന്‍ കാണുന്നു. 
കാലചക്രത്തിലെന്നോ പഠനമോ ജോലിയോ കഴിഞ്ഞുള്ള ഇവളുടെ വരവും കാത്ത്, ഉമ്മറത്തെ ചാരുകസേരയില്‍ സ്വസ്ഥമായി നിവര്‍ന്നു കിടന്ന്  എന്റെ തണുത്ത തലോടലാസ്വദിക്കുന്ന നിന്നോടു പുതിയ വാര്‍ത്തകള്‍ ചൊല്ലാനും, സ്ത്രീകള്‍ സ്വൈര്യമായി പാതിരാവിലും നിരത്തുകളില്‍ നീങ്ങുന്ന "ദൈവത്തിന്റെയീ സ്വന്തം നാടിനു" കൂട്ടുമായി ഞാനുണ്ടാവും.

24.10.11

ഞാന്‍ കടവുള്‍.

ശുഭ്ര കാഷായ വേഷധാരികള്‍,
താടി വെച്ചവര്‍, തലമുടി നീട്ടിയവര്‍,
തലയും മുഖവും മുണ്ഡനം ചെയ്തവര്‍..,
ഒരു പറ്റം കൊറ്റിപോല്‍ ഒന്നായ്‌ പറന്ന്,
ഞാന്‍ നടന്നാല്‍ ഇരുന്നാല്‍ എനിക്കൊപ്പം!!

ചിലര്‍ കണ്ണീരോഴുക്കുന്നു,
കാല്‍ തൊട്ടുവണങ്ങുന്നു, കഴുകുന്നു,
അമൃതായി ആവോളം മോന്തിക്കുടിക്കുന്നു. 
ചൂടായെന്‍ ശിരസില്‍ അഭിഷേകപ്പെരുമഴ നടത്തുന്നു! എങ്ങും ആബാലവൃദ്ധം! 
ആപാദചൂഡംഎനിക്കാരാധന!!

എനിക്ക് അപ്രാപ്യമായവ തുലോം തുശ്ചം. അങ്കം മുറുക്കും മുന്‍പ് ആചാര്യര്‍ തേടിവരുന്നു. 

കലാ രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ ലിംഗ വ്യത്യാസമെന്യേ ബഹുജനപ്രവാഹം. കണ്‍കണ്ടിടത്തെല്ലാ മുക്കിലും മൂലയിലും, പെട്ടിക്കടയിലും പേഴ്സിലും 
എന്‍റെ വിവിധ ഭാവവര്‍ണ്ണ ചിത്രങ്ങള്‍!.,

പണത്തിനോ പഞ്ഞം? 

ഇല്ല! കുമിഞ്ഞുകൂടുന്ന പണം. 
ഒരു മനുഷ്യായുസ് അഭിലഷിക്കുന്നത് ഇതില്‍ കൂടുതലെന്ത്? 

മനസിലായില്ലേ എന്നെ?  ഇത്രയേറെ കേട്ടിട്ടും? "ഞാന്‍ കടവുള്‍!!!""!! അതായതു ദൈവം..........മനുഷ്യ ദൈവം!

മുന്‍പത്തെ കഥ ഞാന്‍ പറയാം.......
പക്ഷെ മൂന്നാമതൊരാള്‍ അറിയരുത്!

മൂന്നുനേരം വിശപ്പ്‌ മാറാന്‍ എന്തും ചെയ്യാന്‍ ഞാന്‍ ഒരുക്കമായിരുന്നു. ഒന്നുമില്ലാത്തവന്റെ വെറുപ്പ്‌, വേദന, അപകര്‍ഷതാബോധം. നന്നേ ചെറുപ്പത്തില്‍ വേലചെയ്തു വലഞ്ഞപ്പോള്‍ , വെള്ളം കുടിച്ചു വിശപ്പ്‌ മറാത്തപ്പോള്‍, ബോധം നഷ്ടപ്പെട്ടു വീണുപോയപ്പോള്‍, വികല്‍പ്പം വിളിച്ചു പറഞ്ഞ വാക്കുകളൊക്കെ വിവരക്കേടുകള്‍.!,! ആളുകള്‍ പറഞ്ഞ് ആദ്യം ഭ്രാന്തായി പിന്നെ വെളിപാടായി വളച്ചോടിക്കപ്പെട്ടവ. കൂട്ടത്തില്‍ വിദ്വാനെന്നു ഞെളിഞ്ഞ ഒരു വിഡ്ഢി അതില്‍ ദൈവന്ജ്യാനവും തത്വന്ജ്യാനവും കണ്ടു . എന്‍റെ മൌനം വിജ്ഞാനിയുടെ വീക്ഷണമായി, പതിയെ ഞാന്‍ ദൈവത്തിന്റെ ഭാഷയുടെ വിവര്‍ത്തകനായി, ക്രമേണ ദൈവ അവതാരവുമായി!!

ദക്ഷിണയുമായി ആളുകള്‍ വന്നപ്പോള്‍ ആദ്യമായി എന്‍റെ വിശപ്പ്‌ മാറി. വീണുകിട്ടിയ അവസരം വിട്ടുകളയുന്നതെങ്ങനെ? ഉച്ചിയുടെ ഉപരിമണ്ഡലത്തില്‍ ബള്‍ബുകള്‍ മിന്നിത്തെളിഞ്ഞു. പൂച്ച, പാല്, സന്യാസി.......
അത് പഴയകഥ. ആരതോര്‍ക്കാന്‍?

എങ്കിലും വഴിത്തിരിവായത് അതൊന്നുമല്ല . ചില യുവാക്കള്‍!!,!തത്വഞാനികള്‍, വിവിധ വിഷയങ്ങളില്‍ ഡോകടറേറ്റ്‌ ഉള്ളവര്‍, പേരുകേട്ട കമ്പനിയുടെ തലപ്പത്തിരുന്നവര്‍, മാര്‍ക്കറ്റിംഗ് ബുദ്ധിരാക്ഷസന്മാര്‍, ഇവെന്റ്റ്‌ മാനേജിംഗ് കേമന്മാര്‍...............,..........അങ്ങനെ നീളുന്നു ആ നിര!അവര്‍ എന്‍റെ ശിഷ്യരാകാന്‍ വന്നപ്പോള്‍ എന്നിലെ സ്വാമിക്കുള്ളിലെ എട്ടാം ക്ലാസുകാരനു ആദ്യമായി ലജ്ജ തോന്നി. തലയില്‍ തോട്ടനുഗ്രഹിച്ചു. അപകര്‍ഷതാബോധമാവണം എന്നെ വേഗം അവരിലേക്കടുപ്പിച്ചത്. അല്ല! ഒരു കാന്തം പോലെ ഞാന്‍ ആകര്‍ഷിക്കപ്പെട്ടു എന്നതാണ് സത്യം!പിന്നെ പതിയെ അവരെന്നെ പലതും പഠിപ്പിച്ചു. പുതിയ വേഷം, ഭാഷ, രൂപം, നടത്തം, പ്രസംഗങ്ങള്‍....!,! എന്നിലെ നടനെ എനിക്കുമുന്പേ കണ്ടെത്തിയത് അവരാണ്.കാലക്രമേണ കാര്യങ്ങള്‍ ബോധ്യമായി. "ആടിനെ പട്ടിയാക്കുക"! പണ്ട് കഥയായി ഇന്ന് കാര്യമായി. വെറുമൊരു വൈക്കോല്‍ തുരുമ്പിനെ ഒരു സിനിമ താരമോ കായിക താരമോ നടിക്കുന്ന പരസ്യത്തിലൂടെ ഏറ്റവും മൂല്യമുള്ള കച്ചവടച്ചരക്കാക്കി, ഒരു പുതിയ "ബ്രാന്‍ഡ്‌" ആക്കി മാറ്റുന്ന വന്‍കിട കോര്‍പറേറ്റ് കുബുദ്ധി! എന്നിലേക്കുള്ള ആളുകളുടെ ആകര്ഷണത്തെ ആശ്രമ സാമൂഹത്തിനപ്പുറം വിശാലമായി കണ്ടതൊക്കയും എനിക്കില്ലാത്ത അവരുടെ ബുദ്ധിയാണ്.പിന്നെയൊരു കുതിപ്പായിരുന്നു. ആല്‍ത്തറയില്‍ നിന്നും ആശ്രമത്തിലേക്ക്, വിശപ്പില്‍നിന്നും വിഭവസമൃദ്ധിയിലേക്ക്, വിവരിക്കാനാവുന്നതിലുമപ്പുറമുള്ള വളര്‍ച്ച! ഇന്നു ലോകത്തെമ്പാടും ആരാധകര്‍, ഭക്തര്‍.!,! എന്റെ നാമധേയത്തിലില്ലാത്ത സമുച്ചയവും പ്രസ്ഥാനവുമില്ല, യാത്രചെയ്യാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍.!,!എന്തിനാണ് ഇതൊക്കെ ഞാന്‍ വൃഥാ പുലമ്പുന്നത്?............എന്നെപ്പോലെയാകാന്‍, വിയര്‍പ്പ് പൊടിയാതെ  പള്ള നിറക്കാന്‍ പാടുപെട്ട് ഇറങ്ങിപ്പുറപ്പെട്ട പല വിദ്വാന്മാരും ചേരുംപടി ചേരുംവിധം ബാലിക-സ്ത്രീ, നീലച്ചിത്രം-വിവാഹതട്ടിപ്, കോടതി-ജയില്‍, തുടങ്ങി ഇന്ന് എങ്ങുമെങ്ങും എത്താതെ നില്‍ക്കുന്നു. നാളെ ഈ കടമ്പകളൊക്കെ കടന്ന്‍ അവര്‍ വരുമ്പോള്‍, നിങ്ങള്‍ക്കെന്‍റെ ഈ അനുഭവകഥ ഗുണപ്പെട്ടെക്കാം. എങ്കിലും ഓര്‍മ്മിക്കാനായി ചിലത്......എല്ലാവരും എന്നില്‍ അഭയം തേടുമ്പോഴും എനിക്കു സുഖമാണോ എന്നറിയേണ്ടേ? പറയാം.......ആത്മീയാചാര്യനു വേദനയോ അല്ലേ?എന്‍റെ ശിഷ്യന്മാര്‍,........അല്ല, ആ വാക്ക് ചേരില്ല........"ഉപചാപക വൃന്ദം"! അര്‍ജുനന്‍ ശിഖണ്ഡിയെ എന്നപോലെ എന്നെ മുന്‍നിര്‍ത്തി അവരാണ് എല്ലാം നേടിയത്. അവരെന്നെ "ബ്രാന്‍ഡ്‌" ചെയ്തു കൊടിശ്വരരായി. വാനോളം വളര്‍ന്നത്‌കൊണ്ട്‌ ഞാന്‍ എന്ത് നേടി?ഇന്നു ഞാന്‍ ഒരു കുട്ടിയുടെ കയ്യാല്‍ നിയന്ത്രിക്കപ്പെട്ട പട്ടം പോലയോ അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്‌ട്രപതി പോലെയോ ആണ്. അവര്‍ എഴുതിത്തരുന്നതേ ഞാന്‍ പറയാറുള്ളൂ, അവര്‍ പറയുന്നതെ ഞാന്‍ ചെയ്യാറുള്ളൂ. എന്നിലെ എന്നെ പുറത്തു കാട്ടാനാവാത്തവിധം അവരെന്നെ ലോകത്തിനു മുന്‍പില്‍ തുറന്നുവച്ചിരിക്കുന്നു.
എങ്കിലും അതൊന്നുമല്ല എന്‍റെ ദുഃഖം. അത് മറ്റാരോടു പറയാന്‍................?സര്‍വ്വത്യാഗി, ഇഷ്ടങ്ങളെല്ലാം ഉള്ളിലൊതുക്കി, എല്ലാമുണ്ടായിട്ടും ഒന്നും അനുഭവിക്കാന്‍ യോഗമില്ലത്തവന്‍!,. അവരുടെ മുടിഞ്ഞ സമയക്രമീകരണം. തിരക്കുകള്‍,.........  എന്‍റെ ഉറക്കം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പ്രിയപ്പെട്ട മാംസാഹാരത്തിന്റെ മണമടിക്കുമ്പോള്‍ ഇന്ന് നഷ്ടബോധത്താല്‍ കണ്ണുകള്‍ നിറയും, സന്യാസി സസ്യഭുക്കാകണമെന്ന് ആരാണ് പറഞ്ഞത്? സ്വര്‍ണമായും, പണമായും കാണിക്ക നിറയുമ്പോള്‍ സര്‍വ്വത്യാഗിക്ക് ബാങ്ക് അക്കൗണ്ട്‌ ആകാന്‍ പാടില്ല എന്നത് എവിടുത്തെ നിയമം?
കവി കടമനിട്ട എന്നെക്കണ്ട് എഴുതിയ വരികള്‍ എട്ടുദിക്കും പൊട്ടുമാറ് ഉച്ചത്തില്‍ വിളിച്ചു കൂവണമെന്നുണ്ട്!"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്?"
ഇല്ല.........പറ്റില്ല! ഞാനിന്നു മറ്റുള്ളവരുടെ വേദന മാറ്റുന്ന സിദ്ധനാണ്, പലര്‍ക്കും കണ്കണ്ട ദൈവമാണ്.
സത്യത്തില്‍ ഇവരൊക്കെ എന്നെ ദൈവമെന്നു വിളിക്കുമ്പോള്‍, സ്വന്തം മാതാപിതാക്കള്‍ എന്‍റെ കാലില്‍ തൊട്ടു വണങ്ങുമ്പോള്‍ ഉള്ളൊന്നു കാളി ഞാന്‍ യാഥാര്‍ത്ഥ ദൈവത്തെപ്പറ്റി ഓര്‍ക്കാറുണ്ട്. എല്ലാറ്റിനും അവസാനം എന്താകുമോ എന്തോ? എങ്കിലും ഭീതിപ്പെടുത്തുന്ന ആ അവസാന വിധിയില്‍ രക്ഷപെടാനുള്ള പഴുതുകള്‍, ദൈവത്തോട് യാചിക്കേണ്ടതൊക്കെ ഇപ്പോഴേ മനസ്സില്‍ കണക്ക് കൂട്ടി വച്ചിട്ടുമുണ്ട്."ദയവായി എന്നെ ശിക്ഷിക്കരുത്!ഈ ജീവിതം ശരിക്കുമൊരു സന്യാസിക്കു തുല്യമല്ലേ? എനിക്കേറ്റം പ്രിയപ്പെട്ടതൊക്കെ ഞാനുപേക്ഷിച്ചില്ലേ? എന്‍റെ പേരില്‍ എന്തൊക്കെ സല്‍ക്കര്‍മ്മങ്ങള്‍ ട്രസ്റ്റു നാട്ടില്‍ നടത്തുന്നു. ഇത്ര വിദേശപണം വന്നിട്ടും ഒരു നയാപൈസ പോലും എനിക്കെടുക്കാനാവുന്നില്ലല്ലോ. ഞാന്‍ ആഗ്രഹിച്ചിട്ടില്ലന്നല്ല, പക്ഷെ വഞ്ചിക്കപ്പെട്ടു പോയി. ഇന്നെല്ലാം അവര്‍ നിയന്ത്രിക്കുന്നു. ഇത്രക്കൊക്കെ വളരുമെന്നും അനുഭവിക്കാന്‍ യോഗമില്ലാത്തവിധം വലുതാകുമെന്നും കരുതിയില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ പണിക്ക് ഞാനിറങ്ങില്ല!എല്ലാം കണ്മുന്പിലുണ്ടായിട്ടും, കൈതൊട്ടു നോക്കാമായിരുന്നിട്ടും ഒന്ന് രുചിക്കാനോ അനുഭവിക്കാനോ യോഗമില്ലാതെ വിഡ്ഢിയാക്കപ്പെട്ട ഞാന്‍ ഇതൊക്കെ പൊതുജനത്തെ പറഞ്ഞു മനസിലാക്കിയെക്കാം. ഇത്തവണത്തേക്ക് വെറുതെ വിടണം.......മാപ്പ്!!***************************************************************"എല്ലാവരും കൈകൂപ്പി എഴുനേറ്റു നില്‍ക്കുക അല്പസമയത്തിനകം ഗുരു ദര്‍ശനം നല്‍കുന്നതാന്".
മൈക്രോഫോണില്‍ കൂടി ഒരു താടിവച്ച ശിഷ്യന്‍റെ വിനീത ശബ്ദം!

16.10.11

ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍!

ആ  ഒരേയൊരു ദിവസംകൊണ്ടാണ്  ആകെ മാറിയത്. അല്ല അന്നുമുതലാണ് പലതും തിരിച്ചറിഞ്ഞുതുടങ്ങിയത്. ഇന്നു തനിക്കറിയാം ജീവിതം അതി മനോഹരമാണ്. ലൈഫ് ഈസ്‌ റിയലി ബ്യൂട്ടിഫുള്‍!


അതിനു മുന്‍പുള്ള കാലം?
മുന്നോട്ടുള്ള പാതയില്‍ അതുവരെ ഒന്നു പിന്‍തിരിഞ്ഞു നോക്കിയിട്ടില്ല. എന്തോ ചെറുപ്പ കാലത്തെത്തെക്കുറിച്ച്  വലുതായൊന്നും ഓര്‍ക്കാനുണ്ടായിരുനില്ല. ഇന്നെത്തെ ചെറുപ്പക്കാര്‍ സ്വപ്നം കാണുന്നതോ അതില്‍കൂടുതലോ മാസശമ്പളം. പേരിനു തലക്കനമുള്ള കമ്പനി. അവിടെയെത്താനുള്ള ഓട്ടത്തിലായിരുന്നു. കൊതിയോടെ കാത്തിരുന്നു കിട്ടിയ മാനേജര്‍ കസേരയിലാദ്യമായിരുന്നപ്പോള്‍, ഉള്ളുകൊണ്ടൊന്നൂറിച്ചിരിച്ചതിപ്പോഴും ഓര്‍മയുണ്ട്. 


തന്നേക്കാള്‍ അര്‍ഹരായ എത്രയോപേര്‍ ഇന്നും ഒരു കരതേടിയലയുന്നത് കണ്ടിട്ടുണ്ട്! കൂടെനിന്ന പലരുടെയും തോളില്‍ ചവിട്ടി താന്‍ ഉയര്‍ന്നപ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ സമയമുണ്ടായിരുന്നില്ല. ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു. അതില്‍ മനസാക്ഷിക്കിടമില്ല!


ഒരര്‍ത്ഥത്തില്‍ താന്‍ ഭാഗ്യവാനാണ്. അല്ലാതെ അധികമാര്‍ക്കും തന്‍റെ പ്രായത്തില്‍ ഈ നിലയിലെത്താനാവില്ല. എന്നും എവിടെയും സഹപ്രവര്‍ത്തകര്‍ക്ക്മേലേ താന്‍ ജ്വലിച്ചു നിന്നിരുന്നു. കീഴ്ജീവനക്കാരുടെ മാനം പലപ്പോഴും തന്‍റെ ശകാരവാക്കില്‍ അഴിഞ്ഞുവീണുപോയി. 


വിവാഹം, കുടുംബം, കുട്ടികള്‍. അത് എല്ലാവരുടെയും പോലെ തന്റെയും ജീവിതത്തിന്‍റെ ഭാഗമായി. പക്ഷെ അവരെ ചുറ്റിക്കറങ്ങുന്ന ഒരു ഗ്രഹമായി ഒരിക്കലും മാറിയിരുന്നില്ല. തന്‍റെ ഭ്രമണപഥങ്ങള്‍ അവര്‍ക്കപ്രാപ്യവുമായിരുന്നു. 


മാസന്തോറും ബാങ്കിലെ ബാലന്‍സ് ഷീറ്റില്‍ കുമിഞ്ഞു കൂടുന്ന അക്കങ്ങള്‍ക്കൊപ്പിച്ചുള്ള  ധൂര്‍ത്ത്. ജോലി, ക്ലബ്‌, നക്ഷത്ര ഹോട്ടലുകള്‍, പാര്‍ട്ടി, സുഹൃത്തുക്കള്‍.........
അങ്ങനെ തീരുന്നു ഓരോ ദിവസവും. പണവും സമയവും ഒന്നും മുന്നില്‍ തടസമായി നിന്നിട്ടില്ല.


അന്ന്........ 
ഒരു മുഴുവന്‍ ദിവസ പ്രൊജക്റ്റ്‌ ഡിസ്കഷനു ശേഷം ഒറ്റയ്ക്ക്  ഡ്രൈവ് ചെയ്തു ക്ഷീണം തീര്‍ക്കാന്‍ ക്ലബ്ബിലെക്ക് മടങ്ങുമ്പൊഴാണ് വല്ലാത്ത അസ്വസ്ഥത തോന്നിയത്. ഏതായാലും സുഹൃത്ത് ഡോക്ടര്‍ രവിയെയും കൂടി കൂട്ടാം പതിവു കമ്പനിക്ക്. ലിഫ്റ്റ്‌ കാക്കാതെ ഒന്നാം നിലയിലുള്ള അവന്‍റെ കണ്‍സല്‍ടിംഗ് റൂമിലേക്ക്‌ പടികളോടിക്കയറിയതോര്‍മ്മയുണ്ട്. 


പിന്നെ കാഴ്ച മങ്ങി .......ആകെ ഇരുട്ട്‌ മാത്രം! കിതച്ചുകൊണ്ട് ആ വാതില്പടിയില്‍നിന്നു രവിയുടെ മേശമേലേയ്ക്കാണ് ചാഞ്ഞുവീണത്.


 മണിക്കൂറുകള്‍ക്കപ്പുറം കണ്ണുതുറന്നപ്പോള്‍ രവി പറഞ്ഞു. 
"ഏതായാലും ടെസ്റ്റുകളൊക്കെയെടുത്തിട്ടുണ്ട് തന്‍റെ തിരക്കില്‍ ഇനി സമയം കിട്ടിയില്ലെങ്കിലോ?"


ടെസ്റ്റ്‌  റിസള്‍ട്ടുമായി അടുത്തയാഴ്ച രവി ഓഫീസിലേക്ക് വന്നപ്പോള്‍ അവന്‍റെ മുഖത്തിന്റെ മ്ലാനതയും കണ്ണുകളിലെ നൈരാശ്യവും തന്‍റെ പുഞ്ചിരി മായിച്ചു കളഞ്ഞു. എന്തിനെയുമേതിനെയും വെല്ലുവിളിക്കുന്ന ധൈര്യവും, തന്‍റെ സ്വകാര്യതയില്‍ ആരും കൈ കടത്തേണ്ടെന്ന വാശിയുമാണ് അവനെക്കൊണ്ട് ആ സത്യം തന്നോടു പറയിച്ചത്.


തിരികെ വീട്ടിലേക്ക് പതിവില്ലാതെ രവിയാണ് ഡ്രോപ്പ് ചെയ്തത്. സോഫയില്‍ നിവര്‍ന്നങ്ങനെ കിടന്നപ്പോഴും അവന്‍റെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു.


"മാന്‍, യു ഹാവ് എ വെരി ഷോര്‍ട് ട്ടൈം ലെഫ്റ്റ് ആന്‍ഡ്‌ ഇറ്റ്‌സ്‌ ഇന്‍ ദി വോര്‍സ്റ്റ്‌ പീരീഡ്‌."


ഓര്‍ത്തു നോക്കി......... ആ നിമിഷംവരെ എല്ലാം തന്‍റെ കണക്കുകൂട്ടലുകള്‍ക്കുള്ളിലായിരുന്നു. പക്ഷെ ഇപ്പോള്‍ .........? 
എല്ലാമുള്‍ക്കൊളളാന്‍ ഒരു രാത്രി മുഴുവന്‍ ആ കിടപ്പങ്ങനെ കിടന്നു. ആരും ശല്യപ്പെടുത്താന്‍ അടുത്തുവന്നില്ല.


രാവിലെ ഭാര്യയുടെ തണുത്ത കൈ നെറ്റിയില്‍ തലോടിയപ്പോഴാണ് കണ്ണു തുറന്നത്. അന്നാദ്യമായി അവളുടെ കൈ നെഞ്ചോടു ചേര്‍ത്തുവെച്ചപ്പോള്‍ അത്ഭുതംകൂറിയ  മിഴികളുടെ സൌന്ദര്യം താന്‍ കണ്ടു. ഉറക്കംതൂങ്ങി ഉണര്‍ന്നെണീറ്റുവന്ന കുഞ്ഞുങ്ങള്‍ തനിക്കുചുറ്റും വട്ടമിട്ടു നടന്നപ്പോള്‍, പതിവു ശകാരമില്ലാതതിനാല്‍ തന്നോട് പറ്റിചേര്‍ന്നിരുന്നു. ആ ഒരു രാത്രി മാറ്റിമറിച്ചത് തന്നെ മാത്രമല്ല, തനിക്കുചുറ്റുമുള്ള ലോകത്തെയുമാണ്.


ഓഫീസില്‍ തന്നെ ഭയത്തോടെ കണ്ടിരുന്നവര്‍ പതിയെ മാറ്റം ശ്രദ്ധിച്ചു തുടങ്ങി. ഒരു ചിരി. സ്നേഹത്തോടെയുള്ള ഒരു വാക്ക്. തോളില്‍ തട്ടിയുള്ള അഭിന്ദനം. ഇതൊക്കെ അവരുടെ പ്രവര്‍ത്തനത്തിലും കാര്യശേഷിയിലും വരുത്തിയ വ്യത്യാസം തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. വെറും ശമ്പളക്കാരായി മാത്രം കണ്ടിരുന്നവര്‍ക്കുള്ളിലെ ഹൃദയം തന്നെയും സ്നേഹിക്കുന്നത് അവരോടൊപ്പംനിന്നറിഞ്ഞു. 


ജോലിയാണ് തന്‍റെ മതം എന്ന് വിശ്വസിച്ചിരുന്ന തനിക്കിന്നു മനുഷ്യ ബുദ്ധിക്കതീതമായ ശക്തിയെ അറിയാം. അതെ! താനിന്നു ദൈവത്തോട് സംസാരിക്കാറുണ്ട്. ചിലരതിനെ പ്രാര്‍ത്ഥനയെന്നു വിളിക്കുന്നു. "ഭാഗ്യം" എന്ന വാക്കിന് പകരം കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നു. ഇന്നു താനതിനെ "ഈശ്വരാനുഗ്രഹം" എന്നു പറയുന്നു


"കാന്‍സര്‍" എന്ന വാക്കിനെ ഭയപ്പെട്ട ആദ്യദിവസം മുതല്‍ ഇന്നുവരെയുള്ള ഈ ഏഴു വര്‍ഷങ്ങള്‍ക്കും തനിക്കും അതുവരെയില്ലാത്ത വേഗതയായിരുന്നു. തന്‍റെ കഴിവിനെ ലോകമറിഞ്ഞത് അതിനുശേഷമാണ്. തന്‍റെയൊരു വാക്കിനായി, പുതിയ ഗവേഷണ വിഷയങ്ങള്‍ കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകം.


മന്സുതളര്‍ന്നു തകര്‍ന്നുപോയ കാലങ്ങളില്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടാനോ പുനര്‍ജ്ജന്മം തേടിയോ കാതങ്ങള്‍ താണ്ടി താനെത്തിയ ദേശങ്ങളില്‍ അവസാനം കണ്ടെത്തിയത് തന്നെത്തന്നെയായിരുന്നില്ലേ? പുതിയൊരു മതം സ്വീകരിച്ചെന്നറിഞ്ഞു പുരികം ചുളിച്ചവര്‍ ചിലതറിയുന്നില്ല. 
ജനനംകൊണ്ട് ഒരുവിശ്വാസത്തിന്റെ ഭാഗമായി വളര്ന്നവന്‍, തിരിച്ചവിന്റെ പ്രായത്തില്‍ താന്‍ സ്പര്‍ശിച്ച, പരപ്രേരണയാലല്ലാതെ, ഉത്തമബോധ്യത്തോടെ ഉള്ളറിഞ്ഞ ഒന്നിനെ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്? അതല്ലേ ശരിയായ വിശ്വാസം? എല്ലാ വിശ്വാസങ്ങളുടെയും അന്തസത്തയറിയാത്തവര്‍ തന്റെതല്ലാത്തതിനെയൊക്കെ പുച്ച്ചിക്കുന്നു. കണ്ണടച്ചു പ്രാര്‍ഥനാ നിര്ഭരനായി നില്‍ക്കുന്ന ഏതൊരാളുടെയും മുന്‍പില്‍ തെളിയുന്ന രൂപത്തിന് ഒരേ മുഖമാണെന്ന് ആരും അറിയുന്നില്ല! അതല്ലേ സത്യം!  


പാതിവഴിയില്‍ എന്നോ താന്‍ മറന്നിട്ട മാതാപിതാക്കള്‍ തന്റെ മാറ്റം കണ്ടു സന്തോഷാശ്രു പൊഴിച്ചു. സഹോദരുടെയും കുടുംബത്തിന്‍റെയും ഏതു ചെറു ചടങ്ങുകളിലുമുള്ള തന്‍റെ സാന്നിധ്യം അവര്‍ക്കിന്നു സ്വകാര്യ അഹങ്കാരമാണ്. എങ്കിലും ഏതു തിരക്കിലും രാത്രി വീട്ടിലെത്താന്‍  തനിക്കിന്നു തിടുക്കമാണ്. പ്രിയതമയെ, കുട്ടികളെ കാണണം. അടുത്ത പ്രഭാതം അവരോടോത്തുണരാന്‍ താനുണ്ടാവില്ല എന്നു കരുതിത്തന്നെയാണ് ഈ ഏഴ് വര്‍ഷവും ഉറങ്ങാന്‍ കിടന്നത്. 


സന്ധ്യയില്‍, ഒരു മെഴുതിരി വെട്ടത്തില്‍, ചുറ്റുമുള്ളതൊന്നും കാണാതെ ഇന്നു തനിക്കേറ്റം പ്രിയപ്പെട്ടവളുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ അറിയാതെ മിഴികള്‍ നിറയാറുണ്ട്. സ്നേഹം കണ്ണുകളിലൂടെ കരകവിഞ്ഞൊഴുകുന്നതാണെന്നു കള്ളം പറഞ്ഞ്‌ അവളെ സമാധാനിപ്പിക്കാരുണ്ടെങ്കിലും ഇന്നു മനസിലാക്കുന്നു ജീവിതം ഒരു നിശാശലഭാത്തിനെപ്പോലെ ക്ഷണികവും സുന്ദരവുമാണ്. പക്ഷേ പഴയ തന്നേക്കാള്‍ തനിക്കിന്നിഷ്ടം മൃത്യു വാതിക്കല്‍ കാത്തുനില്‍ക്കുന്ന ഇന്നെലകളും ഇന്നുമാണ്.


അരണ്ട വെളിച്ചത്തില്‍ ഗ്രാമാഫോണിലൂടെ വയലാറിന്റെ വരികള്‍ ഒഴുകി വന്നു..........
"ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി." 
ഇനിയും ഒരുപാടു കാലം ജീവിക്കാനുള്ള അതിയായ ആഗ്രഹമാണ് അദ്ദേഹത്തെക്കൊണ്ട് അതെഴുതിപ്പിച്ചതെന്ന് ആരോ പറഞ്ഞതോര്‍ത്തു.


അതെ.......തീര്‍ച്ചയായും ജീവിതം അതി മനോഹരമാണ്. ലൈഫ് ഈസ്‌ റിയലി ബ്യൂട്ടിഫുള്‍!............അതിന്‍റെ  വിലയറിയുന്ന  നിമിഷം മുതല്‍!
----------------------------------------------------------------------


ത്രെഡ് :
സ്റ്റീവ് ജോബ്സ്  വാര്‍ത്തകളില്‍ നിറഞ്ഞുനിന്നപ്പോള്‍ എന്‍റെ ചിന്തകളില്‍ ഇതള്‍വിരിഞ്ഞ ചില ചിത്രങ്ങളാണ് ഈ കഥയുടെ മൂലതന്തു. കോര്‍പറേറ്റ് തലപ്പത്തെത്തുംമുന്‍പ് നഷ്ടങ്ങളുടെ കണക്കുമാത്രം കൈമുതലായുള്ള ഒരുവ്യക്തി, ഹിമാലയത്തിലൂടെയലഞ്ഞ് ബുദ്ധമതം സ്വീകരിച്ച് അയാള്‍ കണ്ടെത്തിയത് തന്നെത്തന്നെയായിരുന്നോ? വാസ്തവം ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തട്ടെ. ഈ കുറിപ്പ് എന്‍റെ പരിമിതമായ ലോകത്തിലും ചിന്തകളിലൂടെയും മാത്രമാണ്.
"വയലാറിന്‍റെ വരികള്‍" ഇന്ത്യാ സന്ദര്‍ശന വേളയിലെന്നെങ്കിലും സ്റ്റീവ് കേട്ടിരിക്കുമോ ആവോ?................
Related Posts Plugin for WordPress, Blogger...